Tuesday, February 14, 2012

പ്രണയോർമ്മകൾ!

പ്രണയത്തിൽ നനഞ്ഞാണ് രാവിലെ പത്രം മുറ്റത്തെത്തിയത്. വാർത്തകളിലും പരസ്യത്തിലുമൊക്കെയായി പ്രണയം തളം കെട്ടിക്കിടക്കുന്നു. സ്വർണ്ണാഭരണശാലക്കാർ മുതൽ കീടനാശിനി കമ്പനികൾ വരെ ‘പരസ്യമായി’ പ്രണയത്തെ കൂട്ടുപിടിച്ചിരിയ്ക്കുന്നു. സോഷ്യൽ നെറ്റുവർക്കുകളും പിന്നോട്ടല്ല. ഇൻബോക്സ് പ്രണയദിനാശംസകൾ പുരണ്ട് പിങ്ക് നിറമായി.

ഞാൻ മാത്രം എന്തിന് കുറയ്ക്കണം? എനിയ്ക്കും പങ്കിടാനുണ്ടല്ലോ ചില പ്രണയ ചിന്തകൾ!
പഴയചില പ്രണയോർമ്മകൾ!!

തെറ്റില്ലാത്തവിധം പ്രണയബോധമുള്ള ഒരുവനാണ് ഞാനെന്നാണ് എന്റെ ധാരണ. വായന, എഴുത്ത്, ചിത്രം വരയ്ക്കൽ, പാട്ടുപാടൽ തുടങ്ങിയ സർഗാത്മകസംഗതികളോടാവാം ചിലർക്ക് പ്രണയം. സ്വാദിഷ്ടമായ ഭക്ഷണം, രുചികരമായ പാനീയങ്ങൾ തുടങ്ങി ആമാശയസംബന്ധി ആയവയോട് പ്രണയം പുലർത്തുന്നവരുമുണ്ട്. ലഹരി പദാർത്ഥങ്ങളോടും ദുശ്ശീലങ്ങളോടും മറ്റും പ്രണയബദ്ധരാവുന്നവരും ഇല്ലാതില്ല. പഠനം, യാത്രകൾ, സമ്പത്ത്, ജോലി, കച്ചവടം, ഭക്തി, രാഷ്ട്രീയം, മതം, തീവ്രമായ വാദങ്ങൾ, സിനിമ, പ്രകൃതി, കള്ളനോട്ടടി, മണലൂറ്റൽ, പീഢനം, ചതി, വിഭാഗീയത, സദാചാരം, അവിഹിതം, പൊതുജനസേവനം, കൈക്കൂലി, സ്വജനപക്ഷപാതം, മനുഷ്യദൈവങ്ങൾ, വ്യഭിചാരം, കുലുക്കിക്കുത്ത്, മുച്ചീട്ടുകളി, പാരവയ്ക്കൽ എന്നിങ്ങനെ ഒരുവന്റെ പ്രണയത്തിന് വിഷയങ്ങളാവാത്ത വിഭവങ്ങൾ പ്രപഞ്ചത്തിൽ കുറവാണ്.
എങ്കിലും എതിർലിംഗത്തിൽ പെട്ട മനുഷ്യജീവിയോട് തോന്നുന്ന ‘ഒരുതരം ഇതായ‘ സംഭവത്തെയാണ് പൊതുവേ പ്രണയദിനം സൂചിപ്പിയ്ക്കുന്നത്. എന്നിലെ പ്രണയവും അങ്ങനെതന്നെ. ചെറുപ്പകാലത്ത് എന്റെ ഹൃദയം എത്രയെത്ര പെൺകുട്ടികളോടുള്ള പ്രണയത്താൽ വീർപ്പ് മുട്ടിയിരുന്നു. അൽഫോൺസ, ലക്ഷ്മി, അനീറ്റ, സ്വപ്ന, ഫെബി എബ്രാഹം, സ്മിത, ഗൌരി, സൌ‌മ്യ നായർ, സിന്ധു, ബിന്ധു, വീണ, യമുന, ജിഷ, ഫാത്തിമ, സമീറ ബക്കർ....
അങ്ങനെ എത്ര പെൺ‌കുട്ടികൾക്ക് വേണ്ടിയും രാപകൽ മുട്ടാനുള്ള വീർപ്പ് എന്റെ ഹൃദയത്തിൽ ആറ്റടാതെ ഉണ്ടായിരുന്നു!!!

ലിംഗപരമായ വേർതിരിവുകളെക്കുറിച്ചുള്ള ബോധം മനസ്സിൽ നിറയും മുൻപു തന്നെ പ്രണയചിന്ത എന്നിൽ കലശലായിരുന്നു. പ്രണയം പോലെ ഒരു ഭാവം ആദ്യമായി എനിയ്ക്ക് അനുഭവപ്പെട്ടത് നഴ്സറിയിൽ വച്ചാണ്. ഓർമ്മയുടെ ഒരു ചെറുതരിയിൽ ‘അപ്പോണി‘ എന്ന് അക്കാലം ഞാൻ വിളിച്ചിരുന്ന അൽഫോൺസയോടുള്ള എന്റെ അടുപ്പം ഇപ്പോഴും ചെറിയൊരു മിന്നലായി എന്നിൽ തെളിഞ്ഞുകത്തുന്നുണ്ട്. രണ്ടാം ക്ലാസ്സ് വരെ അവൾ എന്നോടൊപ്പം പഠിച്ചിരുന്നു. പിന്നെ, എവിടേയ്ക്കോ അവളുടെ കുടുംബം സ്ഥലം മാറിപ്പോയി. (എവിടെയാവും അപ്പോണീ നീ ഇപ്പോൾ? വിവാഹിതയായോ? നിന്റെ ഭർത്താവ് ആർ? മക്കൾ? അവർ എത്ര പേർ? ആണോ പെണ്ണോ? നിന്റെ ജീവിതം രസകരമായ ഒന്നാണോ പെണ്ണേ? നിന്നെയിനി മാതാപിതാക്കൾ മഠത്തിലെങ്ങാനും ചേർത്ത് കർത്താവിന്റെ മണവാട്ടിയാക്കിയോ എന്നും ഞാൻ ഉൽക്കണ്ഠപ്പെടുന്നു. എവിടെയാണെങ്കിലും അപ്പോണീ, നീ നന്നായിരിയ്ക്കുക. എന്നോടൊപ്പം കൂട്ടുകൂടി വളരാതെ പോയതാണ് നിന്റെ ഭാഗ്യം. നീ പുണ്യവതിയാണ്. ഓർക്കുന്നുണ്ടോ നീ‍ എന്നെ?)

അപ്പോണിയുമായുള്ള ആദ്യപ്രണയം കഴിഞ്ഞ് ഇത്തിരികൂടി പക്വതയും പാകതയും ആർജ്ജിച്ചതിനുശേഷമാണ് ഞാൻ അടുത്ത പ്രണയസംരഭത്തിലേയ്ക്ക് മുതലക്കൂപ്പ് കുത്തുന്നത്. അതായത് നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ! സ്മിത എന്ന ഉണ്ടക്കണ്ണിയായിരുന്നു പ്രണയപങ്കാളി. രണ്ടായി പിന്നിയിട്ട നീണ്ട മുടിയിൽ മിക്കപ്പോഴും നീല റിബൺ കെട്ടിയായിരുന്നു അവൾ ക്ലാസ്സിൽ വരിക. അന്നുമുതൽ നീലയാണ് എന്റെ ദേശീയനിറം. നീലനിറമാർന്ന പ്രണയം. നീലനിറമേറിയ ജീവിതം. നീല നിറഞ്ഞ ചിന്തകൾ... സർവത്ര നീലമയും. ആവേശം കേറി ഒരുനേരം എന്റെ പേര് നീലൻ എന്നാക്കിയാലോ എന്നുപോലും ഞാൻ ചിന്തിച്ചു. അത്രയേറെ നീലിച്ച ഇഷ്ടമായിരുന്നു എനിക്കവളോട്.

അന്നൊക്കെ പ്രണയമെന്നാൽ നോട്ടമാണ്. നോട്ടം ഒരു ഭാഷയുമാണ്. പ്രണയിക്കുന്നവർക്ക് മാത്രം വായിച്ചെടുക്കാനാവുന്ന ഒന്ന്. ഒരു വാക്ക് പോലും പാഴാക്കേണ്ടതില്ല. അത്തരം നോട്ടപ്രണയങ്ങൾ ശബ്ദമലിനീകരണവും നടത്തുന്നില്ല. കണ്ണുകൾ, കൺപീലികൾ, കൺപോളകൾ, പുരികക്കൊടികൾ, മൂക്ക് ചുണ്ട്, നെറ്റി ഇവയൊക്കെയാണ് നോട്ടഭാഷയുടെ അക്ഷരങ്ങൾ. ഇവയെല്ലാം ചേർന്ന് വാക്കുകൾ ഉണ്ടാവുന്നു. ആശയങ്ങൾ പേറുന്ന, പ്രണയമൂറുന്ന വാക്കുകൾ. അവ നോ‍ട്ടങ്ങളിലൂടെ നമ്മോട് സ്വകര്യമായി ചില രസങ്ങൾ പറയും.

ഒരിയ്ക്കൽ വലതുവശത്തിരിയ്ക്കുന്ന ജയയുടെ തലയ്ക്കുപിന്നിൽ പാതിമുഖം ഒളിപ്പിച്ച് അവളെന്നെ നോക്കി.- വീട്ടിൽ നിന്നുകൊണ്ടുവന്ന ചാമ്പങ്ങയും ഉപ്പും കൂട്ടുകാർക്ക് പങ്കിട്ടപ്പോൾ ഒരു ചാമ്പങ്ങ സിനിയ്ക്ക് ഞാൻ കൂടുതൽ കൊടുത്തൂ - എന്ന പരിഭവമാണ് നോട്ടഭാഷയിലൂടെ അവളെന്നോടു പറയുന്നത്. ഞാനോ, മറുപടിയായി പുരികങ്ങളെ കൂട്ടി മുട്ടിച്ച് കൺപോളകളെ തളർത്തിയിട്ട് ചുണ്ടുകൾ താഴേയ്ക്കല്പം വക്രിച്ച് തലയല്പം ഇളക്കി അവളെ നോക്കി.- “എന്റെ പൊന്നേ, ഇനി ചാമ്പങ്ങയും ഉപ്പുകല്ലും നിനക്കു മാത്രമായി ഞാൻ നേദിയ്ക്കാം. മേപ്പടി സംഭവം ഒരു കൈയ്യബദ്ധം മാത്രമാണ്. സിനിയെ എന്റെ അമ്മ പ്രസവിച്ചില്ലെന്നേയുള്ളൂ.. അവൾ എനിയ്ക്ക് പെങ്ങളാണ്.. തെറ്റിദ്ധരിയ്ക്കരുത് നീ..എന്റെ വസന്തമേ “- എന്നാണ് എന്റെ നോട്ടത്തിന്റെ അർത്ഥം.

എന്റെ വിഷാദഭാവത്തിൽ സം‌പ്രീതയായ അവൾ ജയയുടെ തലമറവിൽ ഒളിപ്പിച്ചിരുന്ന മുഖത്തിന്റെ ബാക്കി ഭാവം കൂടി എനിക്ക് വെളിവാക്കി. അവിടെ പുഞ്ചിരിയുടെയും ആഹ്ലാദത്തിന്റെയും നിറശോഭ. ഗ്രഹണം കഴിഞ്ഞ ചന്ദ്രനെ ഞാൻ ഓർത്തു.

അവളുടെ വിടർന്ന മുഖത്തെ ഞാൻ കൌതുകത്തോടെ നോക്കിയിരിക്കുമ്പോഴാണ് കവിളിൽ ശക്തമായ ഒരു സൂചിക്കുത്തേറ്റത്. നോക്കിയപ്പോൾ ജ്വലിക്കുന്ന കണ്ണുമായി മേരിടീച്ചർ എന്റെ നേരേ നടന്നടുക്കുന്നു. ഞാൻ കവിളിൽ തലോടി. കൈവിരലിൽ ചോക്കുപൊടിയുടെ വെണ്മ. ചോക്കേറ് ഒളിമ്പിക്സിലെ ഒരു മത്സരയിനമായിരുന്നെങ്കിൽ മരണം വരെ സ്വർണ്ണമെഡൽ മേരി ടീച്ചർക്ക് ആകുമായിരുന്നു. എഴുന്നേറ്റ് ബോർഡിൽ എഴുതിയത് വായിക്കാൻ പറഞ്ഞു. ഞാൻ എഴുന്നേറ്റു. മകരവിളക്കു തൊഴുതുമടങ്ങുന്ന ഭക്തർ മലയിറങ്ങുന്ന പോലെ ബോർഡിന്റെ ഇടതുവവശത്തുനിന്ന് വലതുവശത്തേയ്ക്ക് ഒന്നൊന്നായി ചെരിഞ്ഞിറങ്ങുന്ന അക്ഷരങ്ങൾ. ടീച്ചർ ഒന്നുംതന്നെ നേരേ എഴുതാറില്ല. കുട്ടികളുടെ കുരുന്നുചിരികൾക്കിടയിൽ ഞാൻ തലചെരിച്ചു പിടിച്ച് വായിക്കാൻ ശ്രമിച്ചു. അവളും പരിഹസിച്ച് ചിരിയ്ക്കുന്നുണ്ടാവുമോ എന്നായിരുന്നു മനസ്സിൽ.

