1
തീർത്തും പരിചിതമല്ലാത്ത ആ പ്രദേശത്തുകൂടി ഇരുളിനെ തുളച്ചിറങ്ങുന്ന മഴയിൽ കുതിർന്ന് അയാൾ നടന്നു. എവിടെനിന്നാണ് പുറപ്പെട്ടതെന്നോ എങ്ങോട്ടാണ് പോവേണ്ടതെന്നോ അറിയാത്ത യാത്ര. കാലുകൾ അയാളെ അനുസരിക്കാത്തവിധം മുന്നോട്ട് ചലിക്കുകയാണ്. മഴ കനക്കുന്നുണ്ട്. ശരീരം വല്ലാതെ തണുക്കുന്നു. നനഞ്ഞു കുതിർന്ന സിഗരറ്റുകൂട് പോക്കറ്റിൽ നിന്നെടുത്ത് അയാൾ ചുരുട്ടി എറിഞ്ഞു. ഒരു ഇടിമിന്നലിൽ തുറസ്സായ ഒരു പ്രദേശത്തുക്കൂടിയാണ് തന്നെ കാലുകൾ കൊണ്ടുപോവുന്നതെന്ന് അയാളറിഞ്ഞു. ഒരു വലിയ മരച്ചുവട്ടിലാണ് അയാളുടെ നടത്തമവസാനിച്ചത്. ഇലകൾ മഴയുടെ ശക്തിയെ കുറെയൊക്കെ കവർന്നു. കടവാവലായിരിക്കണം ശക്തമായ ചിറകടിയോടെ തന്നെ തൊട്ടുകടന്നുപോയത്.
പെട്ടന്നാണ് കാലിൽ ആരോ സ്പർശിച്ചതായി അയാൾക്ക് തോന്നിയത്. ഞെട്ടലോടെ അയാൾ താഴേക്ക് നോക്കി. ഇളകിക്കിടക്കുന്ന മണ്ണിൽ നിന്ന് നാലുവിരലുകൾ മുളച്ചു നിൽക്കുന്നത് മിന്നലിന്റെ വെളിച്ചത്തിൽ കണ്ടു. അവ വെപ്രാളത്തോടെ ചലിക്കുന്നു. ഇളകിക്കിടക്കുന്ന മണ്ണിൽ നേർത്ത അനക്കം. വലിയൊരു അലർച്ചയോടെ അയാൾ ഓടാൻ ശ്രമിച്ചെങ്കിലും മണ്ണിൽ നിന്നുയർന്നു പൊങ്ങിയ കൈ അയാളുടെ കാലിനെ മുറകെ പിടിച്ചു. അയാൾ മുഖമടിച്ച് നിലത്തേയ്ക്ക് വീണു. ചുറ്റും കടുത്ത ഇരുൾ.
കണ്ണുകൾതുറന്നപ്പോൾ.ജനലിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചം. അതിവേഗത്തിൽ പായുന്ന ഒരു വാഹനത്തിന്റെ ഇരമ്പൽ . നേർത്ത അമ്പരപ്പോടെ കുറച്ചു സമയം കൂടി അങ്ങനെ തന്നെ കിടന്നപ്പോൾ കണ്ടതൊരു ദു:സ്വപ്നമായിരുന്നെന്ന് ആശ്വാസത്തോടെ ഞാൻ തിരിച്ചറിഞ്ഞു. ലൈറ്റിട്ട് ക്ലോക്കിലേയ്ക്ക് നോക്കി. സമയം ഒന്നരമണി. തോട്ടടുത്ത് ഭാര്യയും മകനും സുഖമായി കിടന്നുറങ്ങുന്നു.
2
എനിക്കുറക്കം നഷ്ടപ്പെട്ടിരിക്കുന്നു. ലൈറ്റ് ഓഫ് ചെയ്ത് ഞാൻ മുറ്റത്തേക്കിറങ്ങി . പായ്ക്കറ്റിലെ അവസാന സിഗരറ്റെടുത്തുകത്തിച്ച് ഒഴിഞ്ഞ കൂട് റോഡിലേയ്ക്കെറിഞ്ഞു. റോഡരുകിൽ ചുരുണ്ടുകിടന്നുറങ്ങിയിരുന്ന ഒരു കില്ലപ്പട്ടി ചാടിയെഴുന്നേറ്റുവന്ന് ആർത്തിയോടെ സിഗരറ്റുകൂടുമണത്തു. തിന്നാനുള്ളതൊന്നുമല്ലെന്ന് മനസ്സിലാക്കിയിട്ടാവാം തെല്ല് നിരാശയോടെ പട്ടി യഥാസ്ഥാനത്തേയ്ക്കുമടങ്ങി വീണ്ടും ചുരുണ്ടു. അതൊന്നും തിന്നിട്ടുണ്ടാവില്ല. കത്തിച്ച സിഗരറ്റ് മതിലിൽ വച്ച് അകത്തുപോയി നാലഞ്ച് ബ്രെഡ് കൊണ്ടുവന്ന് ഞാൻ പട്ടിക്കെറിഞ്ഞു കൊടുത്തു. അത് ആർത്തിയോടെ കഴിക്കുമ്പോൾ ഇരുളിൽ നിന്ന് മറ്റൊരു പട്ടികൂടി ഓടിവന്ന് ബ്രെഡ്ഡിനുമേൽ തനിക്കുള്ള അവകാശം രേഖപ്പെടുത്തി. പിന്നെ രണ്ടും കൂടി കടിപിടികൂട്ടി ഇരുളിലേയ്ക്കുതന്നെ മടങ്ങി. വിജനമായ റോഡിലൂടെ ഇടയ്ക്കിടെ വാഹനങ്ങൾ ശരവേഗത്തിൽ പായുന്നുണ്ട്.
ഊതിവിടുന്ന പുക ഇരുളലിഞ്ഞില്ലാതാവുന്നത് നോക്കിക്കൊണ്ട് ഞാൻ ആ സ്വപ്നത്തെക്കുറിച്ച് ചിന്തിച്ചു. വൈകിട്ട് ഓഫീസിൽ നിന്നു പോരുമ്പോൾ പാളയത്തെ മുസ്ലീം പള്ളിയുടെ പിൻവശത്ത് പടർന്നുപന്തലിച്ചു നിൽക്കുന്ന വലിയ മഹാഗണി (അതോ വാകയോ) വൃക്ഷത്തിലേയ്ക്ക് ഒരുനിമിഷം ഞാൻ നോക്കി നിന്നിരുന്നു. അതിനു ചുവട്ടിലാണല്ലോ തന്റെ പ്രിയ എഴുത്തുകാരി ഉറങ്ങുന്നത്. എത്രയോ നാളുകളായി അതുവഴി പോവുന്നു. അപ്പോൾവരെ ആ വൃക്ഷത്തെ ശ്രദ്ധിച്ചിരുന്നില്ല. മരത്തിന് കൂട്ടായികിടക്കുന്ന ആ എഴുത്തുകാരിയെക്കുറിച്ച് ഭാര്യയോട് പറഞ്ഞും അവൾ ഉറങ്ങിയപ്പോൾ സ്വയം പറഞ്ഞുമാണ് കിടന്നത്. ഇനി ആ സംസാരവും ചിന്തയുമായിരിക്കാം സ്വപ്നമായി പരിണമിച്ചത്. എങ്കിലും അതെന്തുകൊണ്ട് ഭയപ്പെടുത്തുന്ന ഒന്നായി.