അഞ്ചാം ക്ലാസ്സിൽ വച്ചാണ് ഞാൻ ആ ഞെട്ടിയ്ക്കുന്ന സത്യം മനസ്സിലാക്കുന്നത്. അവളുടെ നോട്ടം വാസ്തവത്തിൽ എനിയ്ക്കുനേരേയുള്ളതല്ല. എന്റെ തൊട്ടടുത്തിരിയ്ക്കുന്ന ടി.യു ഉണ്ണിക്കൃഷ്ണനെയാണ്. അവൻ സ്കൂൾ ആനിവേഴ്സറിയ്ക്ക് പാടാറുള്ളവനാണ്. കുട്ടിക്കലോത്സവത്തിന് സമ്മാനങ്ങളും വാങ്ങിയിട്ടുളളവനാണ്. ഇനിയും വാങ്ങാനുള്ളവനുമാണ്. ഹൃദയത്തെ അമ്മിക്കല്ലിൽ വച്ച് അരയ്ക്കുന്നതുപോലെ ഒരു വേദന. ഞാൻ നൊന്ത കണ്ണുകളോടെ ഉണ്ണികൃഷ്ണനെ ഒളിഞ്ഞുനോക്കി. അവന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കണ്ടപ്പോൾ ഞങ്ങൾ പഠിയ്ക്കുന്നത് കലാമണ്ഡലത്തിലാണോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു. ഒന്നൊന്നായി മിന്നിമറയുന്ന രസങ്ങൾ കണക്കുതെറ്റിച്ച് ‘നവ’ത്തിലും നിൽക്കാതെ പിന്നെയും പിന്നെയും പാഞ്ഞുപോവുന്നു. ഞാൻ അവളെ നോക്കി. അവളുടെ കവിളുകളിൽ നാണം കുഴികുത്തുന്നു. ഗായകനോടുള്ള ആരാധന തളം കെട്ടിയ ഉണ്ടക്കണ്ണുകൾ കായലുകൾ പോലെ. അകലെ എവിടെനിന്നോ ഒഴുകിയെത്തുന്ന ഒരു ഗാനം കേട്ടെന്ന പോലെ തല ചെറുതാളത്തിൽ അവൾ ആട്ടിക്കൊണ്ടിരുന്നു. കള്ളക്കണ്ണീ..നിനക്കുവേണ്ടിയാണല്ലോടീ ഞാനീ ചോക്കേറ് കൊണ്ടത്. നീ ഉപ്പുകല്ലുകൂട്ടി തിന്ന എന്റെ ചാമ്പങ്ങയ്ക്ക് കണക്കുണ്ടോടീ. ഓർത്തപ്പോൾ ചാമ്പയിലെ നീറിലൊരെണ്ണം എന്റെ കണ്ണിൽ കടിച്ചു. കണ്ണുനിറഞ്ഞു.

പ്രതിയോഗി പാട്ടുകാരനാണ്. പാട്ട് പഠിച്ച് അവനെ തോൽ‌പ്പിച്ചാൽ മാത്രമേ എനിയ്ക്കിനി നിലനിൽ‌പ്പുള്ളു. വീട്ടിലെത്തി മുന്നറിയിപ്പ് നൽകാതെ ഞാൻ വായതുറന്ന് കാറി. വായിൽക്കിടന്ന് ‘കുറുനാക്ക്’ കരച്ചിലിന്റെ ശക്തിയിൽ വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു. പാട്ട് പഠിപ്പിയ്ക്കാമെന്ന് സമ്മതിച്ചപ്പോൾ മാത്രമാണ് കരച്ചിൽ നിർത്തിയത്. ‘കൊച്ചിന്റെ മേത്ത് ഏതോ ഭാഗവതരുടെ ബാധകേറിയതാ കെട്ടോടാ ശിവ.. ഒരു രക്ഷ എഴുതിക്കെട്ടിക്കോ..അല്ലേൽ കൊച്ചിനെക്കുറിച്ച് നാളെ നാടുമൊത്തം പാടി നടക്കും’ മുത്തശ്ശി ചില സമയം രസികത്തിയുമാവറുണ്ട്.

പുലിയന്നൂർ വാമദേവൻ ഭാഗതരുടെ അടുത്താണ് പാട്ട് പഠിയ്ക്കാൻ പോയത്. ആൾ പ്രശസ്തനാണ്. ധാരാളം കുട്ടികൾ അദ്ദേഹത്തിന്റെ ശിഷ്യരായുണ്ട്. ഞാനും അതിലൊരുവനായി. ഭാഗവതരുടെ മകന്റെ മകളും പിൽക്കാലത്ത് എന്റെ സ്നേഹിതയുമായ ആര്യ അന്തർജ്ജനവും ശിഷ്യകളുടെ ഗണത്തിൽ ഉണ്ട്. ആര്യയെ കണ്ടമാത്രയിൽ എനിയ്ക്കുമുന്നേ എന്റെ ഹൃദയം പാടി തുടങ്ങിയിരുന്നു. കണ്ണിലെ ‘നീലിമ‘ മാറി സംഗീതമാണ് എന്റെ ദൈവം എന്ന ഭാവം എന്നിൽ ഉണർന്നു.

“സ…രീ…ഗ“

ഗുരുനാഥൻ സംഗീതത്തിന്റെ തുള്ളികൾ ഞങ്ങൾ ശിക്ഷ്യഗണങ്ങളുടെ വായിൽ പോളിയോ മരുന്നുപോലെ ഇറ്റിച്ചു. ഞങ്ങൾ ഏറ്റുപാടി. ഞങ്ങളിൽ സ്വാഭാവികമായും ഞാനും പെടുമല്ലോ..
അതുകൊണ്ട് ഞാനും ആശ്ചര്യകരമാം വിധം തൊള്ള തുറന്നു… ‘കുറുനാക്ക്‘ ശക്തമായി വൈബ്രേറ്റ് ചെയ്തു.

സ..രീ…

എനിയ്ക്ക് ‘ഗ..’യിലേയ്ക്ക് കയറാൻ കഴിഞ്ഞില്ല. അതിനു മുൻപേ ഭാഗവതരുടെ വീട്ടിനുള്ളിൽ നിന്നും ആർത്തനാദം കേട്ടു. 99 വയസ്സിൽ എത്തിനിന്ന ഭാഗവതരുടെ അമ്മ സെഞ്ച്വറി തികയ്ക്കാതെ ജീവിതത്തിൽ നിന്നും മുങ്ങിയതാണ്. ആ കുരുന്നു പ്രായത്തിൽ ഞാൻ എന്റെ സംഗീതത്തിന്റെ ശക്തി അറിഞ്ഞു.

അച്ഛനോടൊപ്പം പാടവരമ്പ് മുറിച്ചു നടന്ന് ഞാൻ വീട് ലക്ഷ്യമാക്കി നീങ്ങി.

എരുമയുടെ കരച്ചിലും ശുദ്ധസംഗീതവും തമ്മിൽ അപാരമായ ‘സാമ്യം‘ കാണുന്ന ഞാൻ പാട്ടിലല്ല പകരം പ്രസംഗകലയിലാണ് ശ്രദ്ധ കേന്ദീകരിയ്ക്കേണ്ടതെന്ന വെളിപാട് ആ നടത്തത്തിനിടയിൽ എന്നിൽ ഉണർന്നു. രാജേഷ് ആർ. നന്നായി പ്രസംഗിയ്ക്കുമല്ലോ. അതുകൊണ്ടല്ലേ അവനെ പെൺപിള്ളേർക്ക് ഇത്ര ഇഷ്ടം. പ്രസംഗമാണ് എന്റെ തട്ടകം. ചാമ്പങ്ങ കൊടുത്തല്ല. പ്രസംഗപീഢത്തിൽ കയറി ചാമ്പങ്ങ പോലെ ചുവന്നു തുടുത്ത വാക്കുകൾ വർഷിച്ച് നൂറായിരം സ്മിതമാരുടെ സ്നേഹം കരസ്ഥമാക്കണം. എന്റേതായിരുന്ന ഉണ്ണികൃഷ്ണന്റെ സ്മിതയ്ക്ക് നാണം തോന്നണം. നഷ്ടബോധം തോന്നണം.

അടുത്ത കലോത്സവത്തിന് ഞാൻ പ്രസംഗ മത്സരത്തിൽ പങ്കെടുക്കും. അനീറ്റയാണ് ഇനി എന്റെ ലക്ഷ്യം… എന്റെ പ്രണയ പങ്കാളി…

(തുടരും)

Thursday, January 26, 2012

പി.സി 4632-ഉം പിന്നെ ശാസ്താവും.

സമയം രാത്രി 9.55. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ബൈക്ക് തന്റെ ഓട്ടം സ്വന്തം ഇഷ്ടം പ്രകാരം നിർത്തി. രണ്ടുദിവസമായി അതിനു തുള്ളി‘വെള്ളം‘ കൊടുത്തിട്ടില്ല. ഇരുമ്പ് നിർമ്മിതമായ ആമാശയം വിശന്ന് തുരുമ്പിച്ചു തുടങ്ങിയിരിക്കണം. നിയോൺ ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ മഞ്ഞളിച്ചു നിന്നു. പെട്രോൾ പമ്പ് 10 മണിവരയേ ഉള്ളു. ഞാൻ പഴ്സ് തുറന്നു നോക്കി. ഏഴെട്ട് വിസിറ്റിംഗ് കാർഡ്, പണയം വച്ചതിന്റെ റസീത്, ഒരു സിനിമാ ടിക്കറ്റ്. പേഴ്സ് യഥാസ്ഥാനത്ത് മടക്കിവയ്ക്കുമ്പോൾ സ്വന്തമായി കമ്മട്ടമില്ലാതെ പോവുന്ന ഓരോ ഭാരതീയ ദരിദ്രവാസികളെടെയും കഷ്ടപ്പാടുകളോർത്ത് രണ്ടു തുള്ളി ഫ്രെഷ് കണ്ണുനീർ ഞാൻ റോഡിൽ പൊഴിച്ചു. അതിനുമേളിലൂടെ പുത്തനൊരു ഓഡി Q7 പാഞ്ഞുപോയി. ഫോർ രജിസ്ട്രേഷൻ.

ചെരിച്ചു കിടത്തുക, ടാങ്ക് തുറന്ന് പള്ളയിൽ ഊതുക തുടങ്ങിയ ചെപ്പടിവിദ്യകളൊക്കെ നോക്കിയിട്ടും ബൈക്ക് പിണങ്ങിത്തന്നെ നിൽക്കുന്നു. തലേന്ന് രാത്രി 9 ബൈക്കുകൾ സിറ്റിയിൽ നിന്നുമാത്രം മോഷണം പോയെന്ന വാർത്ത ഇന്നത്തെ പത്രത്തിൽ വായിച്ചതേയുള്ളു. പെട്രോൾ ഇല്ലാത്ത വണ്ടിയാണെങ്കിലും തീരുമാനിച്ചാൽ കള്ളന്മാർ അതുകൊണ്ട് കടക്കും. ബൈക്ക് നടപ്പാതയുടെ ഓരം ചേർത്തുവച്ച് ഞാൻ പോലീസ് സ്റ്റേഷനിലേയ്ക്ക് നടന്നു. അർദ്ധരാത്രി അനാഥമായി സ്റ്റേഷനുമുന്നിലിരിയ്ക്കുന്ന ബൈക്കിനെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കാൻ പോലീസിനു തോന്നരുതല്ലോ. നാഥനുണ്ടെന്ന് വെളിപ്പെടുത്തണം.

സ്റ്റേഷനകത്ത് പഴകിയ മേശയ്ക്കുപിന്നിലെ മരക്കസേരയിൽ ഒരു പി.സി തീപ്പെട്ടിക്കൊള്ളികൊണ്ട് ചെവി ക്ലീനാക്കി ഇരിയ്ക്കുന്നു. തല അല്പം ചെരിച്ച് പുരികം ഉയർത്തി കണ്ണുകൾ ഏതോ ആലസ്യത്തിലെന്ന പോലെ പാതി കൂമ്പി അങ്ങനെ.... മേശയ്ക്കു കുറച്ചു പിന്നിലായി വലിയൊരു വാട്ടർ ബോട്ടിൽ വച്ചിട്ടുണ്ട്. അതിന്റെ ടാപ്പിൽ നിന്നും വെള്ളത്തുള്ളികൾ ചെറിയ ആവർത്തിയിൽ ഇറ്റുന്നുണ്ട്. അതുശേഖരിയ്ക്കാൻ താഴെ, നിലത്തുവച്ചിരുന്ന പാത്രത്തിൽ ട്യൂബ്ലൈറ്റിന്റെ പ്രതിബിംബം കഷണങ്ങളായി ഇളകിക്കളിക്കുന്നു.

കുറച്ചുമാറി നിലത്ത് ശബരിമല ശാസ്താവിനെപ്പോലെ കുത്തിയിരിക്കുന്ന ഒരുവൻ. ആള് ആ സ്റ്റേഷന്റെ സ്വന്തം പ്രതി ആണെന്ന് തോന്നുന്നു. മുഖത്ത് യാതൊരു പരിഭ്രമവുമില്ല. ഇതൊക്കെ എത്ര കണ്ടിരിക്കുന്ന എന്ന ഭാവം ശാന്തതയായി മുഖത്ത് ഓളം വെട്ടുന്നു. പിൻവശത്തെ ഭിത്തിയിൽ ഗാന്ധിജിയുടെ ചിത്രമുള്ള സർക്കാർ കലണ്ടർ. ജനുവരി മാസം കാറ്റിലിളകിയാടി എന്നെ മാടി വിളിയ്ക്കുന്ന പോലെ.

അല്പം സമയം ഞാനവിടെ പതറിനിന്നു. തീപ്പെട്ടിക്കൊള്ളി മറുചെവിയിലേയ്ക്ക് ഇടുന്നതിനിടയിൽ പി.സി എന്നെ നോക്കി ചോദ്യരൂപത്തിൽ മൂളി. വീണ്ടും എതിർവശത്തേയ്ക്ക് തലചെരിച്ച് കണ്ണുകളും പുരികവും പഴയപടിയാക്കി. അങ്ങനെ...

നിലത്തിരിയ്ക്കുന്ന ശാസ്താവ് കുഴിനഖമുള്ള തള്ളവിരൽ ചൊറിഞ്ഞ് എന്നെ നോക്കുന്നു.

- സാർ, എന്റെ ബൈക്ക്...

ഞാൻ പൂർത്തിയാക്കും മുൻപേ യാതൊരു ഭാവഭേദവുമില്ലാതെ പി.സി ചോദിച്ചു.

- എവിടെ വച്ച്?

- എന്ത്? (എനിയ്ക്കു മനസ്സിലായില്ല. ഞാൻ വിക്കി.)

- മോഷണം പോയത്? – പി.സി

- സാർ, എന്തു മോഷണം പോയെന്ന്? ഞാൻ.

- തന്റെ അമ്മായിയമ്മയുടെ അരയേക്കറോളം പുഞ്ചപ്പാടം.
പി.സി. ശരിയായ ആർ.പി.എമ്മിൽ കർമ്മനിരതനായിരിക്കുന്നു.

അയാൾ ചെവിയിൽ നിന്നും തീപ്പെട്ടിക്കൊള്ളി ഊരി എന്നെ നോക്കി . ഒരു നെല്ലിക്ക വലിപ്പത്തോളം ‘മരുന്ന് കൊള്ളിയിലുണ്ടെന്നത് ഞാൻ അറപ്പോടെ കണ്ടു.

“എടോ മഴുവാ..എവിടെനിന്നാണ് തന്റെ ബൈക്ക് മോഷണം പോയതെന്ന്?“
അയാൾ ഡെസിബൽ കണക്കിന് ശബ്ദം പുറപ്പെടുവിപ്പിച്ച് ചോദിച്ചു.

- ഏമ്മാനേ, മോഷ്ടിക്കപ്പെട്ടിട്ടില്ല. ബൈക്കിലെ പെട്രോൾ തീർന്നതാണ്.
പരമാവധി വിനയം പുരട്ടി വാക്കുകളെ വെണ്ണപ്പരുവത്തിൽ ചെവിക്കായം പോക്കിനിൽക്കുന്ന ഏമ്മാന്റെ കാതിൽ ഞാൻ നിക്ഷേപിച്ചു.

- എന്തിനാടാ “##%@@**^മോനേ “ അതിനിങ്ങോട്ട് കെട്ടിയെടുക്കുന്നത്?

പി.സി-യുടെ വായിൽ നിന്നും ഭൂജാതരായ സരസ്വതികൾ എനിയ്ക്കു ചുറ്റും കുച്ചിപ്പിടി നടത്തി.

- അതല്ല സാർ.. രാത്രി വണ്ടി ഇവിടെ വച്ചിട്ട് പോട്ടെ എന്നു ചോദിയ്ക്കാൻ...
- നീ ഇവിടെ വച്ചിട്ട് പോയാൽ..? നിന്റെ കുണ്ടിയ്ക്ക് ഞാനെന്താടാ പാറാവ് നിക്കണോ?
- വേണ്ട ഏമ്മാനേ. അങ്ങനെയല്ല.
- അല്ല നിക്കാമെടാ ##%@@**^.. മോനേ..
എന്നും പറഞ്ഞ് പി.സി കസേരയിലിരുന്നു. പിന്നെ ഒരു വലിയ ബുക്കും പേനയുമെടുത്ത് ചോദിച്ചു...
- എന്താടാ പേര്?
(ഞാൻ പേര് പറഞ്ഞു)
- മേൽവിലാസം?
(അതും പറഞ്ഞു)
അച്ഛന്റെ പേര്?
(പറഞ്ഞു)
അമ്മേടെ പേര്
(പറഞ്ഞു)

തിരിച്ച് പേരുകൂട്ടി അച്ചനും അമ്മയ്ക്കും ഏമ്മാനും പറഞ്ഞു.

വണ്ടിയ്ക്ക് ബുക്കും പേപ്പറും ഉണ്ടോടാ?
- ഉണ്ട്.
- ഉണ്ടില്ലെങ്കിൽ, നിന്നെ ഞാൻ ഊട്ടാമെടാ..
(ഞാൻ തലകുനിച്ചു)

- എന്താടാ നിന്റെ പണി?
- ഒന്നുമില്ല!
- കൂലി?
- നയാപൈസയില്ല!
- വരുമാനം?
(ഇല്ലെന്ന് ചുമൽ കുലുക്കി)
- ജീവിയ്ക്കാൻ?
- ആശ്രയിക്കും!
- ആരെ?
- ആരെയും!
- നാണം?
- ഇല്ല
- മാനം?
- അനുഭവപ്പെട്ടിട്ടില്ല.
- സമയം പോക്കാൻ?
- ഉറങ്ങും?
- ഉണർന്നാൽ?
- ഉണ്ണും.
- ഊ...?
- ഇല്ല.
- വൈ?
- (ദിസ് കൊലവെറി ഡാ എന്ന് മനസ്സിൽ ചോദിച്ച് പറഞ്ഞു)
സഹധർമ്മിണി നാട്ടിലാണ്.
- നീ മുല്ലപ്പെരിയാർ പ്രക്ഷോഭത്തിൽ പങ്കാളിയായിട്ടുണ്ടോ?
- ഇല്ല
- കാരണം.
- പങ്കെടുക്കാനുള്ള മെഴുകുതിരി കിട്ടിയില്ല.
- സാമൂഹിക പ്രതിബദ്ധത?
- കമ്മിയാണ്.
- മറ്റു ജനദ്രോഹങ്ങൾ?
- ബ്ലോഗ് എഴുതും
- എന്നുവച്ചാൽ ഇന്ദുമേനോൻ പറഞ്ഞപോലെ കക്കൂസ് സാഹിത്യം രചിയ്ക്കുമെന്നർത്ഥം.?
- ഞാൻ നായരാണ്. മേനോൻ മാരുടെ വാക്കുക്കൾ നായന്മാർ കാര്യമാക്കാറില്ല.

പി.സി എഴുത്ത് മതിയാക്കി എഴുന്നേറ്റ് എന്റെ നേർക്ക് നടന്നടുത്തു. എന്റെ ധൈര്യം മൂത്രത്തുള്ളികളായി ഇറ്റുന്നുവോ? ഞാൻ ഭയത്തോടെ ശാസ്താവിനെ നോക്കി. ശാസ്താവ് ഭിത്തിയോട് ചേർന്ന് അന്തിക്രിസ്തുവായി രൂപാന്തരം പ്രാപിച്ച് നിൽക്കുകയാണ്. കിട്ടിയ തക്കത്തിന് ശാസ്താവും മതം മാറിയോ?! – ഞാൻ അതിശയിച്ചു.
പി.സി ഇരുകൈകളും എന്റെ തോളിൽവച്ചു. ഞാൻ ആ കണ്ണുകളിൽ നോക്കി. അപ്പോൾ, അവിടെ പോലീസുകാരുടെ കണ്ണിൽ സാധാരണ കാണാത്തവിധമുള്ള ശാന്തത. ആ കണ്ണുകളിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കുന്നു. കണ്ണിലെ നേർത്ത ഞരമ്പുകൾ ഇഴപിരിഞ്ഞ് ബോധിവൃക്ഷത്തെ അനുസ്മരിപ്പിക്കുന്നു. ഞാൻ കൈകൂപ്പി. കാക്കിയിട്ട മഹാത്മാവേ അങ്ങേയ്ക്ക് പ്രണാമം. ഞാൻ ആ മനുഷ്യനെ മനസ്സുകൊണ്ട് നമസ്കരിച്ചു.

വിശേഷണങ്ങൾ ഒന്നും ചേർക്കാതെ “മോനേ“ എന്ന പി.സി.യുടെ വിളി പ്രാവിന്റെ കുറുകലായി എന്റെ കാതിൽ വന്നുചേക്കേറി. അദ്ദേഹത്തിന്റെ കണ്ണുകൾ എന്തിനാണ് നിറഞ്ഞിരിയ്ക്കുന്നത്?
സാവധാനം പി.സി അകത്തേയ്ക്ക് നടന്നു.

ഏതാനും നിമിഷം കഴിഞ്ഞ് പുറത്തുവന്ന പി.സിയെ കണ്ട് ഞാൻ ഞെട്ടി.

കൈയ്യിൽ ഒരു വലിയ തോക്ക്! ആഡംബരം കുറയാതിരിയ്ക്കാനെന്നവണ്ണം അറ്റത്തൊരു കത്തിയും പിടിപ്പിച്ചിരിയ്ക്കുന്നു. അത് ചെറുതായി തുരുമ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ പച്ചമാംസത്തിൽ പുളഞ്ഞുനടന്നിട്ട് കാലമേറെയായെന്നു തോന്നുന്നു.

തോക്കേന്തിയ പി.സിയുടെ മുഖത്ത് അപ്പോഴും ശാന്തതയായിരുന്നല്ലോ എന്ന് ഭയത്തിലും ഞാൻ അതിശയിച്ചു. അദ്ദേഹം സാവധാനം എന്നോട് പറഞ്ഞു...

“മോനേ, ഈ കാക്കിയിട്ടതിൽ പിന്നെ ഒരു നല്ലകാര്യം എനിയ്ക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സമാധനമോ സന്തോഷമോ ജീവിതത്തിലുണ്ടായിട്ടില്ല. പിള്ളേർക്ക് കരപ്പനും ചിരങ്ങും ആറ്റടുന്നില്ല. പെറ്റുപെറ്റിപ്പോൽ പെണ്ണുമ്പിള്ളയ്ക്ക് നടുവനക്കാനും വയ്യ. കോണ്ടം പോലും കരുണകാണിയ്ക്കുന്നില്ല. എനിക്കറിയാം. എല്ലാം ഈ ശാപംകിട്ടിയ പണിയുടേതാണ്. മൂത്ത കുറ്റവാളികൾക്ക് സല്യൂട്ടടിക്കുകയും കുഞ്ഞുകുഞ്ഞു കള്ളന്മാരെ പിടിച്ച് എല്ലൊടിക്കുകയും ചെയ്യുന്നതിന്റെ ശിക്ഷ. എനിക്കിനി വയ്യ മോനേ.. എനിയ്ക്കിനി വയ്യ.. “
മോഡുലേഷൻകൊണ്ട് പോലീസാവും മുൻപ് ഇയാൾ സൂര്യസോമയിലെ നാടക നടനായിരുന്നോ എന്നു സംശയിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു..

“പോട്ടെ സാർ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നോക്കൂ..... “

ഞാൻ പറഞ്ഞു തീരും മുൻപേ പുലിയെക്കണ്ട ശിക്കാരി ശംഭുവിനെപ്പോലെ അയാൾ എന്റെ നേരേ തോക്കു ചൂണ്ടിക്കൊണ്ട് അലറി...

“(വിശേഷണത്തോടെ)മോനേ...., ആരാടാ ആത്മഹത്യ ചെയ്യുന്നത്. നിന്നെപ്പോലൊരുത്തനെ ഈ ഭൂമിയില് വച്ചുവാഴിക്കില്ലെടാ ഞാൻ. മേലനങ്ങാതെ തിന്നുമുടിയ്ക്കുന്നവനേ... നിന്നെ കൊല്ലാൻ എനിയ്ക്ക് അങ്ങ് മേളീന്നുള്ള ഓർഡറൊന്നും വേണ്ടടാ പൊണ്ണാ.... വെടിയുണ്ടകയറ്റി നിന്റെ തലമണ്ട തുരന്നാൽ എന്റെ കർമ്മമണ്ഠലം പുഷ്ടിപ്പെടും. കാക്കിയിട്ട് ആദ്യമായി ഞാനൊരു നല്ലകാര്യം ചെയ്യട്ടെ. എന്റെ മക്കടെ കരപ്പൻ മാറട്ടെ. പെണ്ണുമ്പിള്ളയുടെ നടുവ് ഏതൊരു കടുത്തനീക്കത്തെയും നേരിടാൻ പ്രാപ്തമാവട്ടെ. കോണ്ടം കരുണകാണിയ്ക്കട്ടെ. നിന്നെ ചരിത്രമാക്കിയാൽ ഞാൻ ചെയ്ത സകലപാപങ്ങളും തീരും. നീ പോലീസുകാരന് ശാപമോക്ഷം നൽകുന്ന ഗംഗയാണ്. മോനേ കാട്ടെടാ നിന്റെ തല... തെങ്ങിൻ പൂക്കുല പോലെ നിന്റെ തലച്ചോറ് ഞാനീ സ്റ്റേഷനിൽ ചിതറുന്നത് കാണിയ്ക്കാം...”

അയാൾ എന്റെ നേരേ കാഞ്ചിവലിച്ചു. അപ്പോൾ കർത്താവ് വീണ്ടും മതം മാറി അനന്തശയനത്തിലായത് ഞാൻ കണ്ടു. ഭയം കൊണ്ട് അനന്തന്റെ നെഞ്ച് തിരമാല പോലെ ഉയർന്നുതാഴുന്നു...

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു. ചിതറിത്തെറിയ്ക്കുന്ന തലച്ചോറ് എനിയ്ക്കുചുറ്റും ഇപ്പോൾ പൂക്കളം തീർക്കും. ഞാൻ അതിനുനടക്ക് തലയില്ലാത്ത ഓണത്തപ്പനാവും.

“എടോ നാൽപ്പത്തിയാറ് മുപ്പത്തിരണ്ടേ..അതിൽ ഉണ്ടയില്ലെടോ...” വെടിപൊട്ടും പൊലെ ഒരു ശബ്ദമായിരുന്നു അത്. ഞാൻ കണ്ണുതുറന്നു നോക്കി. തോക്കുചൂണ്ടിയ പോലീസുകാരനു പിന്നിൽ മറ്റൊരുവൻ.

-ഉണ്ടയില്ലെന്നോ!! തെല്ലൊരു നിരാശയോടെ പിസി. കുറച്ചു സമയം തോക്കിലേയ്ക്ക് നോക്കി നിന്നു. പിന്നെ മറ്റേ പോലീസുകാരനോട് ചോദിച്ചു.

“അത്യാവശ്യമാണെന്ന് പറഞ്ഞാൽ നമ്മുടെ സഖാവ് ഒരുണ്ട കടം തരുമോടോ?”