ഇനി ഉറങ്ങാനാവുമെന്ന് തോന്നുന്നില്ല. എങ്കിൽ വെറുതെ ആ മരച്ചുവട് വരെ ഒന്ന് കാറോടിക്കാമെന്ന് വിചാരിച്ചു. ഞാൻ വാതിൽ പുറത്തുനിന്ന് പൂട്ടി വണ്ടി എടുത്തു. വിജനമായ വഴിയിലൂടെ കാറോടിക്കുമ്പോൾ ഭാര്യ ഉണർന്നാൽ എന്നെ കണാതെ പരിഭ്രമിക്കുമോ എന്ന ചിന്തയായിരുന്നു മനസ്സിൽ. മൊബൈൽ എടുക്കാനും മറന്നിരിക്കുന്നു. ഏതായാലും ഇറങ്ങിയതല്ലേ. പെട്ടന്നുതന്നെ മടങ്ങാം. സാധ്യത കുറവാണെങ്കിലും ഒത്താൽ ഏതെങ്കിലും കട തുറന്നിരുപ്പുണ്ടെങ്കിൽ ഒരു കൂടു സിഗരറ്റും വങ്ങാമല്ലോ.
3
പാളയത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരക സ്തൂപത്തിനുമുന്നിലായി ഞാൻ കാർ നിർത്തി. പാർക്കുചെയ്ത കാറിൽനിന്നിറങ്ങി അതിൽചാരി നിന്നു. പള്ളിയുടെ പിൻഭാഗത്തുള്ള ആ വലിയമരത്തിന്റെ ഇടതൂർന്ന ഇലകളിൽ നിലാവുവീണ് ചിതറുന്നു. ഒരുപക്ഷേ ആ മരച്ചുവട്ടിലുറങ്ങുന്ന കഥാകാരിയുടെ തേജസ്സ് ഇലകൾ പ്രകാശിപ്പിക്കുന്നതാവാം. സ്നേഹത്തിന്റെ ആ വെള്ളിവെളിച്ചം ഞാൻ ആവോളം കണ്ടു.
പള്ളിക്കെതിർവശത്തുള്ള ബുക്ക്സ്റ്റാളിന്റെ തിണ്ണയിൽ ആരോ കിടന്നുറങ്ങുന്നുണ്ട്. എഴുത്തുകാരിയുടെ ചിത്രമുള്ള ഒരു വലിയ ഫ്ലെക്സ് ബോർഡ് പള്ളിയുടെ മുൻവശത്തെ മതിലിൽ ചാരി വച്ചിരിക്കുന്നു. റോഡിലൂടെ കടന്നുപോയ ഓട്ടോയിൽ നിന്നൊരാൾ സംശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. നിലാവിൽനിന്നും നിയോൺ ബൾബിന്റെ വെളിച്ചത്തിൽനിന്നും രക്ഷപെടാനെന്നവണ്ണം ഇരുൾ ആ വലിയമരത്തിന്റെ ഇലകളിൽ നിന്നും ശിഖരങ്ങളിൽ നിന്നും തൂങ്ങി ഇറങ്ങുന്നു. അതോ എഴുത്തുകാരിയോട് കിന്നാരം പറയാനുള്ള ഇരുളിന്റെ ശ്രമമോ.
ഈ നഗരത്തിൽ തന്നെ അന്ത്യവിശ്രമം കൊള്ളുവാനായിരുന്നോ അവർ ആഗ്രഹിച്ചിരുന്നത്. ജീവിതത്തിന്റെ പത്തോളം വർഷങ്ങളാണ് അവർ ഇവിടെ കഴിഞ്ഞിരുന്നത്. നഷ്ടങ്ങൾ മാത്രം സമ്മാനിച്ച ഒരു നഗരം മാത്രമായിരുന്നില്ലേ എഴുത്തുകാരിയ്ക്ക് അനന്തപുരി. ഇത്തരം അനാവശ്യചിന്തകളിൽ നിന്നു മനസ്സുപിൻവാങ്ങിയത് തൊട്ടടുത്ത് വന്നു നിന്ന പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടാണ്. തൊപ്പി വയ്ക്കാതെ കഴുത്തിൽ ഒരു വെള്ളതോർത്തുമാത്രം ചുറ്റി ഒരു പോലീസുകാരൻ ഉറക്കച്ചടവോടെ എന്റെ അടുത്തേയ്ക്ക് വന്നു.
“ഈ സമയത്ത് നിങ്ങളിവിടെ എന്തു ചെയ്യുകയാണ്. മദ്യപിച്ചിട്ടുണ്ടോ?” എന്നുചോദിച്ചുകൊണ്ട് അയാൾ എന്റെ മുഖത്തേയ്ക്ക് അയാളുടെ മൂക്ക് അടുപ്പിച്ചു. പോലീസുകാരനിൽ നിന്നുയരുന്ന രൂക്ഷമായ മദ്യഗന്ധത്തെ താങ്ങാനാവാതെ ഞാൻ മുഖംവലിച്ച് ‘ഇല്ല’ എന്ന് മറുപടി നൽകി. അയാൾ സ്തൂപത്തിന്റെ ചുവട്ടിലേയ്ക്ക് തുപ്പി തോർത്തുകൊണ്ട് ചിറി തുടച്ചു. അയാളുടെ കണ്ണുകളിൽ സംശയത്തിന്റെ മുറുക്കം. ഞാൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. അയാൾ വിശ്വാസം വന്നിട്ടുണ്ടാവണം. കണ്ണുകളിലൊരു അയവു വന്നിട്ടുണ്ട്. മദ്യപാനിയല്ലേ വിശ്വാസിയുമായിരിക്കുമെന്ന് എനിക്കുതോന്നി.
“എടോ, ഞാനുമൊരു സഹൃദയൻ തന്നെ. ജീവിക്കാൻ വേണ്ടി പോലീസായെന്ന് മാത്രം. എനിക്കും മാധവിക്കുട്ടിയെ ഇഷ്ടമായിരുന്നു. പക്ഷേ, ഞാനിന്നുവരെ അവരെ സുരയ്യ എന്ന് വിളിച്ചിട്ടില്ല. എനിക്ക് കമലാദാസിനെക്കാളും കമല സുരയ്യയെക്കാളും മാധവിക്കുട്ടിയോട് തന്നെയാണ് ഇഷ്ടം.”
പോലീസുകാരൻ വാചാലനാവുന്നു. അയാൾ കാറിലേയ്ക്ക് ചാരിനിന്ന് തലയുയർത്തി കുറച്ചുസമയം ചന്ദ്രനെ നോക്കി നിന്നു. പോലീസ് ജീപ്പിന്റെ ശബ്ദം നിലച്ചു. ഡ്രൈവർ സ്റ്റീറിങ്ങിലേയ്ക്ക് തല കുമ്പിട്ട് കിടന്നു. അയാളും കുടിച്ചിട്ടുണ്ടാവണം. എനിക്കൊരു സിഗരറ്റ് കിട്ടിയിരുന്നെങ്കിലെന്ന് തോന്നി. പോലീസുകാരനോട് ചോദിക്കുന്നതെങ്ങനെ.
“താൻ വണ്ടിക്കാളകൾ വായിച്ചിരുന്നോ?” മറുപടി വേണ്ടത്തതുപോലെ അയാൾ തുടർന്നു. ‘ നിരൂപകരെന്ന് പറയുന്ന ചില @$%*!(പോലീസ് ഭാഷ) അവരെ വല്ലാതെ ആക്ഷേപിച്ചു. ചെറ്റകൾ. മനസ്സുമടുത്താണവർ അത് തുടരാതിരുന്നത്. ഇവന്മാരെക്കൊണ്ടൊക്കെ നാലുവരി അടുപ്പിച്ചെഴുതാനൊക്കുമോ. എന്നിട്ട് വിലയിരുത്താൻ വന്നേക്കുന്നു..“ പോലീസുകാരൻ പുലമ്പുകയാണ്, വീണ്ടുമെന്തൊക്കെയോ. ഇടയ്ക്ക് നിലത്തേയ്ക്ക് തുപ്പുന്നു. തോർത്തുകൊണ്ട് തുടയ്ക്കുന്നു.
ഞാൻ ചുറ്റും നോക്കി. ടയറുകൾ ഞെരുക്കി അമർത്താത്തതിന്റെ ആശ്വാസത്തിൽ റോഡ് സുഖമായുറങ്ങുന്നു. ചന്ദ്രനിപ്പോൾ പാളയം പള്ളിയുടെ മുകളിലായാണ്. പള്ളിമുകളിൽ നിന്നും കർത്താവ് ഞങ്ങളെ നിരീക്ഷിക്കുന്നു. കബറടക്കിയ പള്ളിയുടെ തൊട്ടപ്പുറത്തായി ഗണപതി ക്ഷേത്രം. മുസ്ലീം പള്ളിയുടെ മുറ്റത്തുനിൽക്കുന്ന മരങ്ങൾ പന്തലിച്ച് ഗണപതിക്ഷേത്രത്തിലേയ്ക്കും പടരുന്നു. പകൽ സമയം അവയുടെ നിഴലുകൾ ശ്രീകോവിലിനെ സ്പർശിക്കും. പൂക്കളും ഇലകളും വൈരമോ വേർതിരിവോയില്ലാതെ ഇരു ദേവാലയമുറ്റത്തേയ്ക്കും പതിക്കും. മൂന്നുദേവലയങ്ങളെയും ഒരേപോലെ കാറ്റ് തഴുകുന്നു. ഗണപതികോവിലിൽനിന്നുയരുന്ന ശംഖുവിളിയും നാമജപവും ഒരു തരത്തിലും വാങ്കുവിളിയെ അലോസരപ്പെടുത്തുന്നില്ല. ക്രിസ്ത്യൻ പള്ളിയിൽനിന്നുയരുന്ന പ്രാർത്ഥനകൾ മറ്റുദേവാലയങ്ങളിലുമെത്തുന്നു. അതെ. ഇവിടെത്തന്നെയാണ് സ്നേഹത്തിന്റെ അമ്മ ഉറങ്ങേണ്ടത്. സമാധാനമായി ഉറങ്ങട്ടെ.
‘വണ്ടിക്കാള‘യെ ചവിട്ടിഞെരിച്ചവരെ പോലീസുകാരൻ പുലഭ്യം പറഞ്ഞുകൊണ്ടേയിരിക്കുന്നു. പിന്നെ നെയ്പ്പായസത്തെക്കുറിച്ചും നുണ, വക്കീലമ്മാവൻ, ചുവന്ന പാവാട, തുടങ്ങിയ കഥകളെക്കുറിച്ചും അയാൾ വാചാലനായി. എന്റെ കഥയെയും നീർമാതളത്തെയും പരാമർശിക്കുന്നതേയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പോലീസുകാരൻ നല്ല വായനാശീലമുള്ള ആളാണ്. തെറ്റായ ‘ജീവിതമാർഗ്ഗം‘ സ്വീകരിച്ച ഒരു നല്ല മനുഷ്യൻ.
“ സാർ.. മര്യാദകേടായി വിചാരിക്കരുത്.. ഒരു സിഗരറ്റെടുക്കാൻ ഉണ്ടാവുമോ?” അയാളുടെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. ഒന്നും പറയാതെ അയാൾ ജീപ്പിനടുത്തേയ്ക്ക് നടന്നു. കാലുകൾ ഇടറുന്നുണ്ടോ?
പ്രതീക്ഷയ്ക്ക് വിരുദ്ധമായി അയാൾ തിരിച്ചുവന്നു. കൈയ്യിൽ തോർത്തുകൊണ്ടുമറച്ച് പാതിയൊഴിഞ്ഞ ഒരു കുപ്പിയും ഗ്ലാസ്സും. എന്നോട് അകത്തുവരാൻ തലകൊണ്ട് ആംഗ്യം കാണിച്ച് കാറിന്റെ ബാക്ക് ഡോർ തുറന്ന് അയാൾ കയറി. ഞാൻ ഡ്രൈവിങ് സീറ്റിലുമിരുന്നു. ‘ഗോൾഡ് ഫിൽറ്ററേയുള്ളു’ എന്നു പറഞ്ഞ് അയാൾ പോക്കറ്റിൽ നിന്നും സിഗരറ്റുകൂടെടുത്തുനീട്ടി. ഞാനൊന്ന് കത്തിച്ച് പുകയൂതി.
“മദ്യപിക്കാറുണ്ടോ?“ പിന്നിൽ നിന്ന് പോലീസുകാരന്റെ ചോദ്യം.
“ ഈ സമയത്ത് ഇന്നേവരെ കഴിച്ചിട്ടില്ല സാർ..” മറുപടിയിൽ അയാളൊരു ചിരിയോടെ ഗ്ലാസ്സ് എനിക്കുനേരേ നീട്ടി. മിക്സ് ചെയ്തതാണെന്ന് പറയുകയും ചെയ്തു. യാതൊരു മര്യാദയുമില്ലാതെ ഒറ്റവലിക്ക് ഞാൻ ഗ്ലാസ്സ് കാലിയാക്കി.
തനിക്കായി ഒന്നുനിറച്ചുകൊണ്ട് അയാൾ പറഞ്ഞു.
“ താനിപ്പോ ചിന്തിക്കുന്നുണ്ടാവും നിയമപാലകൻ തന്നെ നിയമനിഷേധം നടത്തുകയാണെന്ന് അല്ലേ? ഞങ്ങൾ പോലീസുകാര് നിയമനിഷേധികളല്ലടോ. നിയമം നിഷേധിക്കുന്നവരെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഇവുടുത്തെ സകല കൊള്ളരുതാത്തവന്മാരെയും ഗുണ്ടകളെയുമൊക്കെ വളർത്തുന്നത് രാഷ്ട്രീയക്കാരാണ്. പോലീസുകാരൊക്കെ രാഷ്ട്രീയക്കാരുടെ കളിപ്പാവകൾ. ഞങ്ങളുടെ ചലനങ്ങളെയൊക്കെ നീയന്ത്രിക്കുന്നത് അവന്മാരല്ലേ…ഭരിക്കുന്നോർ.. മാധവിക്കുട്ടിയുടെ കബറടക്കം പോലും പ്രീണനമല്ലെന്ന് പറയാൻ പറ്റുവോ… ജീവിച്ചിരിക്കുമ്പോ അവരോട് കാണിച്ച അവഗണനകൾ സർക്കാർ വക ആചാരവെടികൊണ്ട് പരിഹരിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നവന്മാരുടെ കീഴിലാ നമ്മളൊക്കെ ജീവിക്കുന്നത്.. “
അയാൾ ഗ്ലാസ്സുകാലിയാക്കി. ഞാൻ സിഗരറ്റുകുറ്റി പുറത്തേയ്ക്കെറിഞ്ഞു. കള്ളുകുടിക്കുമ്പോൾ മതവും രാഷ്ടീയവും പറയരുതെന്നാണല്ലോ. ഇവിടെ കേൾവിക്കാരനാവുകതന്നെ ബുദ്ധി.
“ സംസ്കാരം വളർത്താൻ വരെ നമുക്ക് മന്ത്രിയുണ്ട്. എന്നാ ആ മന്ത്രിക്ക് സംസ്കാരമുണ്ടോന്ന്.. ഒരുത്തനും ചോദിക്കില്ല. അതുകൊണ്ടാണ് ഞാനും താനുമടക്കമുള്ളവർ കഴുതകളാണെന്ന് പറയുന്നത്. ഒന്നും ചിന്തിക്കില്ല. ഒന്നും ചോദിക്കുവോയില്ല. ചുമ്മാ ജീവിക്കും. അതിനിടയ്ക്കിത്തിരി കുടിക്കാതെകൂടിയിരുന്നാലോ.. ഇന്നാ താനിതുകൂടി വലി..”