“സഖാവ് ഇപ്പോൾ ഉണ്ടയൊന്നും കൊണ്ടുനടക്കാറില്ലടോ. താൻ അവനോട് ഉണ്ട വരുമ്പോൾ വന്ന് വെടികൊണ്ടിട്ട് പോവാൻ പറ.“- മറ്റേ പോലീസ് അകത്തേയ്ക്ക് കയറിപ്പോയി.

പി.സി 4632 എന്നോടായി പറഞ്ഞു.

“പറഞ്ഞത് കേട്ടല്ലോ ഉണ്ടവരുമ്പോൾ അറിയ്ക്കും. അപ്പോൾ മോൻ വന്ന് വെടികൊണ്ടിട്ട് പൊയ്ക്കോണം. കേട്ടല്ലോ. “

കേട്ടു – ഞാൻ പറഞ്ഞു.

പിന്നെ പി.സി 4632-നെ താണുതൊഴുത് മടങ്ങി. പടിയിറങ്ങുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി.
അനന്തൻ അപ്പോൾ വീണ്ടും ശാസ്താവായി മാറി കുഴിനഖമുള്ള തള്ളവിരൽ ചൊറിയുകയായിരുന്നു. ഞാൻ ശാസ്താവിനെയും തൊഴുതുനമസ്കരിച്ച് നടന്നു.

Monday, January 9, 2012

‘ബിരിയാണി വധം’ ആട്ടക്കഥ

പ്രിയ സുഹൃത്തും ബ്ലോഗറുമായ ജുനൈദിന്റെ അനിയന്റെ നിക്കാഹിൽ പങ്കുചേരുകയും മൃഷ്ടാന്നമായി ഭുജിക്കുകയും ചെയ്യുക എന്ന ഉന്നത്തോടെയാണ് ഞാൻ തിരുവല്ലയിൽ വണ്ടിയിറങ്ങിയത്. അവൻ തിരുവല്ലയിലെ എലൈറ്റ് ഹോട്ടലിൽ റൂം എടുത്ത് തന്നിട്ടുണ്ട്. സഹമുറിയനായി തോന്ന്യാസി എന്ന എക്സ്-ബ്ലോഗറുമുണ്ട്. ചെറിയ കതിനക്കുറ്റിയോളം മാത്രം വലിപ്പമുള്ള അവന് ഒരു പല്ലിക്കുഞ്ഞ് കഴിക്കുന്നത്ര ആഹാരം മാത്രം മതിയായേക്കും. ഭക്ഷണവേട്ടയിൽ ‘കുരുന്ന് ‘ വെല്ലുവിളി ആവില്ലല്ലോ എന്ന ചിന്ത അവനോടുള്ള സ്നേഹവാത്സല്യങ്ങളായി മനസ്സിൽ ഉണർന്നു.

രാവിലെ താമസിച്ചാണ് എഴുന്നേറ്റത്. തോന്ന്യാൻ കുളിയും തേവാരവും കഴിഞ്ഞ് പുകവലിച്ചിരിയ്ക്കുന്നു. ചായയും മനോരമയും വന്നു. രണ്ടിനും രുചിയില്ല. എന്നാൽ രണ്ടും ശോധനയ്ക്ക് സഹായമാവുകയും ചെയ്തു. ജുനൈദ് രണ്ടാം തവണയും വിളിച്ച് ധൃതികൂട്ടി. പുറപ്പെടാൻ സമയമായി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം താമസിച്ചിരുന്നു. പ്രഭാതഭക്ഷണം വീട്ടിൽ ചെന്നാക്കാമെന്നു പറഞ്ഞ് മുറി വെടിഞ്ഞ് ഒരു ഓട്ടോയിൽ കയറി ഞങ്ങൾ ജുനുവിന്റെ വീട്ടിലെത്തി.

പുതിയാപ്ലയ്ക്ക് ആശംസ അർപ്പിച്ചും ‘പട‘മാവാൻ കൂടെനിന്നുകൊടുത്തും ഇറങ്ങിയപ്പോൾ താമസിച്ചു. നിക്കാഹിനു പുറപ്പെടാനുള്ള സമയം മാരകമാംവിധം അതിക്രമിച്ചതുകൊണ്ട് അപ്പത്തെയും ആട്ടിൻകറിയെയും ‘പോയി ജീവിക്കൂ‘ എന്നുപറഞ്ഞ് വെറുതേവിട്ടു. തോന്ന്യാൻ മുളകുപുരട്ടിയ, വിശന്നനോട്ടം എനിയ്ക്കു നേരേ തൊടുത്തു. നീ ഉണരാൻ താമസിച്ചതുകൊണ്ടല്ലേ ഈ ദുരന്തം സംഭവിച്ചതെന്നാണ് നോട്ടം ചോദിയ്ക്കുന്നത്. മറുപടി പറഞ്ഞില്ല. വയറിൽ വിശപ്പിനെ പെറ്റുപെരുകാനിട്ട് ഞങ്ങൾ വണ്ടി കയറി. ജുനൈദും അവന്റെ പപ്പയും അമ്മയും പിന്നെ ജുനുവിന്റെ ചേച്ചിയുടെ മോനും ഒരമ്മാവനും ആണ് സഹയാത്രികർ.

ആലപ്പുഴ എത്തിയപ്പോഴേയ്ക്കും വിശപ്പ് സ്വകാര്യബാങ്കുകാരന്റെ പലിശക്രമത്തിൽ വയറിൽ തഴച്ച് വളർന്നു. തോന്ന്യാൻ വാ നിറയെ എന്തൊക്കെയോ പറയുന്നു. ജുനൈദ് നിസ്സഹായനായി കേട്ടിരിക്കുന്നു. അനുഭവിക്കുന്ന ശിക്ഷയുടെ കാഠിന്യം പുറത്തുകാട്ടാതെ കൃത്യമായ ഭാവപ്രകടങ്ങൾ കാഴ്ചവയ്ക്കാനുമുള്ള സൌമനസ്യവും ജുനു പ്രകടിപ്പിക്കുന്നുണ്ട്.

തോന്ന്യാന്റെ നാവ് വിശപ്പിൽ നിന്നുള്ള ഊർജ്ജം ശേഖരിച്ച് 100 കുതിരകളുടെ ശക്തിയിൽ പായുകയാണ്. വാക്കുകളേറ്റ് ജുനുവും വിശപ്പുകൊണ്ട് ഞാനും തളർന്നു. തോന്ന്യാസിയെ നിക്കാഹിനു ക്ഷണിക്കാൻ തോന്നിയ ദുർബ്ബല നിമിഷത്തെ പഴിച്ചുകൊണ്ട് ജുനു ദയനീയമായി എന്നെ നോക്കി. അവന്റെ കണ്ണുകളിലെ ദൈന്യത കാണാനാവാതെ ഞാൻ പുറത്തേയ്ക്ക് നോക്കിയിരുന്നു.

വണ്ടി വേഗത്തിൽ ഓടിക്കൊണ്ടിരുന്നു.

ശകടം നിക്കാഹ് നടക്കുന്ന എസ്.എസ് ബാഹ് ഓഡിറ്റോരിയത്തിൽ ചെന്നുനിന്ന് കിതച്ചു.

ആർത്തിയുടെ ഓളം തുളുമ്പുന്ന കണ്ണുകളോടെ, കുശിനിയുടെ ഓരം പറ്റി, അന്തരീക്ഷമാകെ പടർന്ന് നിൽക്കുന്ന ഹെവിയസ്റ്റ് കാർട്ടൂണിസ്റ്റായ സഞ്ജീവേട്ടനെ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴേ കാണാമായിരുന്നു. കാറ്റിന്റെ ഒഴുക്കിനെ തടഞ്ഞും കുശിനിയിൽ നിന്നും ഉയരുന്ന ബിരിയാണി മണം ഒറ്റയ്ക്ക് മൂക്കിലാക്കിയും നിൽക്കുകയാണ് കൂറ്റൻ. സഹതടിയൻ. തീറ്റക്കാര്യത്തിൽ എന്റെ പ്രതിയോഗി. കൂടെ യൂസഫ്പായുമുണ്ട്.

“സഹ തടിയാ.. ഇന്നത്തെ നിന്റെ മൊബൈൽ നമ്പർ എത്രയായിട്ട് വരും? “ കാർട്ടൂണിസ്റ്റ് വാക്കുകൾ കൊണ്ട് ഫലിതം വരച്ചു തുടങ്ങി.

കൂറ്റനെ പകയോടെ ആശ്ലേഷിച്ച് ചെവിയിൽ പത്തക്കം ചൊല്ലി കേൾപ്പിച്ചു. തൃപ്തിയായ കാർട്ടൂണിസ്റ്റ് ചൊല്ലിക്കേട്ട പത്തക്കത്തെയും തന്റെ മൊബൈലിനകത്ത് അടക്കിക്കൊണ്ട് ശാപ്പാട് വിശേഷങ്ങൾ ആരാഞ്ഞു.

രാവിലെ മുതൽ കരിംപഷ്ണിയാണെന്ന് കേട്ടപ്പോൾ ഹെവിയസ്റ്റ് ദയനീയനായി. പാവം മാനവൻ. വരേശ്വരൻ. ഇത്രസ്നേഹനിധിയായ ഈ മഹാരൂപത്തെയോ ഞാൻ പ്രതിയോഗിയായി കണ്ടത്. എനിയ്ക്കെന്നോട് പുച്ഛം തോന്നി. ഒരു തടിയനേ മറ്റൊരു തടിയന്റെ വിശപ്പറിയൂ എന്ന് ഓർക്കണമായിരുന്നു.

ദു:ഖം താങ്ങാനാവാതെ കാർട്ടൂണിസ്റ്റ് തന്റെ ശരീരത്തെ ഒരു തെങ്ങിലേയ്ക്ക് ചാരി വച്ചു. ഒരു കുല തേങ്ങയും രണ്ട് ചൂട്ടും ചാരൽ നിമിത്തം നിലം പറ്റി.

“സന്തോഷം സഞ്ജീവേട്ടാ... എന്റെ വിശപ്പിനെ ഓർത്ത് ചേട്ടൻ വ്യസനിച്ചല്ലോ.. എനിക്കീ സ്നേഹം മതി വിശപ്പടക്കാൻ...” ഈറനായ കണ്ണുകളോടെ ഞാൻ പറഞ്ഞു.

“പ്ഫാ..” എന്ന് കാർട്ടൂണിസ്റ്റ് ശബ്ദിച്ചതും യൂസഫ്പാ ‘എന്തോ’ എന്ന് വിളികേട്ടതും ഒരുമിച്ചായിരുന്നു.

ചാരിയ തെങ്ങിനെ വെറുതേ വിട്ട് കാർട്ടൂണിസ്റ്റ് തൻകാലിൽ ഭാരം അർപ്പിച്ചു. നിലം പറ്റിയ കുലയും ചൂട്ടും തിരികെ മടങ്ങാൻ കൂട്ടാക്കാതെ വീണിടം വിഷ്ണുലോകമാക്കി കിടന്നു.

‘വിളിച്ചതല്ല യൂസഫ്പാ.. ഞാനീ പോങ്ങനെ മുൻകാലപ്രാബല്യത്തോടെ ആട്ടിയതാണ്..” - കാർട്ടൂണിസ്റ്റ് എന്നോടായി തുടർന്നു...

” സ്നേഹമോ കാട്ടുമൃഗമേ! ആർക്ക്.. എനിയ്ക്ക് നിന്നോടോ? നിന്നിലെരിയുന്ന വിശപ്പല്ല എന്നെ വിഷാദിപ്പിച്ചത് , പ്രഭാതഭക്ഷണം പോലും വെടിഞ്ഞ് വന്നിരിക്കുന്നതിനു പിന്നിലുള്ള നിന്റെ ഗൂഢലക്ഷ്യമാണ് എന്നെ തകർത്തുകളഞ്ഞത്..“ പിന്നെ യൂസഫ്പായുടെ നേരേ തിരിഞ്ഞുപറഞ്ഞു - ‘വിശപ്പുള്ള പോങ്ങനെ സൂക്ഷിക്കണം. അവൻ രണ്ട് ചെമ്പ് ബിരിയാണി ഒറ്റ വീർപ്പിൽ തീർക്കും. ചെറായി മീറ്റ് ദുരന്തം മറന്നോ?.. മരിച്ചാമതിയെന്ന് തോന്നിപോവുന്നു..യൂസഫ്പാ..”

വിളിയായി യൂസഫ്പായെ തെറ്റിദ്ധരിപ്പിച്ച ആട്ട് എന്റെ ചെവിയിൽ പകയായി കിടന്ന് പുളഞ്ഞു. പ്രതിയോഗിയെ ആസകലം മസാലപുരട്ടി വെയിലത്തിട്ട് പൊരിച്ച് പാതിവേവോടെ ഭക്ഷിച്ച് പകയും വിശപ്പും ഒരുപോലെ പോക്കാൻ തോന്നി.

യൂസഫ്പായും ജുനുവും തോന്ന്യാനും ചേർന്നു നടത്തിയ നയപരമായ ഇടപെടലുകൾ സംഘർഷഭരിതമായ മുഹൂർത്തത്തിന് അറുതിവരുത്തി. ഇടതടവില്ലാതെ തുടക്കം മുതൽ ഒടുക്കം വരെയുള്ള പന്തിയിൽ ഇരുന്ന് ഇരുവർക്കും കൃത്യനിർവ്വഹണം നടത്താനുള്ള സൌകര്യം ചെയ്തുതരാമെന്ന് ജുനു വാക്ക് നൽകി. ആ ഉറപ്പ് ഞങ്ങൾക്കിടയിൽ സഹിഷ്ണുത വളർത്തി. സയാമീസ് ഇരട്ടകളെപ്പോലെ ചേർന്നുനിന്ന് ഞങ്ങൾ ‘ബിരിയാണി വധം’ ആട്ടക്കഥ ആടാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

വയറ്റിൽ വിശപ്പ് കളി വിളക്ക് തെളിയിച്ചു.

ഭംഗിയായി നിക്കാഹ് കഴിഞ്ഞു.