ഗ്ലാസ്സൊന്നുകൂടി എനിക്കുനേരേ നീണ്ടു. ഞാനമാന്തം കൂടാതെ അതും ഫിനിഷ് ചെയ്തു. ഇദ്ദേഹത്തോട് സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ, മണി രണ്ടര കഴിഞ്ഞിരിക്കുന്നു. അവളുണർന്നാൽ കാണാതെ വിഷമിക്കും. യാത്ര പറയാനും മടി.
അയാൾ ഗ്ലാസ്സ് നിറച്ചു. കുപ്പിയിൽ അവശേഷിക്കുന്ന കുറച്ചു മദ്യം അയാൾ നേരേ വായിലേയ്ക്ക് കമഴ്ത്തി. പിന്നെ ഗ്ലാസ്സിലെ പാതി കുടിച്ച് ബാക്കി എനിക്കുനീട്ടി എന്റെ മനസ്സുവായിച്ചപോലെ പറഞ്ഞു ‘ ഇന്നാ ലൌ സിപ്പ് അടി. നേരമൊരുപാടായി. ഇനി പൊയ്ക്കോ..‘ പിന്നെ ഒരുകൊട്ടുവായോടുകൂടി ‘ഞാൻ കർമ്മനിരതനാവട്ടെ…‘ എന്ന് പൂരിപ്പിക്കുകയും ചെയ്ത് കാറിൽ നിന്നറങ്ങി.
“ സാർ പേരു പറഞ്ഞില്ല. “
“സുധീർ മുഹമ്മദ് . സങ്കരയിനം. വാപ്പ മുസൽമാൻ. അമ്മ നായരുസ്ത്രീ. താനോ?”
“സങ്കരനല്ല. പേര് ഹരി.” അദ്ദേഹം ചിരിച്ചുകൊണ്ട് കൈനീട്ടി. ഞാൻ ആ കൈകൾ പിടിച്ചുകുലുക്കി.
“ സാർ ഒരു സിഗരറ്റുകൂടി തരൂ. പോവുന്ന വഴി ഇനി കിട്ടാൻ സാധ്യതല്ല “
അദ്ദേഹം സിഗരറ്റുകൂട് എനിക്കുനീട്ടി ജീപ്പിലേയ്ക്ക് നടന്നു. ഞാൻ ഒരു നിമിഷം അദ്ദേഹത്തെ നോക്കി നിന്നു. പിന്നെ പ്രകാശിച്ചുനിൽക്കുന്ന ആ മരത്തിലേയ്ക്കും..
സിഗരറ്റൊന്നുകത്തിച്ച് കൂട് ഡാഷ് ബോർഡിലേയ്ക്കിട്ട് ഞാൻ വണ്ടി എടുത്തു. നിയമസഭാമന്ദിരത്തിനുമുന്നിൽ ഗാന്ധിജി തലകുമ്പിട്ടിരിക്കുന്നു. അതിവേഗത്തിൽ ഞാൻ കാറ് വീട്ടിലേയ്ക്ക് പായിച്ചു.
4
ഹെഡ്‌ലൈറ്റ് ഓഫ് ചെയ്ത് ഞാൻ വണ്ടി പതിയ പോർച്ചിലേയ്ക്ക് കടത്തി. ഡാഷ് ബോഡിൽനിന്നും സിഗരറ്റുകൂടെടുത്ത് ബോക്സിനുള്ളിൽ വച്ചു. ശബ്ദമുണ്ടാക്കാതെ പതിയെ ഡോറടച്ച് ഞാൻ വീടിനകത്ത് കയറി. ഭാര്യ അപ്പോഴും സുഖമായുറങ്ങുന്നു. മുഖം കഴുകിവന്ന് ഫ്രിഡ്ജിൽ നിന്നും രണ്ടിറുക്കുവെള്ളം കുടിച്ച് ഞാൻ അവളുടെ മുടിയിഴകളിലേയ്ക്ക് മുഖമമർത്തി കിടന്നു. പെട്ടന്നുതന്നെ ഉറങ്ങിയിരിക്കണം.
രാവിലെ ഭാര്യവിളിച്ചെഴുന്നേൽപ്പിച്ചു. നല്ല ക്ഷീണം. തല നന്നായി വേദനിക്കുന്നു. പ്രാഥമിക കർമ്മങ്ങൾ കഴിഞ്ഞ് ചൂടു ചായ കുടിച്ച് പത്രം വായിച്ചിരിക്കുമ്പോൾ അവൾ അടുത്തുവന്നിരുന്നു പറഞ്ഞു.
‘ചേട്ടാ, ഞാനിന്നലെരാത്രി ഒരു സ്വപ്നം കണ്ടു.‘
പത്രത്തിൽനിന്നും തലയെടുക്കാതെ തന്നെ ഞാൻ മൂളി. പിന്നെ അവളെ നോക്കി ചോദിച്ചു.
‘കല്യാണം കഴിഞ്ഞിട്ട് വർഷം നാലുകഴിഞ്ഞു. ഒരു കുട്ടിയുമായി. നിന്റെ സ്വപ്നം കാണൽ ഇതുവരെ നിന്നില്ലല്ലേ. ഇതൊന്നുമത്ര ശരിയല്ല കെട്ടോടി.’
‘ചേട്ടാ, തമാശ കള . ഞാൻ ശരിക്കും കണ്ടതാ. പാതിരാത്രിയിൽ ചേട്ടനെ ആരോ തട്ടിക്കോണ്ടുപോയി. എന്നിട്ട് ഒരു ചെറിയ മുറിയിൽ പൂട്ടിയിട്ട് വായിലേയ്ക്ക് മദ്യകുപ്പി കമഴ്ത്തുന്നു. ചേട്ടൻ കുതറി മാറാൻ നോക്കുന്നുണ്ട്. ‘
‘എന്റെ പെമ്പ്രന്നോരേ, മദ്യം തരാൻ ആരെങ്കിലും തട്ടിക്കൊണ്ടുപോവുമോ. ഇനി സ്വപ്നത്തിലാണെങ്കിൽ പോലും ആരെങ്കിലും മദ്യമൊഴിച്ചുതന്നാൽ കുതറി മാറില്ലെന്നുമാത്രമല്ല പരമാവധി വാപിളർന്ന് ഒരു തുള്ളിപോലും വേസ്റ്റാവാതെ നിന്റെ ഭർത്താവത് കുടിക്കില്ലേ... കൂടെ കിടന്നതുകൊണ്ടായില്ല മോളേ കാണുന്ന സ്വപ്നത്തിൽ പോലും ഭർത്താവിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവളാണ് നല്ല ഭാര്യ. മദ്യമൊഴിച്ചുതന്നാൽ ഞാൻ കുതറുമെത്രെ.. ‘ കൃത്രിമ ഗൌരവം നടിച്ച് ഞാൻ പത്രത്തിലേയ്ക്ക് തല വലിച്ചു.
കേൾക്കുചേട്ടാ എന്നുപറഞ്ഞുകൊണ്ടവൾ പത്രം തട്ടിപ്പറിച്ചു. ‘ശരിക്കും ഞാൻ പേടിച്ചുപോയത് ഉണർന്നുകഴിഞ്ഞപ്പോളാണ്. ചേട്ടനപ്പോൾ സത്യമായിട്ടും മദ്യത്തിന്റെ മണമുണ്ടായിരുന്നു. അതെങ്ങനെയാ സംഭവിക്കുന്നത്? ‘
‘നീ ഓരോ ഭ്രാന്തുകാണുന്നതിന് ഞാനെങ്ങനെ ഉത്തരം നൽകാനാണ്. ആ പേപ്പർ തന്നിട്ടുപോവുന്നുണ്ടോ? ‘ അവൾ പരിഭവിച്ചെഴുന്നേറ്റ് പോയി.
പാവം. രാത്രി ഞാൻ എഴുന്നേറ്റ് പോയതൊന്നും അവൾ അറിഞ്ഞിട്ടില്ല.
പത്രവായന കഴിഞ്ഞ് ഞാൻ മുറ്റത്തേയ്ക്കിറങ്ങി. മുറ്റം മഴവെള്ളത്തിൽ കുതിർന്നുകിടക്കുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. രാത്രി മഴകനത്തുപെയ്തിരിക്കും. അങ്ങനെ വരില്ലല്ലോ വെളുപ്പിനെ മൂന്നുമണിവരെ ഞാൻ പാളയത്തുണ്ടായിരുന്നു. പൂർണ്ണചന്ദ്രനെ കണ്ടതാണ്. അപ്പോൾ മഴയുടെ ലക്ഷണം പോലുമില്ലായിരുന്നല്ലോ. ഞാൻ കാറിന്റെ ഡോർ തുറന്ന് ഡാഷ് ബോഡിലെ ബോക്സിൽ നോക്കി. അവിടെ പോലീസുകാരൻ തന്ന സിഗരറ്റ് കൂടില്ല. കാർ മുഴുവൻ പരിശോധിച്ചു. ഇല്ല അത് കാണാനില്ല.
ഞാൻ ഭാര്യയെവിളിച്ച് രാത്രി മഴപെയ്തിരുന്നോയെന്ന് ചോദിച്ചു.അർദ്ധരാത്രി മുതൽ മഴ തകർത്തുപെയ്യുകയായിരുന്നുവെന്നും, വെളുപ്പിനെ തോർന്നതേയുള്ളുവെന്നുമവൾ പറഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ കണ്ടതുമൊരു സ്വപ്നം മാത്രമായിരുന്നോ? അപ്പോൾ ഭാര്യയ്ക്ക് മദ്യത്തിന്റെ ഗന്ധമനുഭവപ്പെട്ടതോ? ഞാൻ തലേന്ന് വൈകിട്ട് ഒരുതുള്ളി കുടിച്ചിരുന്നില്ലല്ലോ? ഇനി സുധീർ മുഹമ്മദെന്ന ഒരു പോലീസുകാരൻ ഈ പ്രപഞ്ചത്തിൽ തന്നെയുണ്ടാവില്ലേ? ഞാൻ എന്റെ കൈത്തണ്ടയിൽ അമർത്തിനുള്ളി. വേദനിക്കുന്നുണ്ടോ?
Wednesday, June 10, 2009
Subscribe to:
Post Comments (Atom)

56 comments:
ചില സ്വപ്നങ്ങൾ യാഥാർത്ഥ്യത്തെ നോക്കി പരിഹസിക്കും. അവ നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കും. സത്യമേത് മിഥ്യയേതെന്നറിയാതെ നമ്മെ കുഴപ്പിക്കാൻ ചില സ്വപ്നങ്ങൾക്ക് കഴിയും. അത്തൊരമൊരു സ്വപ്നത്തിന്റെ കഥയാണിത്. ഇത് ഞാൻ കണ്ടതോ, അതോ എന്നിലെ ഭ്രാന്തൻ കണ്ടതോ? അറിയില്ല. പക്ഷെ ഞാനവ നിങ്ങളുമായി പങ്കുവയ്ക്കട്ടെ...
"സ്വപ്നങ്ങളുടെ ഇഴകൾ വേർപെടുത്തുമ്പോൾ..."
വായിച്ചു...വളരെ നന്നായിട്ടുണ്ട് എന്ന പതിവു പല്ലവി പറഞ്ഞ് തടിതപ്പാന്‍ കഴിയാത്തവണ്ണം അപാരമായി എഴുതീട്ടുണ്ട്...വിശേഷിപ്പിക്കാന്‍ തീര്‍ച്ചയായും വാക്കുകളില്ല...
a masterpiece of pongummoodan എന്നു തന്നെ പറയാം...
“ആശംസകള്‍“ ഒപ്പം സാമാന്യം വലുപ്പത്തില്‍ ഒരൊന്നൊന്നര തേങ്ങയും...
((((((((O)))))))))
ninnile 'AVAL'
Narthanam thudangiyirikkunnu....
Dhairyamaayi munpottu...!!!!
അതിമനോഹരമായി എഴുതി സുഹ്ര്ത്തേ..
ആശംസകൾ
Harichetta...vattu pidichu ennalum this one is a fantastic one....oru samsayam...sathyathil entha sambahavichathu
ആകെ കണ്‍ഫ്യൂഷന്‍ അടിപ്പിച്ചല്ലോ ഹരീ...........
സത്യമായാലും മിഥ്യയായാലും സ്വപ്നമായാലും ഇത് അതിമനോഹരമായി........
മുസ്ലീം പള്ളിയുടെ മുറ്റത്തുനിൽക്കുന്ന മരങ്ങൾ പന്തലിച്ച് "ഗണപതിക്ഷേത്രത്തിലേയ്ക്കും പടരുന്നു. പകൽ സമയം അവയുടെ നിഴലുകൾ ശ്രീകോവിലിനെ സ്പർശിക്കും. പൂക്കളും ഇലകളും വൈരമോ വേർതിരിവോയില്ലാതെ ഇരു ദേവാലയമുറ്റത്തേയ്ക്കും പതിക്കും. മൂന്നുദേവലയങ്ങളെയും ഒരേപോലെ കാറ്റ് തഴുകുന്നു. ഗണപതികോവിലിൽനിന്നുയരുന്ന ശംഖുവിളിയും നാമജപവും ഒരു തരത്തിലും വാങ്കുവിളിയെ അലോസരപ്പെടുത്തുന്നില്ല. ക്രിസ്ത്യൻ പള്ളിയിൽനിന്നുയരുന്ന പ്രാർത്ഥനകൾ മറ്റുദേവാലയങ്ങളിലുമെത്തുന്നു. അതെ. ഇവിടെത്തന്നെയാണ് സ്നേഹത്തിന്റെ അമ്മ ഉറങ്ങേണ്ടത്. സമാധാനമായി ഉറങ്ങട്ടെ."
പോങ്ങുമൂടന്‍ മാഷിന് മാത്രം കഴിയുന്ന വരികള്‍ .. എ വല്ല്യ മനസിനെ അടുത്ത് അറിഞ്ഞത് കൊണ്ട് എനിക്ക് ഇ വരികള്‍ വല്ലാതെ സ്പര്ശി ആയി തോന്നി ... ഒരു നല്ല വായന .. മാഷെ ഇതാണ് വായനക്കാരന്റെ മനസില്‍ കോറി ഇടുന്ന എഴുത്ത് അഭിനന്ദങ്ങള്‍
കിടിലം. ചില സ്വപ്നങ്ങള്‍ അങ്ങനെയൊക്കെ തന്നെയാണ്. ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ iPod -ല്‍ പാട്ടു കേട്ടുകോണ്ടിരിക്കുകയായിരുന്നു. ഇന്ന് ഉണര്‍ന്നപ്പോള്‍ iPod അടുത്തു പോലുമില്ല. ഒരു കഥ ഇവിടെയും ,അതില്‍ സ്വപ്നം കളിച്ച കളി ഇവിടെയും.
വന്നത് മാതൃഭൂമി വഴിയാണ്. ഇനിയും വരും..
സ്വപ്നത്തില്‍ കണ്ട സ്വപ്നം . എന്തായാലും ഇഴകള്‍ വേര്‍പ്പെടുത്താന്‍ ചില നേരങ്ങളില്‍ പ്രയാസം തന്നെ. കമലാ സുരയ്യയ്യുടെ പ്രകാശം പരത്തുന്ന സ്മരണകള്‍ സ്വപ്നങ്ങളില്‍ നിറയുന്നുണ്ടല്ലോ. ആശംസകള്‍.
എല്ലാം സ്വപ്നമല്ലേ പോങ്ങുമ്മൂടാ...