ഞങ്ങൾ പന്തിയിലേയ്ക്ക് ഉരുണ്ടു പാഞ്ഞു. പന്തിയിൽ പാനിപ്പട്ട് യുദ്ധത്തിന്റെ പ്രതീതി. ആക്രോശം. കസേരകിട്ടിയവന്റെ മുഖത്ത് ശത്രുവിന്റെ ഗളച്ഛേദം നടത്തിയ ഹുങ്ക്. കിട്ടാത്തവന് ആയുധം നഷ്ടപ്പെട്ടവന്റെ നിസ്സഹായഭാവം. മുന്നിലിരിക്കുന്ന ബിരിയാണിയിൽ നിന്നും ഒരു കോഴുത്തുട ഉടവാൾ പോലെ അന്തരീക്ഷത്തിൽ ഉയർത്തി ആഞ്ഞു വീശി അകത്താക്കി ഒരു വീരയോദ്ധാവ്. വമ്പൻ. മറ്റൊരാൾ തന്റെ മുന്നിലിരിക്കുന്ന ബിരിയാണിയെ ഉരുളകളാക്കി വായിലേയ്ക്ക് എറിഞ്ഞു കയറ്റുന്നു. മാന്ത്രികൻ. യുദ്ധം കൊടുമ്പിരി കൊള്ളുന്നു. എങ്ങും ശത്രുക്കളെ ചവച്ചരയ്ക്കുന്ന ശബ്ദങ്ങൾ.

ഞങ്ങൾ നിരായുധരായി. നിസ്സഹായരായി. വാക്കുതന്ന ജുനുവിനെ യുദ്ധമുഖത്തെങ്ങും കണ്ടില്ല. യൂസഫ്പായെയും തോന്ന്യാനെയും കണ്ടില്ല. അവരൊക്കെ എവിടെ? ബിരിയാണിയിൽ നിന്നുമിറങ്ങി ഡാവിൽതടിതപ്പാൻ നോക്കുന്ന കോഴിക്കഷണമായി കരുതി ഏതെങ്കിലും യോദ്ധാവ് തോന്ന്യാനെ ഭക്ഷിച്ചിരിക്കുമോ? യൂസഫ്പാ ഞങ്ങളുടെ കണ്ണുവെട്ടിച്ച് പോരാളിയായി മാറി യുദ്ധം തുടങ്ങിയിരിക്കുമോ?

കളിവിളക്ക് കരിന്തിരി കത്തി തുടങ്ങി.

അനിശ്ചിതത്വത്തിന്റെ നെറുകയിൽ ദയനീയരായി കുന്തിച്ചിരിക്കുമ്പോൾ യൂസഫ്പായും തോന്ന്യാനും കയറിവന്നു. കുശിനിയിൽ ഇത്തിരി ഇടം കണ്ടെത്തിയിട്ടുണ്ട് വിദ്വാന്മാർ. പക്ഷേ നിന്നുകൊണ്ട് സർഗപ്രവർത്തനം കാഴ്ചവയ്ക്കണം. വയ്ക്കാം.

ദൃഢനിശ്ചയത്തോടെ ഞങ്ങൾ കുശിനിയിലേയ്ക്ക് മാർച്ച് ചെയ്തു. നാൽവർ സംഘത്തിന്റെ ഇടതുകൈകൾ തീൻമേശകളായി. പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്യാതെ അർപ്പണബോധത്തോടെ ഞങ്ങൾ കൃത്യനിവ്വഹണത്തിൽ ഏർപ്പെട്ടു.

തീരുന്ന മുറയ്ക്ക് ബിരിയാണി വന്നുകൊണ്ടിരുന്നു. മുഴുത്തുകൊഴുത്ത ഇറച്ചിക്കഷണങ്ങളോടെ.

അല്പമൊരു ഉശിരുവന്നപ്പോൾ ഞാൻ കാർട്ടൂണിസ്റ്റിനെ നോക്കി. താളാത്മകമായി ഭുജിക്കുകയാണ് വേന്ദ്രൻ. കഷണങ്ങളുടെ സ്വാഭാവികരൂപത്തിന് കാര്യമായ പരിക്കുകൾ പറ്റിക്കാതിരിക്കാനെന്നവണ്ണമാണ് ഹിംസ. ചവയ്ക്കൽ എന്നുപറയാനാവില്ല, പല്ലുകൾ കൊണ്ടൊരു തലോടൽ. അതാണ് ശരി. പിന്നെ വിഴുങ്ങും. അപ്പോൾ മാത്രം കണ്ണുകൾ ചെറുതായൊന്ന് മിഴിയും. മറ്റ് കാര്യമായ ചലനങ്ങൾ ഒന്നും തന്നെയില്ല. ശബ്ദരഹിതവുമാണ് കൃത്യം.

സ്വഭാവത്തിലെ മാന്യത യൂസഫ്പായുടെ കഴിപ്പിലുമുണ്ട്. നിൽക്കുന്ന നിൽപ്പ് കണ്ടാൽ അകലെയെങ്ങു നിന്നോ ദേശീയഗാനത്തിന്റെ അലകൾ കാതികളിൽ ഒഴുകിയെത്തുന്നുണ്ടോ എന്ന് സംശയം തോന്നിപ്പോവും. അത്രമേൽ അറ്റൻഷൻ ആയിനിന്നാണ് വീരൻ കാര്യം സാധിയ്ക്കുന്നത്. ആർത്തിരഹിതവും അന്തസ്സൊത്തതുമാണ് കൃത്യം.

തോന്ന്യാൻ ‘തീന്മേശ‘ മുഖത്തിനൊപ്പം ഉയർത്തിയാണ് പിടിച്ചിരിയ്ക്കുന്നത്. ഒരുവേള കൈയ്യുടെ സഹായം കൂടാതെ തന്നെ വായയ്ക്ക് അതിന്റെ പണി വെടിപ്പായി ചെയ്യാം എന്ന് തോന്നിപ്പോവും. എങ്കിലും പേരിന് ആശാൻ കൈകളെ ആശ്രയിക്കുന്നുണ്ട്. കാണുന്നപോലെ ഒന്നുമല്ല പ്രവർത്തനം. ബിരിയാണിയോട് കാര്യമായ എന്തോ പൂർവ്വവൈരാഗ്യം ഉള്ളതുപോലെയാണ് പെരുമാറുന്നത്. ഇടയ്ക്ക് കണ്ണുകളടച്ച് മുഖം ആകാശത്തിന് അഭിമുഖമായി വച്ച് ചവയ്ക്കും. ‘ബിരിയാണീ..നിന്നെ മുച്ചോടെ മുടിയ്ക്കും‘ എന്ന ഭാവം മുഖത്ത് കറുത്ത് കിടക്കും ചിലപ്പോൾ.

സാമാന്യം തെറ്റില്ലാതെ വിയർത്തപ്പോഴാണ് നാൽവർ സംഘം അടങ്ങിയത്. മനസ്സില്ലായ്മയോടെ പ്ലേറ്റ് വേസ്റ്റ് ബോക്സിൽ ഉപേക്ഷിച്ചു.

കൈകഴുകി. സദ്യയ്ക്കു ശേഷം കുറ്റം പറയുക എന്ന കീഴ്വഴക്കം ലംഘിച്ചു.

കുറച്ചു സമയം വിശ്രമിച്ചു. പിന്നെ, വധൂവരന്മാർക്ക് ആശംസ അർപ്പിച്ചും കാർട്ടൂണിസ്റ്റ് ഇരുവരുടെയും ചിത്രം നിമിഷത്തിനുള്ളിൽ വരച്ച് അനുഗ്രഹിച്ചും യാത്ര പറഞ്ഞു.

യൂസഫ്പായെ അദ്ദേഹത്തിന്റെ വണ്ടിയുടെ അടുത്തും ഞങ്ങളെ എറണാകുളം ബസ് സ്റ്റാൻഡിലുമായാണ് കാർട്ടൂണിസ്റ്റ് ഉപേക്ഷിച്ചത്. എന്നെ വാഹനത്തിൽ കയറ്റിവിട്ടേ തോന്ന്യാനോട് പോകാവൂ എന്ന നിർദ്ദേശവും കാർട്ടൂണിസ്റ്റ് വച്ചു. സ്നേഹം കൊണ്ടല്ല. ഞാൻ അവിടെ കറങ്ങിത്തിരിഞ്ഞാൽ എറണാകുളം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാവും എന്നാണ് കൂറ്റന്റെ ചിന്ത. ദീർഘദർശി. ആമാശയസ്നേഹി. വരേശ്വരൻ.

Friday, May 27, 2011

പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!

പ്രഭാതം സ്വയംപര്യാപ്തത നേടും മുൻപേ തന്നെ വിശപ്പെന്നെ വിളിച്ചുണർത്തി. പരിഭവമില്ല. അതു പതിവുള്ളതാണ്. അല്പം പോലും കലോറി അനാവശ്യമായി പാഴാവരുതെന്ന നിശ്ചയത്താൽ മിതമായ ശരീരചലനങ്ങളോടെ പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു. സശ്രദ്ധം ശരീരത്തെ സിറ്റ് ഔട്ടിലെ ചൂരൽക്കസേരയിൽ ചാരിവച്ചു. അപ്പോൾ, രാത്രി പ്രഭാതത്തിന്റെ ഉടലിൽനിന്നും ആലസ്യത്തോടെ വിടപറയുന്നതേ ഉണ്ടായിരുന്നുള്ളു.

പത്രക്കാരൻ നീട്ടിയെറിഞ്ഞ പ്രഭാതപത്രം മുറ്റത്തേയ്ക്ക് നെഞ്ചും തല്ലി വീണു. മൈൻഡ് ചെയ്തില്ല. സ്വജനപക്ഷപാതവും അസത്യവും സ്വാർത്ഥതയും സമം ചേർത്താണ് അച്ചടിമഷി ഉണ്ടാക്കുന്നതെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി കഴിഞ്ഞിരിയ്ക്കുന്നു. പത്രത്തിലെ വർത്തമാനങ്ങൾക്ക് കണ്ണുകൊടുക്കേണ്ടതില്ല. എന്റെ പ്രശ്നം വിശപ്പാണ്. വിശപ്പുമാത്രമാണ്. മൂക്ക് അനുവാദം ചോദിയ്ക്കാതെ അടുക്കളയിലേയ്ക്ക് പോയി വന്ന് വയറിന് എന്തൊക്കെയോ സന്ദേശങ്ങൾ നൽകി. വിശപ്പ് ആമാശയത്തെ തോണ്ടിവിളിയ്ക്കുന്നു. പല്ലുകൾ വായുവിനെ അല്പാല്പമായി ചവച്ച് ഉമിനീരുമായി കലർത്താൻ വൃഥാപാടുപെടുന്നു.

8.30നു പ്രാതൽ തരപ്പെട്ടു. കാസറോളിൽ ആവിപറക്കുന്ന തൂവെള്ള ഇഡ്ഡലികൾ മോക്ഷപ്രാപ്തി കാത്തുകിടക്കുന്നു. സ്ഫടിക പാത്രത്തിൽ ഒന്നാന്തരം തേങ്ങ ചട്ണി. കാസറോളിൽ നിന്നും ആയുസ്സുതീർന്ന 6 ഇഡ്ഡലികളെടുത്ത് അമ്മ പാത്രത്തിൽ നിരത്തി വെളുത്ത തേങ്ങചട്ണികൊണ്ട് പുതപ്പിച്ചു. കറുത്തനിറത്തിലെ കടുകുമണികൾ ചട്ണിയ്ക്കു കളങ്കമായി കിടക്കുന്നു.

അവഗണിച്ചു.

പൂർവ്വവൈരാഗ്യം തീർക്കും പോലെ ആറിനെയും ശാപ്പിട്ടു. തൃപ്തികിട്ടാത്ത നോട്ടം അമ്മയ്ക്ക് നൽകി.

പാത്രത്തിൽ 3 ഇഡ്ഡലികൂടി ചട്ണിപുതച്ച് നിരന്നു. നിമിഷാർദ്ധംകൊണ്ട് പാത്രമൊഴിഞ്ഞു.

തൃപ്തിയുടെ ഏമ്പക്കത്തിനായി കാതോർത്തു! ഇല്ല!!

അമ്മയുടെ സഹായം കൂടാതെ രണ്ട് ഇഡ്ഡലികളെ പാത്രത്തിലേയ്ക്ക് ക്ഷണിച്ചു. ചട്ണിയോടുള്ള മോഹം തീർന്നതിനാൽ രണ്ടിനെയും മുളകുപൊടിയുടെ സഹായത്തോടെ അപ്രത്യക്ഷമാക്കി.

എവിടെ? നിറവിന്റെ ഏമ്പക്കമെവിടെ?

4 ഇഡ്ഡലികൂടി നിരത്തി. മുളകുപൊടിയ്ക്കുപകരം പഞ്ചസാരകൂട്ടി നാലിനെയും നാമവശേഷമാക്കി.
ഏമ്പക്കം കാത്തിരിയ്ക്കുമ്പോൾ അമ്മ ചോദിച്ചു “മോനേ, ജോലി വല്ലതും ഉടനെ ആവുമോ? “ -മറുപടി പറഞ്ഞില്ല. ഡൈനിംഗ് ടേബിളിലിരുന്ന് ഏമ്പക്കം തേടുന്നത് ബുദ്ധിയല്ലെന്നു മാത്രം മനസ്സിലാക്കി എഴുന്നേറ്റു.

“രണ്ടെണ്ണം കൂടി കഴിയ്ക്കു മോനേ“ എന്നുപറഞ്ഞ അമ്മയോട് ‘ വേണ്ട..തൃപ്തിയായെന്ന് ’ നുണ പറഞ്ഞു. ‘ഊണിന്റെ കാര്യങ്ങൾ നോക്കിത്തുടങ്ങിയോ ’ എന്ന ചോദ്യം അമ്മയുടെ കണ്ണുകളെ തെറ്റില്ലാത്തവിധം പുറംതള്ളി. സാരമായിത്തന്നെ മിഴിഞ്ഞെന്നു സാരം!