നമ്മളെല്ലാവരും ഈ ലോകം വരെയും എവിടെയോ ആരോ കാണുന്ന സ്വപ്നം ആകാം...
പതിവു ശൈലികളില്‍ നിന്നും വ്യത്യസ്ഥമായ ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു പോങ്ങു. ഇടക്കിടക്ക് ലാഗ് ചെയ്തിരുന്നുവെങ്കിലും രീതിയും ട്രീറ്റ്മെന്റും വളരെ ഇഷ്ടപ്പെട്ടൂ.മാധവിക്കുട്ടിയെകുറീച്ചുള്ള ബ്ലോഗിലെ വാചാടോപങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥവും പുതുമയുള്ളതുമായി ഈ അനുസ്മരണം
വ്യത്യസ്ഥവും നൂതനുവുമായ പ്രമേയങ്ങളും ചിന്തകളും ശൈലികളുമായി ബ്ലോഗില്‍ സജീവമായ നിന്നെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
പണ്ട്...ഒരു സെന്‍ സന്യാസി ഒരു പൂമ്പാറ്റയെ സ്വപ്നം കണ്ടു.
ഉണര്‍ന്നപ്പോള്‍ അദ്ദേഹം സംശയിച്ചു.. ‘താന്‍ കണ്ട സ്വപ്നമാണോ ആ പൂമ്പാറ്റ..അതോ ആ പൂമ്പാറ്റ കണ്ട സ്വപ്നമാണോ താന്‍?!’
ഇതു വായിച്ചിട്ട് വല്ലാത്തോരു ഫീലിംഗ്... ഷാരോണ്‍ വിനോദ് പറഞ്ഞത് സത്യം തന്നെ.
ഗോള്ളാം .......എഴുതിയെഴുതി കയ്യക്ഷരം നന്നാകട്ടേ ... അങ്ങനെ കേരളത്തിന്റെ superior advisor ആകട്ടേ ... ഇതില്‍ കൂടുതല്‍ ചീത്ത വിളിക്കാന്‍ എനിക്കറിയില്ല സുഹൃത്തേ ......എവിടെയൊക്കെയോ വായിച്ച , ഞാന്‍ കണ്ടിട്ടുള്ളത് പോലുള്ള സ്വപ്‌നങ്ങള്‍ നിറഞ്ഞ ഒന്ന് ...(ശെരിക്കും എനികിഷ്ടപെട്ടു .....മുകളില്‍ പറഞ്ഞതോകെ അസൂയ ......ഹ..ഹ. )
Manoharamayirikkunnu. Ashamsakal...!!!
എനിക്ക് വട്ടായി പോങ്ങ്സ്!
മാഷേ. ആദ്യം കൊടുകൈ
പതിവു ശൈലിയെ മാറ്റി വച്ച് മനോഹരമായ ഒരു കഥ..
ഇതാണ് റിയല്‍ പോങ്ങു എന്നു പറയാന്‍ തോന്നുന്നു.
സത്യത്തിനും സ്വപ്നത്തിനും ഇടയിലേ നൂല്‍പ്പാലത്തിലൂടെ ഒരു കാര്‍ യാത്ര..കൂടെ വായനക്കാരനും ഉണ്ട്.. പാളയത്ത്, പള്ളിയില്‍, അമ്പലത്തില്‍, ,,,,
നനുത്ത വായനാനുഭം തന്നതിനു സ്പെഷ്യല്‍ താങ്ക്സ്
മച്ചൂ
അധികം പറയാനില്ല...അതിനു എനിക്കറിയേം ഇല്ല
എങ്കിലും ..അങ്കിലും...
ഇല്ലേടോ, വാക്കുകള്‍ കിട്ടണില്ല...
നന്നായിട്ടുണ്ട്.
നന്നായി പൊങ്ങൂ..
മാധവിക്കുട്ടിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം ..
നന്ദി, വായന ഒരുക്കിയതിന് ..
അച്ചുവും പിണയും ഒക്കെ വിട്ടിട്ടു ഇതുപോലെ നന്നായിക്കൂടെ ? :)
പോങ്ങു... കൊടു കൈ,
ഇതു തന്നെയാണ് കമലാ സുരയ്യയെന്ന മാധവിക്കുട്ടിയും നമ്മളോട് പറഞ്ഞിരുന്നത്, അടുത്തു നില്‍ക്കുന്നവരെയും വായനക്കാരെയും വല്ലാത്ത ഒരു ഫാന്റസിയിലേയ്ക് എത്തിച്ച് അവിടെ നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്കുള്ള തള്ളിയിടല്‍.....അതു പോങ്ങുവിനു ഒതുക്കത്തോടെ സാധിച്ചിരിയ്കുന്നു.
സ്നേഹപൂര്‍വ്വം
നചികേത്
“സോംമ്നാംബുലിസം” :))
കഥ വളരേ ഇഷ്ടപ്പെട്ടു. കഥയിലെ ഓരോ നിമിഷത്തിനും ജീവനുണ്ട്
നല്ല കഥ...ഓരോ വരിയും ആസ്വദിച്ചു...
പോങ്ങേട്ടാ, കുറെ നാൾ കൂടിയാണ് എനിക്ക് കൂടി മനസ്സിലാവുന്ന ഒരു നല്ല കഥ(?) വായിക്കുന്നത്... നന്നായി എഴുതിയിരിക്കുന്നു !!!
“ഇത് ഞാൻ കണ്ടതോ, അതോ എന്നിലെ ഭ്രാന്തൻ കണ്ടതോ?” ഇങ്ങനെയൊരു സംശയം എന്തിന്? രണ്ടാമത് പറഞ്ഞ സംഭവം തന്നെയെന്ന് ഉറപ്പല്ലേ? :)
ശ്രീ ഇടമൺ: നല്ല വാക്കുകൾക്ക് നന്ദി. സന്തോഷം.
അശോക്: അതെ. താങ്കളുടെ വാക്കുകൾ ധൈര്യം നൽകുന്നു.
ആർപിയാർ: നന്ദി
സുനിൽ ജേക്കബ്: അതു തന്നെ. റോയ് തന്ന ‘പൊതി’യുടെ ആഫ്റ്റർ ഇഫക്ട് :)
മാറുന്ന മലയാളി: സന്തോഷം മലയാളി. നന്ദി.
അച്ചായാ: വളരെ നന്ദി. തനിക്കെന്നോടുള്ള സ്നേഹം ഞാൻ മനസ്സിലാക്കുന്നു. ബാക്കി നേരിൽ കാണുമ്പോൾ ‘സ്വാഗതി’ൽ വച്ച്. :)
ധനുഷ്: വളരെ നന്ദി.
കാസിം തങ്ങൾ: പ്രിയ തങ്ങളേ, സന്തോഷം.
ഷാരോൺ വിനോദ്: ആയിരിക്കാം. അങ്ങനെ തന്നെയാവട്ടെ. ആരോ കാണുന്ന സ്വപ്നത്തിലെ കഥാപാത്രങ്ങൾ. നന്നായി. നന്ദി.
നന്ദേട്ടാ: വളരെ നന്ദി. സന്തോഷം.
അഭിജ: അഭിപ്രായമറിയിച്ചതിൽ സന്തോഷം. നന്ദി.
പ്രിവിലേജ്ഡ് : ഒരു പണി തന്നു അല്ലേ? സാരമില്ല. എങ്കിലും നന്ദി സ്വീകരിച്ചോളൂ.. :)
സുരേഷ് കുമാർ: സന്തോഷം. നന്ദി.
നിഷ്കു: അപ്പോൾ എനിക്കൊരു കൂട്ടുകാരനയി :)
മനുജി: ആത്മാർത്ഥമായ പ്രോത്സാഹനത്തിനു നന്ദി. സന്തോഷം.
അഹങ്കാരി: സന്തോഷമായി.
കുമാരൻ: നന്ദി
പകൽക്കിനാവൻ: “അച്ചുവും പിണയും ഒക്കെ വിട്ടിട്ടു ഇതുപോലെ നന്നായിക്കൂടെ ? :)“ - തീർച്ചയായും ഞാൻ ശ്രമിക്കാം :)
നചികേത്: ആത്മാർത്ഥമായ ആ നല്ല വാക്കുകൾക്ക് നന്ദി നാചികേത്.
ലക്ഷ്മി: വളരെ സന്തോഷം.
ജോഷി: നന്ദി
ജയരാജാ: എനിക്കിതുവരണം!! :) എങ്കിലും ഉദാരമായി നന്ദി നൽകുന്ന കൂട്ടത്തിൽ ദാ, ഒരെണ്ണം ഞാൻ തനിക്കും തരുന്നു. സ്വീകരിച്ചാലും.
സ്വപ്നത്തിന്റെ ഉള്ളില് സ്വപ്നം വെച്ച് അതിനുള്ളില്‍ വീണ്ടും സ്വപ്നം.. അതേതാ ഇതേതാ ന്ന് ആകെ കണ്‍ഫ്യൂഷന്‍..
പോങ്ങു മാഷേ നല്ല പോസ്റ്റ്, നല്ല കഥ..
ഹരിയേട്ടാ, മനോഹരം എന്ന് പറഞ്ഞാല്‍ മതിയാവില്ല, അതി മനോഹരം, എത്ര മാത്രം ഈ പോസ്റ്റ് ഹൃദയത്തെ സ്പര്‍ശിച്ചു എന്ന് പറയാന്‍ കഴിയില്ല, ഹരിയെട്ടന്റെ സ്വപ്നങ്ങളില്‍ കൂടി ഞങ്ങള്‍ വായനക്കാരും സഞ്ചരിച്ചു. മലയാളത്തിന്റെ വിശ്വ കഥാകാരിക്ക് നല്‍കിയ ഈ പ്രണാമം ഹൃദയത്തിന്റെ ഭാഷയില്‍ നിന്നും തന്നെ. ഒപ്പം മത മൈത്രിയുടെ ശക്തമായ സന്ദേശം, ഓരോ വരികള്‍ എടുത്തു പറഞ്ഞാല്‍ നീളം കൂടും എന്നുള്ളത് കാരണം എടുത്തു പറയുന്നില്ല, എങ്കിലും ഈ വരികള്‍ അതി മനോഹരം
"ഞാൻ ചുറ്റും നോക്കി. ടയറുകൾ ഞെരുക്കി അമർത്താത്തതിന്റെ ആശ്വാസത്തിൽ റോഡ് സുഖമായുറങ്ങുന്നു. ചന്ദ്രനിപ്പോൾ പാളയം പള്ളിയുടെ മുകളിലായാണ്. പള്ളിമുകളിൽ നിന്നും കർത്താവ് ഞങ്ങളെ നിരീക്ഷിക്കുന്നു."
ഹരിയെട്ടന് എല്ലാ വിധ ആശംസകളും നന്മയും നേരുന്നു
അത്യുഗ്രൻ അവതരണം.
നിശബ്‌ദമായി കിടക്കുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വരെ കാണാൻ കഴിഞ്ഞു.
ആശംസകൾ
ഇട്ടിമാളൂ,
സന്തോഷമായി. ജീവിതം കുറേയായി അതിന്റെ വൃത്തികെട്ട മുഖങ്ങൾ എന്നെ കാണിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ സ്വപ്നങ്ങളും. ജീവിതത്തോടും സ്വപ്നങ്ങളോടും എനിക്ക് പരിഭവമില്ല. അഭിപ്രായത്തിന് നന്ദി.
പ്രിയ നിലാവേ,
ഞാൻ വളരെയേരെ സ്നേഹിക്കുന്നത് നിലാവിനെയാണ്. നിലാവെനിക്ക് നിരാശയാണ്. നിരശയാണ് ജീവിതം. ജീവിതമാണ് പോങ്ങു. നന്ദി.
കുറുപ്പിന്റെ കണക്കു പുസ്തകം: നിന്നോടു പറയാൻ നന്ദി എനിക്കില്ല. സന്തോഷം. അതുമാത്രമറിയിയിക്കുന്നു.
പ്രിയ വശംവദൻ, താങ്കളുടെ വാക്കുകൾ ഒരംഗീകാരമാണ്. നന്ദി
Manoharam. vayichu theernnatharinjilla.
വളരെ മനോഹരം..... അഭിനന്ദിക്കാന്‍ വാക്കുകളുടെ കുറവു തോന്നുന്നു....
ഈ സ്വപ്നത്തെ പൂര്‍ണ്ണമായി അസംബന്ധം എന്നു വിളിക്കനാവില്ല. ഒരു എഴുത്തുകാരിയോടുള്ള ഇഷ്ടവും കേരളത്തിലെ സമകാലീന രഷ്ട്രീയ, സാംസ്കാരിക സാഹചര്യങ്ങള്‍ ആ എഴുത്തുകാരിയോടുകാണിച്ച അനീതിയും പൊങ്ങുമൂടന്‍റെ മനസ്സില്‍ ആഴത്തില്‍ കിടപ്പൂണ്ട്. സ്വപ്നത്തില്‍ അത് രണ്ടു ദ്വന്ദ്വങ്ങളായി സംവദിക്കുന്നു എന്നു മാത്രം (പോലിസുകാരനും കഥാ നായകനും) പക്ഷെ കഥയുടെ തുടക്കത്തിലെ വളരെ അപസര്‍പ്പകഥയിലേതു പോലുള്ള ആഖ്യാനം ഇത്തിരി വിഷമിപ്പിച്ചു. അത് ഈ കഥയ്ക്ക് തീരെ ചേരുന്നില്ല. എന്തു ചെയ്യാം പൊങ്ങുമൂടന്‍ യഥാര്‍തഥമായി കണ്ട സ്വപ്നമല്ലെ ..... ???? ആശംസകള്‍.
- നിലാവിൽനിന്നും നിയോൺ ബൾബിന്റെ വെളിച്ചത്തിൽനിന്നും രക്ഷപെടാനെന്നവണ്ണം ഇരുൾ ആ വലിയമരത്തിന്റെ ഇലകളിൽ നിന്നും ശിഖരങ്ങളിൽ നിന്നും തൂങ്ങി ഇറങ്ങുന്നു - നമിച്ചിരിക്കുന്നു.
എല്ലാം ഒരു സ്വപ്നം പോലെ...
നന്നയിരിക്യുന്നു മണ്‍ മറഞ്ഞ ആ എഴുതുകാരിയോടുള്ള ആരാധന എവിടെയോ തളം കേട്ടികിടകുന്നു ....
വയ്ച്ചു കഴിഞ്ഞു ചിന്തിച്ചപോള്‍ ഞാന്‍ പുകച്ച സിഗരറ്റ്നും കുറവുണ്ടായില...
യുവതലമുറയെ വലിപിക്യുന്നു എന്നൊരു ആക്ഷേപമേ തല കുത്തി മറനിട്ടും കണ്ടു പിടിക്യാന്‍ ആകു.......
ആശംസകള്‍ പോങ്ങുമൂടന്‍ മാഷേ ........
ഇത് മനോഹരമായി!
പോങ്ങുമ്മൂടന്റെ മാസ്റ്റര്‍ പീസ് എന്നു തന്നെ പറയാം!
മറ്റുള്ളവര്‍ സൂരയ്യയ്ക്ക് ഓര്‍മ്മക്കുറിപ്പുകള്‍ തട്ടിക്കൂട്ടുമ്പോള്‍, വ്യത്യസ്തമായി ചിന്തിച്ച ഹരിയുടെ പ്രതിഭയുടെ നിലാവെളിച്ചം ഈ രചനയിലുടനീളം ഉണ്ട്.