ഇഡ്ഡലി ദഹിയ്ക്കും വരെ ടി.വി കാണാമെന്നുവച്ചു.

ഇൻഡ്യാവിഷനിൽ ഉമ്മൻ ചാണ്ടി തല ഉയർത്തി കണ്ണടച്ചു വിക്കുന്നു. എന്തോ കടുത്ത പ്രസ്താവന നടത്താനുള്ള ശ്രമമാണ്. പാവം. അഞ്ചുവർഷം തികയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രതാപം നഷ്ടപ്പെട്ട് ചാണ്ടി ചണ്ടിയാവുമല്ലോ എന്നു മനസ്സിൽ വിചാരിച്ച് ചാനൽ മാറ്റി.

കിരൺ ടി.വിയിൽ മീശമാധവനിലെ പാട്ട്.

കാവ്യമാധവനെ തള്ളിക്കൊണ്ട് ദിലീപ് നടക്കുന്നു. എത്ര നേരമായോ തുടങ്ങിയിട്ട്. പെട്ടെന്ന് ദിലീപ് കൈവലിച്ചതും കാവ്യ തിരിഞ്ഞ് കൂർത്ത ബ്രെസ്റ്റ് ദിലീപിന്റെ ചെസ്റ്റിൽ ഇടിപ്പിച്ചു. ഭയങ്കരി. ദിലീപിന് നൊന്തിരിക്കുമോ? ചാനൽ മാറ്റി. ഏഷ്യാനെറ്റ് ന്യൂസിൽ കാവ്യയുടെ വിവാഹമോചന വാർത്ത. ആകസ്മികം!

ഞാൻ വയറിനോട് ചോദിച്ചു.
“വിശക്കുന്നുണ്ടോ?“

“ഉം..“ വയർ മൂളി.
കുറേ ചിപ്സ് എടുത്തുകൊണ്ടുവന്ന് വയറിനു കൊടുത്തു.

“മോനേ, ഉടനെയെങ്ങാനും ജോലി ശരിയാവുമോടാ? “ - അമ്മയുടെ മറുപടിയർഹിക്കാത്ത ചോദ്യം. അവഗണിച്ചു.

ഇനിയുമിവിടെയിരുന്നാൽ ഭീഷ്മാരാവും. ചോദ്യങ്ങളുടെ ശരശയ്യയിൽ കിടക്കേണ്ടിവരും.

ശരീരത്തെ ഞാൻ കമ്പ്യൂട്ടർ ചെയറിലേയ്യ്ക്ക് എടുത്തുവച്ചു. അവിടുന്ന് നാരീമണികളുടെ ‘ബസ്സു‘(BUZZ)തിരഞ്ഞുപിടിച്ച് അതിൽ കയറി. വമ്പത്തികൾ! അവരുടെ ഭാഷയുടെ വന്യമായി ഒഴുകുന്ന സൌന്ദര്യം, പ്രയോഗത്തിലെ മികവ്, വായനക്കാരെ ബുദ്ധിയുടെ കൂർത്ത മുനയിൽ കോർക്കാനുള്ള വൈഭവം, ഒക്കെയും വിസ്മയിപ്പിച്ചു. വിസ്മയം ശക്തിപ്പെട്ടപ്പോൾ വിശന്നു. രണ്ടുകൂട് ക്രീം ബിസ്ക്കറ്റ് ഒറ്റവീർപ്പിൽ തീർത്തു. ക്രൂരബലാത്സംഗത്തിന് ഇരയായ പെൺ‌കുട്ടിയെപ്പോലെ കൂടുകൾ തളർന്ന് തറപറ്റി.

അല്പസമയം കിടക്കാം. കിടന്നുകൊണ്ട് കറങ്ങുന്ന പങ്കയുടെ ഇലയെണ്ണാൻ ശ്രമിച്ചു. അറിയാഞ്ഞിട്ടാണ്. നിസ്സാരമെന്നു തോന്നുമെങ്കിലും ഭാരിച്ച ശ്രദ്ധവേണ്ട ജോലിയാണത്.

അടുക്കളയിൽനിന്നും മീൻപൊരിച്ചമണം മൂക്കിനെ ചുംബിച്ചപ്പോൾ അർപ്പണബോധത്തോടെ ജോലിതീർത്ത നിർവൃതിയുമായി കിടക്ക വിട്ട് ഉയർന്നു. ഊണുമേശയിൽ വിഭവങ്ങൾ എന്നെക്കാത്തിരിയ്ക്കുന്നത് ആ‍ർത്തിയോടെ കണ്ടു. കൈയ്യും മുഖവും കഴുകിയിരുന്നു.

വട്ടമേറിയ പിഞ്ഞാണത്തിലേയ്യ്ക്ക് അമ്മ ചമ്പാവരി ചോറ് വിരിച്ചു. ഒരു ചോറുമണിയെടുത്ത് തള്ള,ചൂണ്ടുവിരലുകൾക്കിടയിലായി വച്ചു ഞെരിച്ചു. - ‘വേവ് ഇത്തിരി കുറഞ്ഞോ?‘

ചോറിനെ നെടുകെ രണ്ടായി പകത്തു. പിന്നെ വലതു ഭാഗത്തെ പകുപ്പിനെ കുറുകെയുമൊന്നു പകുത്തു. ഒരു പകുപ്പിലേയ്ക്ക് മോരുകറി ഒഴിച്ചു. പൊരിച്ച മീനിന്റെ പള്ളയിൽ നിന്നും പറിച്ച മാംസവും ചീരക്കറിയും കൂട്ടി ഒരുരുള ഉരുട്ടി അച്ചാറിലൊന്നുമുക്കി വായിലാക്കി. പിന്നെ സശ്രദ്ധം ചവച്ചരച്ച് കുഴമ്പുരൂപത്തിലാക്കി ഇറക്കി. സുഖം. ആനന്ദം. കണ്ണുകൾ നിറഞ്ഞു. മേപ്പടി ക്രിയ പലവട്ടം ആവർത്തിച്ചു. പലവട്ടം സുഖിച്ചു. പലവട്ടം ആനന്ദിച്ചു. പലവട്ടം കണ്ണുനിറഞ്ഞു. പകുപ്പുകൾ ഒഴിഞ്ഞ് പാത്രം തിളങ്ങി. ഞാൻ ശ്രദ്ധിച്ചു. എവിടെ? തൃപ്തിയുടെ ഏമ്പക്കം, നിർവൃതിയുടെ ഏമ്പക്കം, അതെവിടെ? രസവും മോരും കൂട്ടാനായി പാത്രത്തിൽ നിന്നും ചോറിനെ പിഞ്ഞാണത്തിലേയ്ക്ക് ആനയിച്ചു. എല്ലാത്തിനെയും രുചിച്ചു. എന്നിട്ടും നിറവിന്റെ ആ ഏമ്പക്കം എന്നോട് പിണങ്ങി നിൽക്കുന്നത് വേദനയോടെ ഞാൻ അറിഞ്ഞു.

നിരാശയോടെ ഊണുമേശയോട് വിടപറയുമ്പോൾ അമ്മ ചോദിച്ചു - മക്കളേ, ഉടനെയെങ്ങാനും ജോലി വല്ലതും?
ഉത്തരം ഒരു മറുചോദ്യമായിരുന്നു - നാലു മണി കാപ്പിയ്ക്ക് കഴിയ്ക്കാൻ വല്ലതുമുണ്ടാവില്ലേ?

അമ്മ നിന്ന നിൽ‌പ്പിൽ പലവട്ടം സുല്ലിട്ടു.

ഞാൻ ‘കൈവായകൾ’ കഴുകി കിടന്നു. മയങ്ങി. മയക്കത്തിൽ കാച്ചിൽ പുഴുങ്ങിയത് വറ്റൽമുളക് ചുട്ട ചമ്മന്തിയും കൂട്ടി തിന്നുന്നതായി സ്വപ്നം കണ്ടു. കാന്താരിമുളകും ഉള്ളിചതച്ചതുമായിരുന്നു കൂടുതൽ നല്ലതെന്ന് സ്വപ്നത്തോട് പറഞ്ഞു. സ്വപ്നം അങ്ങനെകാട്ടി തന്നു. എന്നിട്ടും വന്നില്ല ഏമ്പക്കം! നിരാശയോടെ കിടക്കവിട്ടെഴുന്നേറ്റു. മണി നാലാവാറായിരിയ്ക്കുന്നു. ഊണുമേശയെ ചുറ്റിപ്പറ്റി നടന്നു. അടുക്കളവരെ ഒന്നെത്തി നോക്കി മടങ്ങി. എന്തൊക്കെയോ പെരുമാറ്റങ്ങൾ അടുക്കളയിൽ. പ്രതീക്ഷയ്ക്കു വകയുണ്ട്. ഞാൻ ഇരുന്നു. അമ്മ ചായ കൊണ്ടുവന്നു. കൂടെ അവൽ നനച്ചതും. തിന്നു. 2 പഴം കൂടി ഉണ്ടായിരുന്നെങ്കിൽ കുശാലായേനേ എന്നു ചിന്തിച്ചു. എണീറ്റ് സിറ്റ്‌ഔട്ടിലേയ്യ്ക്ക് നടക്കുമ്പോൾ അലമാരയിലെ പലഹാരപ്പാത്രത്തിൽ നിന്നും കുറേ എള്ളുണ്ടകളും കൈകളിലെടുത്തു.

എള്ളുണ്ടകൾ തിന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൌരനാണ് താനെന്ന ഓർമ്മയെ മനസ്സ് രുചിച്ചത്. കുറച്ചു സമയം സമൂഹത്തിനുവേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. ചുമ്മാ ചിന്തിച്ചുകളയാം. എള്ളുണ്ട ചവച്ചുകൊണ്ട് , മനുഷ്യവിഭവശേഷിയെ പ്രയോജനകരമാംവിധം ചൂഷണം ചെയ്യാനുള്ള സർക്കാരുകളുടെ പ്രാപ്തിക്കുറവാകാം രാഷ്ട്രത്തിന്റെ വളർച്ച മന്ദഗതിയിലാവാൻ കാരണമെന്ന് ചിന്തിച്ചു. അതിനു പരിഹാരം കാണേണ്ടതുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. ആരാണ് മാറ്റങ്ങൾ വരുത്തേണ്ടത്? തീർച്ചയായും ഞാനല്ലാതെ മറ്റാർ? അതിന് ഈ ചൂരൽക്കസേരയിൽ ഇങ്ങനെ ഇരുന്നാൽ‌ മതിയോ? പോരാ! .

എഴുന്നേറ്റു. ഉറച്ച കാൽ‌വയ്പ്പുകളോടെ നടന്നു.

സാമ്രാജ്യത്തിന്റെ കോട്ടവാതിലും കടത്തി കാലുകൾ എന്നെ അധികാരത്തിന്റെ സിംഹാസനച്ചുവട്ടിൽ എത്തിച്ചു. മുന്നിൽ അപ്പിൾ പച്ച നിറത്തിൽ തിളങ്ങുന്ന എന്റെ സിംഹാസനം. എന്റെ യൂറോപ്യൻ ക്ലോസ്സറ്റ് . സർവ്വപ്രതാപത്തോടെയും ഗർവ്വോടെയും ഞാനതിൽ അമർന്നിരുന്നു. ആരവങ്ങളുയർന്നു. ക്രിയാത്മകമായ പദ്ധതികൾ, ആശയങ്ങൾ ഒക്കെയും ഒന്നൊന്നായി ബഹിർഗമിച്ചു. പ്രതിബദ്ധതയ്ക്ക് കാര്യമായ തോതിൽ ശമനം വന്നു. അതിന്റെ നിർവൃതിയിൽ ബക്കറ്റ്, മഗ്, വാഷ് ബേസൻ, ഷവർ തുടങ്ങിയ നാനാജാതി പ്രജകളെ വിസ്തരിച്ചു ഭരിച്ചു. ഭരണം അതിന്റെ പാര‌മ്യതയിൽ എത്തിയപ്പോഴാണ് കോട്ടവാതിൽ കടന്ന് ആ ചോദ്യം മുഴങ്ങിയത് :

- “മക്കളേ, ഉടനെയാങ്ങാനും ജോലി ശരിയാവാനുള്ള സാധ്യത വല്ലതും...?“

ആസനം കഴുകി, ചെങ്കോൽ ഭിത്തിയിൽ തൂക്കി നാം സിംഹാസനം വെടിഞ്ഞു. കോട്ടവാതിൽ തുറന്ന് ലേഡി ചോദ്യകർത്താവായ അമ്മയോട് പറഞ്ഞു. -