അഭിനന്ദനങ്ങള്‍!
http://jayandamodaran.blogspot.com/
സ്വപ്നമല്ല യാഥാര്‍ത്ഥ്യം തന്നെയാണെന്നു വിശ്വസിക്കാന്‍ തോന്നുന്നു ... വളരെ വളരെ മനോഹരം...മുകളില്‍ ആരോ പറഞ്ഞ പോലെ പോങ്ങുമ്മൂടന്‍ ചേട്ടന്റെ മാസ്റ്റര്‍പീസ് ..
അത് കൊള്ളാം വെളുപ്പിന് വന്ന് എന്റെ കള്ള് മൊത്തം കുടിച്ചതും പോരാതെ അവസാനം എന്റെ കയ്യില്‍ ഉണ്ടായിരുന്ന ഗോള്‍ഡ് ഫ്ലാക് മൊത്തം അടിച്ചുമാറ്റിയത് ഒന്നും ഓര്‍മ ഇല്ല അല്ലെ? ബ്ലോഗര്‍ ആയാല്‍ കുറച്ചു നന്ദി വേണം നന്ദി !!!
(ഒരു പാവം പോലീസുകാരന്‍)
'എനിക്കുറക്കം നഷ്ടപ്പെട്ടിരിക്കുന്നു. ലൈറ്റ് ഓഫ് ചെയ്ത് ഞാന്‍ മുറ്റത്തേക്കിറങ്ങി.പായ്ക്കറ്റിലെ അവസാന സിഗരറ്റെടുത്തുകത്തിച്ച് ഒഴിഞ്ഞ കൂട് റോഡിലേയ്ക്കെറിഞ്ഞു.'
എനിക്കെല്ലാം മനസിലായി..
ആദ്യം കണ്ട സ്വപ്നം സത്യം.മേല്‍ സൂചിപ്പിച്ച വരികളിലെ സിഗര്‍റ്റിനെയാ എനിക്ക് സംശയം.
അത് കഞ്ചാവായിരുന്നോ?
എന്തായാലും സംഭവം കലക്കി.
നന്ദേട്ടന്‍ പറഞ്ഞപോലെ ഇടയ്ക്ക് ഇച്ചിരി ലാഗ് ചെയ്തതൊഴിച്ചാല്‍ വളരെ നല്ലൊരു പോസ്റ്റ്.
പോങ്ങേട്ടാ...നല്ല കഥ/സ്വപ്നം/സംഭവം.
സുധീര് മുഹമ്മദിനെ ഇനി കണ്ടാല് ഓര്മ്മ കാണുമോ?...ഇന്ന് രാത്രികൂടി പാളയത്തൊന്ന് പോയി നോക്കരുതോ....
വളരെ രസകരമായ വിവരണം......
ഹരീ നല്ല എഴുത്ത്. ഹരിയുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ടെങ്കിലും ഇത് അസ്സലായി എന്നു പ്രത്യേകം പറയട്ടെ.
പൊട്ടസ്ലേറ്റുമുതൽ വെമ്പള്ളിയേട്ടനോടു വരെ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു. ഇനിയും വായിക്കണം. പ്രോത്സാഹിപ്പിക്കണം. നന്ദി
അരുൺ കായംകുളം,
ലാഗിങ്ങിന്റെ കാര്യം ശ്രദ്ധിക്കാം. ദോഷം പരിചയക്കുറവിനാണ്. എങ്കിലും വേഗത്തിൽ ആ കുറവ് പരിഹരിക്കാൻ ശ്രമിക്കാം.
സുധീർ മുഹമ്മദ്,
എന്റെ കഥാപാത്രമേ, നീ കഥാകൃത്തിനെ വലക്കുന്നോ? :)
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീല വെളിച്ചം” എന്ന കഥയും, സേതുവിന്റെ ‘പാണ്ഡവ പുരം’ എന്ന നോവലും മലയാളത്തിൽ എഴുതപ്പെട്ട മനോഹരങ്ങളായ ഫാന്റസികളാണ്.
അതു പോലെ തന്നെ സ്വപ്നവും യാഥാർത്ഥ്യങ്ങളും കൂടിക്കലർന്ന പോങ്ങുവിന്റെ ഇക്കഥ വേറിട്ട വായനാനുഭവം നൽകുന്നു.“നിദ്രാടനം” അല്ലെങ്കിൽ ‘സ്വപ്നാടനം” എന്നൊരു അനുഭവം ഉണ്ട്.അവർ ചെയ്യുന്നതെല്ലാം ഉറക്കത്തിലാവും.ഡ്രൈവിംഗ് അറിയാത്തവർ പോലും വണ്ടിയെടുത്ത് ഓടിച്ചു പോകും എന്നതാണു അതിന്റെ മൻ:ശാസ്ത്രപരമായ വശം.ഇതേ ആളുകൾ ചെയ്യേണ്ടതെല്ലാം ചെയ്ത് കഴിഞ്ഞ് തിരികെ വന്നു കിടന്നുറങ്ങുകയും ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ പിറ്റേന്ന് ഉണർന്നെണീൽക്കുകയും ചെയ്യും.
ഈ കഥയിലെ കഥാപാത്രവും അത്തരമൊരു സ്വപ്നാടനത്തിനു അടിപ്പെട്ടു എന്നാണു എനിയ്ക്കു തോന്നുന്നത്.പകൽ ചെയ്യാനാവാത്ത പലതുമാവും ഇത്തരക്കാർ രാത്രി ചെയ്യുന്നത്.ഒരു പക്ഷേ മരിച്ചു പോയ കഥാകാരിയെ ആരാധിച്ചിരുന്ന കഥാനായകനു അവർ ജീവിച്ചിരുന്നപ്പോളോ അല്ലെങ്കിൽ അവരുടെ കബറടക്കത്തിനു മുൻപോ കാണാൻ കഴിയാതെ പോയതിന്റെ വിഷമവുമാകാം.
ഉപബോധമനസ്സിലെ വികാരങ്ങളെ മനോഹരമായി ചിത്രീകരിയ്ക്കുന്നതിൽ പോങ്ങു വിജയിച്ചിരിയ്ക്കുന്നു.
ഇനിയും ഇതു പോലെ ഒട്ടനവധി നല്ല കഥകൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
സ്വപ്ന സദൃശം!!
മനോഹരമായൊരു ഓര്‍മ്മക്കുറീപ്പ് അല്ലെങ്കില്‍ കഥ എന്ന് ഇഴപിരിക്കാനാവാത്ത രീതിയില്‍ എഴുതിയിരിക്കുന്നു. വെല്‍ഡന്‍ പോങ്ങു സാര്‍. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കൂടുതല്‍ വരട്ടെ..
സുനിലേട്ടാ, സന്തോഷ് : ഇരുവർക്കും നന്ദി. സന്തോഷം.
കൊള്ളാം.. നന്നായിരിക്കുന്നു.
"കാണുന്ന സ്വപ്നത്തിൽ പോലും ഭർത്താവിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവളാണ് നല്ല ഭാര്യ." - കാത്തു സൂക്ഷിക്കപെടെണ്ട വ്യക്ത്വിതം തന്നെ... ഹിഹി..
Thanks for posting this kind of stories...
Actually I hate books...
Some nasty peoples writes for money..but you...
Amazing..Keep Rocking...
GanGa...
മാധവിക്കുട്ടിക്ക് നൽകിയ ആദരാഞജലികൾ വളരെ നന്നായി...നന്നായ് സ്വപ്നം കാണാൻ കഴിയുന്നവരാണ് ഭാവനാശാലികളായ എഴുത്തുകാർ....ഇനിയും സ്വപ്നങ്ങൾ നല്ല കലാസ്രഷ്ടികള്ക്ക് ജന്മം നൽകാൻ അവസരം നൽകട്ടെ...ആശംസകൾ..
Post a Comment