“ അമ്മയുടെ മകൻ ഇന്ന് കേവലം അമ്മയുടെ മകൻ മാത്രമാണെന്ന് ധരിയ്ക്കരുത്. നമ്മുടെ സേവനങ്ങൾ ഈ കുടുംബത്തിനു വേണ്ടി മാത്രം ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് നമ്മെ ജോലിയ്ക്കു പറഞ്ഞുവിടാനുള്ള അമ്മയുടെ ഈ ശ്രമമെന്ന് നാം മനസ്സിലാക്കുന്നു. തിരിച്ചടി ശക്തമായിരിയ്ക്കും. നേരിടേണ്ടിവരുന്നത് ഒരു രാജ്യത്തിന്റെ തന്നെ പ്രതിഷേധമായിരിയ്ക്കും. ഈ പ്രായത്തിൽ അമ്മയ്ക്കത് താങ്ങാനാവില്ല. നമ്മെ വഴിതെറ്റിയ്ക്കാനുള്ള ഇത്തരം കുത്സിത ശ്രമങ്ങളിൽ നിന്നും അമ്മ പിൻ‌വാങ്ങുവാൻ നാം ആഞ്ജാപിക്കുന്നു. നാം രാഷ്ടത്തിന്റെ പുത്രനാണ്. നമ്മുടെ രാജ്യത്ത് ഏതെങ്കിലും രാഷ്ട്രസേവകൻ ജോലിയ്ക്കുപോയി കുടുംബം പോറ്റിയ ചരിത്രമുണ്ടോ? പുത്തൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്തുപണിയെടുത്താണ് മക്കളെയും ചെറുമക്കളെയും പോറ്റുന്നത്? നമ്മൾ പാലാക്കാരുടെ സ്വന്തം എം.എൽ.എ-യും പുത്തൻ ധനകാര്യമന്ത്രിയുമായ കെ.എം മാണിയോ? ജനിച്ചിട്ടുന്നുവരെ മേലനങ്ങി ഒരു പണി ചെയ്തതായി ചരിത്രത്തിലുണ്ടോ? ആ മാഹാത്മാവ് അല്പമെങ്കിലും വിയർപ്പൊഴുക്കി പണിചെയ്തത് അടുത്തതലമുറയെ സൃഷ്ടിക്കാൻ മാത്രമാണെന്ന സത്യം നാം കാണാതെ പോവരുത് . ബാക്കി ഊർജ്ജം മുഴുവൻ കുളിയ്ക്കാനും ജനസേവനത്തിനുമായി മാറ്റിവച്ചിരിയ്ക്കുകയാണ് ആ നിസ്വാർത്ഥൻ. പൂജനീയൻ. ഇപ്രകാരം ഇടതിലും വലതിലുമൊക്കെയായി നമുക്കുമുന്നിൽ എത്രയെത്രയോ ജീവിക്കുന്ന ഉദാഹരണങ്ങൾ. ഇല്ല അമ്മേ. അമ്മയുടെ മകൻ പിന്തുടരുന്നത് അവരുടെ പാതയാണ്. നമുക്കിനി ജനങ്ങളെ സേവിയ്ക്കണം. സേവിച്ചു സേവിച്ചു കൊല്ലണം. ഈ തടി സേവിയ്ക്കാൻ മാത്രമുള്ളതാണ്. നാം തീരുമാനിച്ചമ്മേ, മരണം വരെ സേവനം മാത്രം .എന്നെ തടയരുത്. അമ്മേ എന്നു വിളിച്ച നാവുകൊണ്ട് മാതാശ്രീ എന്നു വിളിപ്പിയ്ക്കരുത് “

“ഇല്ല മോനേ, അമ്മ ധന്യയായി.പാൽക്കഞ്ഞി എടുത്തുവച്ചിട്ടുണ്ട്. ചൂടാറുംമുൻപേ അതുകഴിച്ച് വിശ്രമിയ്ക്കൂ..”

“ ചൂടാറുംമുൻപേ അതു കഴിച്ച് വിശ്രമിച്ചോളാം അമ്മേ ” - ഞാൻ അമ്മയെ അനുസരിച്ചു.

പാൽക്കഞ്ഞി കുടിച്ച് ഏമ്പക്കവും കാത്ത് കിടക്കുമ്പോഴാണ് ഫോണിൽ അമ്മ ആരോടോ സംസാരിയ്ക്കുന്നത് കേട്ടത്.

- ഇന്നിത്തിരി കൂടുതലാണ് ശാരദേ... അതേ.. കൊണ്ടുപോയി കാണിയ്ക്കാം... നാണക്കേടൊന്നും ഇനി നോക്കാനില്ല. തുടക്കത്തിലേ ചികിത്സ കിട്ടിയാൽ ഭേദമായാല്ലോ...

പാവം അമ്മ. എനിയ്ക്ക് ഭ്രാന്താണെന്ന് കരുതുന്നു. കഷ്ടം. അല്ലെങ്കിലും പൊതുജനസേവനത്തിന് ഇറങ്ങുന്ന മക്കളെ വട്ടാ‍ക്കുന്നത് ഏത് അമ്മമാരുടേയും ഹോബിയാണല്ലോ. പുവർ മദേഴ്സ്. രാഷ്ടം ഇവരോട് ചോദിയ്ക്കട്ടെ. ഇവരോട് പൊറുക്കാതിരിയ്ക്കട്ടെ.

ഞാനതല്ല ആലോചിക്കുന്നത്. അതെവിടെപ്പോയി? നിറവിന്റെ, നിർവൃതിയുടെ, തൃപ്തിയുടെ ആ ഏമ്പക്കം, അതെവിടെ? ഹോ! ഞാൻ ഭയക്കുന്നു. ഏമ്പക്കരഹിതമായ ജീവിതം എത്ര അർത്ഥശൂന്യമാണ്!! ജീവിതവിജയത്തിന് ഏമ്പക്കം വഹിക്കുന്ന പങ്കിനെക്കുറിച്ച് നാളെയൊരു പോസ്റ്റ് എഴുതണം. പക്ഷേ അത് ആഹാരത്തിനു മുൻപ് വേണോ പിൻപുവേണോ എന്നുമാത്രമാണ് ശങ്ക. കാരണം ഞാൻ സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൌരൻ മാത്രമല്ല വിശപ്പുള്ള മനുഷ്യൻ കൂടിയാണല്ലോ!

ഇരുളിൽ ഏമ്പക്കത്തെ കാത്തുകിടക്കുമ്പോൾ ആമാശയത്തിന്റെ ഭിത്തിയിൽ വിശപ്പിന്റെ കൈകൾ ഇഴഞ്ഞു തുടങ്ങിയിരുന്നു. അവൻ പിടിമുറുക്കും മുൻപേ എനിക്കുറങ്ങേണ്ടതുണ്ട്. ഞാൻ എനിയ്ക്ക് ശുഭരാത്രി നേർന്നു.

Tuesday, January 4, 2011

ദാരിദ്ര്യത്തിന്റെ പുതിയ മുഖം

നിലാവ് നിശബ്ദമായൊഴുകുന്ന ഇടവഴി താണ്ടി കുത്തുകല്ലുകളിൽ ചവിട്ടി നാനാജാതി മരങ്ങൾ ഒരുമയോടെ വസിക്കുന്ന മനയ്ക്കലെ പറമ്പും സർപ്പക്കാവും കടന്ന് സംഭ്രമം തുടിക്കുന്ന മനസ്സുമായി അതീവശ്രദ്ധയോടെ, തന്നെ പൊതിയുന്ന കൈതപ്പൂവിന്റെ ഗന്ധം പോലും നിഷ്കരുണം അവഗണിച്ചുകൊണ്ട് അയാൾ നടന്നു !

അവൾ വന്നിരിക്കുമോ? വന്നിരിക്കും. ചിലപ്പോൾ കാത്തിരുന്ന് മടുത്തപ്പോൾ തിരിച്ചു പോയെന്നും വരാം.

ഉറങ്ങണമെന്ന് കരുതിയതല്ല. ഉറങ്ങിയിട്ടുമുണ്ടാവില്ല. ഏറിയാൽ ഒന്നു മയങ്ങിയിരിക്കും. ഉറക്കവും മയക്കവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാനുള്ള നേരമല്ലിത്. ഒന്നുണ്ട്. ഉറക്കമായാലും മയക്കമായാലും അത് തന്നെ ചതിച്ചിരിക്കുന്നു. ഇലഞ്ഞിച്ചുവട്ടിൽ അവൾ എത്തേണ്ട സമയത്തിനുള്ള അടയാളം രാത്രി വടക്കോട്ട് പോവുന്ന രണ്ടാമത്തെ ട്രെയിനിന്റെ ശബ്ദമാണ്. തെക്കോട്ട് പോവുന്ന ആദ്യ ട്രെയിനിന്റെ ശബ്ദം കേൾക്കുമ്പോൾ താൻ വീട്ടിൽ നിന്നിറങ്ങും. അരമണിക്കൂർ നടത്തം. രണ്ടാമത്തെ വടക്കോട്ടുള്ള വണ്ടിയുടെ ശബ്ദത്തിന് ഇലഞ്ഞിച്ചുവട്ടിൽ... ആ ആദ്യവണ്ടിയുടെ ശബ്ദത്തെയാണ് എന്റെ കാതിലെത്താതെ ഉറക്കമോ മയക്കമോ കട്ടെടുത്തത്...

അവളെകാണുവാനുള്ള തിടുക്കവും പ്രണയസുരഭിലമായ മനസ്സും സുന്ദരമായൊരു സുരതക്രിയ നൽകിയ ആലസ്യത്തിൽ കൂമ്പിപ്പോയ സുന്ദരിയെപ്പോലെ മയങ്ങുന്ന പ്രകൃതിയും അയാളുടെ കാലുകൾക്ക് അധിക കുതിരശക്തി നൽകി. അതിവേഗം അയാൾ നടന്നു. സുവർണ്ണശോഭയിൽ മയങ്ങുന്ന മനക്കലെ കൊയ്യാറായ പാടം നിലാവിന്റെ ചുംബനമേറ്റ് പുളയുന്നു.. അതിനുമക്കരെ തല ഉയർത്തി നിൽക്കുന്ന ഇലഞ്ഞിമരം അയാൾക്ക് മുന്നിൽ തെളിഞ്ഞു. അതിനു ചുവട്ടിൽ തന്റെ പ്രിയപ്പെട്ടവളുണ്ട്. വിശാലമായ പാടത്തിന്റെ ഞരമ്പുകളെപ്പോലെ തോന്നിച്ച വരമ്പുകളിലൊന്നിലൂടെ അയാൾ അക്കരയ്ക്ക് ഒഴുകി...

ഇലഞ്ഞിച്ചുവട്ടിൽ, നിലാവിൽ നനഞ്ഞ്, അവൾ. വർദ്ധിച്ച ആവേശത്തോടെ തന്റെ കൈകൾ കൊണ്ട് പരിഭപ്പൂവ് വിരിഞ്ഞ , നനഞ്ഞുകുതിർന്ന അവളുടെ മുഖം അയാൾ കോരിയെടുത്തു. നനവൂറുന്ന കീഴ്ചുണ്ടിൽ ചന്ദ്രബിംബം തിളങ്ങുന്നു. അയാൾ ആ ചന്ദ്രബിംബത്തെ കടിച്ചെടുക്കുമ്പോൾ പരിഭവപ്പൂവ് വാടിക്കൊഴിയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. അവളെ തന്റെ ശരീരത്തോട് ചേർത്തമർത്തി ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമുള്ള അവളുടെ നിശ്വാസം ആസ്വദിച്ച് അയാൾ അവളുടെ കാതിൽ പതിയെ വിളിച്ചു…

“ എന്റെ പ്രിയേ..“

അപ്പോൾ,പരിഭവം കൊണ്ട് വക്കുപൊട്ടിയ വാക്കാൽ അവൾ പറഞ്ഞു

- “ ഞാൻ പ്രിയയല്ല…വാസന്തിയാണ് “

പതിറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന കാമുകിമാരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ ‘പ്രാണനാഥാ..’ എന്ന അവളുടെ മറുവിളി കേൾക്കാൻ കാത്തിരുന്ന അയാൾ ഇത്തരമൊരു മറുപടിയോടെ താൽക്കാലികമായുണ്ടായ പ്രണയചോർച്ചയാൽ അവളിൽ നിന്ന് അടർന്നുമാറി. മുന്നിലിരിക്കുന്ന കഞ്ഞിയിൽ പല്ലിമൂത്രം വീണാൽ വിശന്നുപൊരിഞ്ഞിരുന്നവന്റെ മുഖത്ത് വിരിയുന്ന നിസ്സഹായതയായിരുന്നു ആ നിമിഷം അയാളുടെ മുഖത്ത് നിലാവെളിച്ചം വരച്ചുചേർത്തത്...

ക്ഷണനേരം അയാൾ അവളെനോക്കി ചലനമറ്റു നിന്നു. പിന്നെ, ഞെരിച്ച പല്ലുകൾക്കിടയിലൂടെ ബുദ്ധഭഗവാനെപ്പോലും വിസ്മയിപ്പിക്കുന്ന ശാന്തതയോടെ പറഞ്ഞു

- “എടീ മൈനേ, മന്ദാകിനീ, വാസന്തിയെന്ന പേര് ഒരു കാമുകിക്ക് ഇണങ്ങുന്നത് അല്ലെന്നതുകൊണ്ടോ ഗോമതിച്ചേച്ചിയുടെ മകൾ പ്രിയയെ മനസ്സിൽ കണ്ടതുകൊണ്ടോ അല്ലല്ലോ താടകേ, ഞാൻ നിന്നെ അങ്ങനെ വിളിച്ചത്.. അരസികയായ കാമുകീ.. എന്റെ മൂഡും കൊണ്ടു വന്ന മൂഡ്സും പാഴാക്കും വിധം മൊഴിഞ്ഞതിന് നിന്നെ നാം ശപിച്ച് ശിലയാക്കേണ്ടതാണ്... അങ്ങനെ ചെയ്യാത്തത്.. നാഥാ.. എന്ന വിളിയോ ഒരു ചുംബനമോ ലഭിക്കാതെ എനിക്ക് മടങ്ങേണ്ടിവരുമല്ലോ എന്നോർത്ത് മാത്രമാണ്. “

അയാൾ തുടർന്നു...

“മങ്കേ.. കാലകാലങ്ങളായി കാമുകീകമുകന്മാർ ഇത്തരം സംഗമവേളകളെ കൊഴുപ്പിക്കാൻ പരസ്പരം ‘പ്രിയേ..നാഥാ’ വിളിവിളിച്ച് കളിക്കാറുണ്ടായിരുന്നു. കേട്ടിട്ടില്ല നീയ്യ്? ഈ സുന്ദരസംഗമരാത്രിയെ ഒറ്റവങ്കത്തരം കൊണ്ടല്ലേ ഭവതിയേ നീ നശിപ്പിച്ചു കളഞ്ഞത്.. “

തനിക്ക് പിണഞ്ഞ പിഴവിൽ ആത്മാർത്ഥമായി ഖേദിച്ചുകൊണ്ടും പരിഹാരമെന്നവണ്ണം ‘എന്റെ പ്രാണനാഥാ...” എന്നു വിളിച്ചുകൊണ്ടും ഒരുമുല്ലവള്ളികണക്കെ അവൾ അയാളിൽ പടർന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒരു കാമുകൻ എവ്വിധം പെരുമാറണമെന്ന് അറിയാവുന്ന അയാൾ അവൾക്ക് പടരാൻ തേന്മാവായി നിന്ന് അഭിനയിച്ചു. അവളുടെ കണ്ണുകൾ നസീർ തൊട്ട ഷീലയുടേതുപോലെ പുളഞ്ഞു ചിമ്മിക്കൊണ്ടിരുന്നു.

മിഴിപൂട്ടി, സ‌മൃദ്ധവും സ്നിഗ്ധവുമായ അവളുടെ ശരീരത്തെ പുണർന്ന് നിൽക്കുമ്പോൾ അരക്കെട്ടിൽ ശക്തമായ കഴച്ചിൽ അയാൾക്ക് അനുഭവപ്പെട്ടു. മേമ്പൊടിയ്ക്ക് ഇത്തിരി അതിശയോക്തി തൂകിപ്പറഞ്ഞാൾ അരക്കെട്ടിൽ മദയാന ചവിട്ടി നിൽക്കുമ്പോലൊരു ഫീൽ. ഒപ്പം കഴുത്തിലാരോ നുള്ളുന്ന വേദനയും. അവളുടെ ചുണ്ടുകൾക്ക് സ്വാതന്ത്ര്യം നൽകി പ്രണയാതുരനായി, ഭേദപ്പെട്ട താളത്തിൽ പൂട്ടിയ മിഴികളോടുകൂടിത്തന്നെ അയാൾ ചോദിച്ചു.

“പെണ്ണേ, എന്തിനായി നീയെന്റെ കഴുത്തിലിങ്ങനെ നഖക്ഷതമേൽ‌പ്പിക്കുന്നു..”

അയാൾ വ്യാകരണശുദ്ധിയോടെ ചോദ്യം ആവർത്തിക്കാൻ തുനിഞ്ഞപ്പോഴേയ്ക്കും “ഞാനോ?!!“ എന്ന് ഹൂറി അത്ഭുതം കൂറി.

“നീയല്ലാതെ പിന്നെ ആർ? “

“നുള്ളിയത് ഞാനാണ്.. “

അത് തന്റെ വാസന്തിയുടെ ശബ്ദമല്ല. അയാൾ കണ്ണുകൾ തുറന്നു. സീറോ ബൾബിന്റെ വെളിച്ചെത്തിൽ കണ്ടു, സൂര്യന്റെ തീക്ഷണത പേറുന്ന തന്റെ ഭാര്യയുടെ കണ്ണുകൾ! ഭാര്യ എന്റേതായിരുന്നെന്നും ‘അയാൾ’ ‘ഞാനാ‘യിരുന്നെന്നും കണ്ടത് സ്വപ്നമായിരുന്നെന്നും ഞൊടിയിടയ്ക്കുള്ളിൽ ‘എനിയ്ക്ക്’ മനസ്സിലായി. അരക്കെട്ടിലെ കഴച്ചിൽ മൂത്രശങ്കയുടേതായിരുന്നെന്നും.

“ആരാണ് വാസന്തി? ആരാണ് പ്രിയ? ജോലീം കൂലീം പോയിട്ടും നിങ്ങളുടെ അസുഖത്തിനുമാത്രം ഒരു കുറവുമില്ലല്ലോ ഈശ്വരാ. എന്റെ തലേലെഴുത്ത്. അല്ലാതെന്താ..“ - അവൾ

മനസ്സിലായി. കൊല്ലാനുള്ള പുറപ്പാടാണ്. വാസന്തിയായി നെഞ്ചിൽ പടർന്ന തലയിണയെ ശ്രദ്ധയോടെ കിടക്കയുടെ അവശേഷിപ്പിൽ വച്ച് ദയനീയനായി ഞാൻ പറഞ്ഞു .

- “മകനുണരും”

“ ഓഹോ! മകനെക്കുറിച്ചൊക്കെ വിചാരമുണ്ടോ. അതിശയം തന്നെ..”

കുത്തുവാക്കുകൾ ഉദാരമായി നൽകുമ്പോഴും ഭർത്താവിന്റെ സ്വപ്നത്തിലെ ജാരപ്രവർത്തനം കണ്ടുപിടിച്ച ആഹ്ലാദമാണ് അവളുടെ മുഖത്ത്. കുറ്റപ്പെടുത്തലും പരിഹാസവും വിമർശനവും നിറഞ്ഞ വാക്കുകൾക്കിടയിൽ നെഞ്ചുതിരുമ്മി വിഷണ്ണനായി ഞാൻ കിടന്നു. അപ്പോഴും എന്റെ ചിന്ത വാസന്തിയെക്കുറിച്ചായിരുന്നു. പാവം. ഇലഞ്ഞിച്ചുവട്ടിൽ അവളെ ഒറ്റയ്ക്കാക്കി ഞാനുണർന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്.

ഭാര്യയുടെ ചോദ്യത്തിന് ഉത്തരമായി ലാക്ടോജന്റെയും നിഡോയുടെയും സ്നഗ്ഗിയുടേയുമൊക്കെ വില ആലോചിച്ച് പറയേണ്ടിവന്നത് ജാരപ്രവവർത്തനത്തെ ബലപ്പെടുത്തുന്നതിനും മകനോടുള്ള ഉത്തരവാദിത്തമില്ലായ്മയെ വെളിവാക്കുന്നതിനുമുള്ള മതിയായ തെളിവുകളുമായി.

‘ഏതൊരച്ഛനും മകന്റെ സ്നഗ്ഗിമാത്രമേ സ്വപ്നത്തിൽ കാണാവൂ‘ - അതെ. എത്ര പെട്ടെന്നാണ് മനുഷ്യർ ഓരോരോ പാഠങ്ങൾ പഠിയ്ക്കുന്നത്!! അടിവയറ്റിലെ കഴച്ചിൽ ശക്തമാവുന്നു. മൂത്രത്തിന്റെ ധാരമുട്ടി സൂത്രം വിറകൊള്ളുന്നു. അതവൾ കണ്ടുപോയാൽ സ്വപ്നത്തിന്റെ ആഫ്ടർ ഇഫക്ടാ‍യി ധരിക്കാനും മതി.

ബാത്ത് റൂമിലേയ്ക്ക് നടക്കമ്പോൾ തോന്നി ഒഴിപ്പ് ഓപ്പൺ എയറിലാക്കാമെന്ന്. ഫ്ലഷ് പ്രവർത്തിച്ചാൽ മോനുണരാനും സാധ്യതയുണ്ട്. ഞാൻ മുറ്റത്തിറങ്ങി. ക്ഷയിച്ചുപോയ തറവാട്ടിലെ വൃദ്ധകാരണവരെപ്പോലെ ശോഷിച്ച ചന്ദ്രനെ നോക്കി കാര്യം സാധിച്ച് തിരിഞ്ഞു നടക്കുമ്പോൾ പുരാണ സീരിയലിൽ ദേവി പ്രത്യക്ഷപ്പെടുമ്പോലെ ക്ഷണനേരം കൊണ്ട് അമ്മ സിറ്റ് ഔട്ടിൽ. മുറ്റത്ത് മൂത്രമൊഴിച്ചതിന് ഗെറ്റ് ഔട്ട് അടിക്കുമോ എന്ന് ശങ്കിച്ച് നടക്കുമ്പോൾ അശരീരി പോലെ അമ്മയുടെ ശബ്ദം

- “ ബാലൻസ് എത്രയുണ്ട് “

അന്ധാളിപ്പിൽ ബാലൻസ് നഷ്ടപ്പെട്ട എന്റെ നാവ് പറഞ്ഞു

-“ ഇല്ല.ഒരു തുള്ളി മിച്ചം വച്ചിട്ടില്ല. മുഴുവൻ ഒഴിച്ചു കളഞ്ഞു.. “

“ച്ചീ..വൃത്തികെട്ടവനെ, ചോദിച്ചത് ബാങ്കിൽ ഇനി എത്ര ബാലൻസ് ഉണ്ടെന്നാണ്.... “

ഒരമ്മയ്ക്ക് മകനോട് വെളുപ്പാൻ കാലം രണ്ടരമണിയ്ക്ക് ചോദിക്കാനാവുന്ന ഏറ്റവും മാന്യമായ ചോദ്യം ചോദിച്ച നിർവൃതിയിലാണ് അമ്മ.


ഞാൻ : (മൌനം.) (രണ്ടുചുവട് പിന്നോട്ട്)


അമ്മ: “ മുഴുവൻ പൊടിച്ചു കളഞ്ഞോ നീയ് “


ഞാൻ: (കടുത്ത മൌനം) (നാലുചുവട് പിന്നോട്ട്)


അമ്മ: “പണയം വച്ച സ്വർണ്ണമൊക്കെ ഇനി എങ്ങനെ എടുക്കാമെന്നാ..“


ഞാൻ: (ഭീകരമായ മൌനം) (ഇപ്പോൾ നില്പ് മൂത്രമൊഴിച്ച സ്ഥലത്ത് )


അമ്മ: “ഇവിടെ വാടാ..നശിച്ചവനേ, എന്താ, നിന്റെ നാവിറങ്ങിപ്പോയോ. “


ഞാൻ: (മുടിഞ്ഞ മൌനം) (ഇപ്പോൾ നില്പ് ഗെയിറ്റിൽ ചാരി... )


അമ്മ മുടിയനായ പുത്രനെ രൂക്ഷമായി നോക്കിയിട്ട് അകത്തേയ്ക്ക് പോയി.


സിറ്റ് ഔട്ടിൽ നിന്നും വെള്ളനിറം പൂശിയ ഒരു ചൂരൽകസേര മുറ്റത്തിട്ട് ഞാൻ അതിൽ ഇരുന്നു. ചന്ദ്രൻ (എന്റെ പൂയംകുട്ടിയുടെ അല്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുട്ടികളുടെയും ചന്ദ്രമ്മാമ ) എന്നെ നോക്കി പുഞ്ചിരിച്ചു. പരിഹസിച്ചു ചിരിച്ചു എന്നാണ് എനിക്ക് എഴുതാൻ തോന്നുന്നത്. കാരണം അത്രയേറെ എന്നെ ഈ നിമിഷം ഞാൻ വെറുക്കുന്നു. പ്രപഞ്ചത്തിലെ സകല തിന്മകളും കഴിവുകേടുകളും കാപട്യങ്ങളും അരച്ചുചേർത്ത് സൃഷ്ടിക്കപ്പെട്ട ഒരുവനാണ് ഞാനെന്ന ഭാവം എന്നിൽ നിറയുന്നു. ഞാൻ തിന്മയുടെ പ്രതീകമാണ്. ഞാൻ മനുഷ്യരൂപം പൂണ്ട തെറ്റിന്റെ ഒരു വിത്താണ്. ഞാൻ തെമ്മാടിയും മ്ലേച്ഛനുമാണ്. നിങ്ങൾക്ക് തോന്നാം, എന്തിനാണ് ഞാനിങ്ങനെ സ്വയം അപഹസിക്കുന്നതെന്ന്? എന്തുകൊണ്ടെന്നാൽ ഞാൻ സ്വയം തിരിച്ചറിയുന്ന ഒരു മനുഷ്യൻ കൂടിയാവുന്നു എന്നതാണ് ഉത്തരം.


മനസ്സറിഞ്ഞ് വിഴുങ്ങിയ ആത്മനിന്ദയുടെ മുള്ളാണി ദഹിക്കുന്നതും കാത്തിരിക്കുന്ന എന്നോട് ശോഷിച്ച ചന്ദ്രൻ നിസംഗനായി പറഞ്ഞു -


“ജീവിതം ജനനത്തിൽ നിന്നും മരണത്തിലേയ്ക്ക് ഒഴുകുന്ന ഒരു പുഴ മാത്രമാണ് ...”


രസകരവും തീർത്തും സത്യവുമായ പ്രയോഗം. ചിലർ സ‌മൃദ്ധിയുടെയും സമ്പന്നതയുടെയും തെളിനീർ പ്രവാഹത്തോടെ മരണത്തിലേയ്ക്ക് ഒഴുകുന്നു. മറ്റുചിലർ ഉണങ്ങിയുറഞ്ഞ ചെളിയും ഉരുളൻ കല്ലുകളും നിറഞ്ഞ വറ്റി വരണ്ടൊരു ചാലായി മാറിയ, പുഴയെന്ന മിഥ്യയിലൂടെ ഇഴഞ്ഞും കിതച്ചും നരകിച്ചും മരണത്തിലേയ്ക്ക് എത്തിപ്പെടുന്നു. സമ്പന്നരും ദരിദ്രരും സമന്മാരാവുന്ന് ഒരിടത്തു മാത്രമാണ്. മരണമെന്ന തണുത്തുറഞ്ഞ കരിങ്കടലിൽ മാത്രം.


എന്തിനെയും വിമർശനബുദ്ധിയോടെ നോക്കിക്കാണുകയും മറ്റൊരുവനെ അംഗീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്ന ശരാശരി മലയാളി മാത്രമാണ് ഞാനെന്നതുകൊണ്ടാവാം പൂർണ്ണയോജിപ്പുണ്ടായിട്ടും ചന്ദ്രന്റെ പ്രയോഗത്തെ നിന്ദിക്കുവാൻ എനിക്കായത്.

“ചാന്ദ്രാ, ജീവിതം ജനനത്തിൽ നിന്നും മരണത്തിലേയ്ക്ക് ഒഴുകുന്ന ഒരു പുഴമാത്രമാണെന്നോ? പ്രയോഗം മോഷണമുതലല്ലെങ്കിൽ ആശയം വിശദമാക്കാം.“

“ സ്വന്തം കൃതി തന്നെ. “ ഇങ്ങനെ പറഞ്ഞുകൊണ്ട് സാക്ഷാൽ ചന്ദ്രൻ മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു. പിന്നെ, കൈയ്യിൽ കരുതിയിരുന്ന ഒരു തൂവെള്ള മേഘത്തെ എനിക്കു മുന്നിലായി വിരിച്ച് അതിൽ ഇരുന്ന് തുടർന്നു...

(തുടരും)