പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍ ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി. സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ ‘ബ്ലോഗാറ്റിന്‍കര- 2.കി.മീ’ എന്നെഴുതിയിരിക്കുന്നു!!!.
തന്റെ നാടായ പടിഞ്ഞാറ്റിന്‍കര. അതിന്ന് ‘ബ്ലോഗാറ്റിന്‍കര’യായിരിക്കുന്നു. വെറും മൂന്ന് മാസങ്ങള്‍ കൊണ്ട് വന്ന മാറ്റം. അത്ഭുതകരമായ മാറ്റം. - അയാള്‍ ചിന്തിച്ചു. സിഗരറ്റിന്റെയും ചായയുടെയും കാശുകൊടുക്കുമ്പോള്‍ അയാള്‍ കടക്കാരനോട് ‘ബ്ലോഗാറ്റിന്‍കര’യ്ക്ക് ഉടനെ ബസ്സുണ്ടാവുമോയെന്ന് ചോദിച്ചു.
‘ ഒരു മണിക്കൂറുകഴിഞ്ഞാ വണ്ടിയൊണ്ട്. ആഞ്ഞു നടന്നാ അര മണിക്കൂറുവേണ്ടല്ലോ അവിടെയെത്താന്‍. ‘ - ബാക്കി നല്‍കിക്കൊണ്ട് കടക്കാരന്‍ പറഞ്ഞു.
‘വളരെ ഉപകാരം. നടന്നോളാം’ - അയാള്‍ കടയ്ക്കു പുറത്തേയ്ക്കിറങ്ങി.
‘ അതേ ..കണ്ടിട്ടിവിടെ പുതിയതാന്നു തോന്നുന്നല്ലോ, എവിടുന്നാന്നു പറഞ്ഞില്ല. നിങ്ങളാരാ, എന്താ പേര്? ‘ - കടക്കാരന്റെ മൂന്നാല് ചോദ്യങ്ങള്‍ ഒറ്റക്കെട്ടായി അയാളെ തേടി ചെന്നു.
‘ കുറച്ച് ദൂരേന്നാ. അപരിചിതന്‍’ അയാള്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞ് നടന്നു.
‘ അപരിചിതനോ!!, അങ്ങനെ ആര്‍ക്കെങ്കിലും പേരുണ്ടാവുമോ?’
‘ അത് വല്ല ബ്ലോഗറുമായിരും മത്തായിക്കുഞ്ഞേ ‘ - ചായ കുടിച്ചിരുന്ന ആരോ കടക്കാരന്റെ സംശയം ദൂരികരിച്ചതാണെന്ന് അയാള്‍ക്ക് മനസ്സിലായി. ബ്ലോഗാറ്റിന്‍കരയുടെ സമീപപ്രദേശത്തുള്ളവര്‍ പോലും ബ്ലോഗിനെക്കുറിച്ചും ബ്ലോഗറെക്കുറിച്ചുമൊക്കെ അറിവുള്ളവരായെന്ന വിവരം വിസ്മയത്തോടെ അയാള്‍ അറിഞ്ഞു.
കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ അയാളുടെ മനസ്സില്‍ ത്രേസ്സ്യച്ചേടത്തിയുടെ ശബ്ദം ഒരശരീരി പോലെ മുഴങ്ങി.
“എന്റെ മാനേ, ഇഞ്ഞി ഒടനെയെങ്ങും നീ ഇങ്ങോട്ടൊന്നും വന്നേക്കല്ല്. ഒരുത്തനും നിന്നെ വെച്ചേക്കത്തില്ല. എന്റെ കെട്ടിയോന്റെ വലത്തേകാല് നാട്ടുകാര് തല്ലിയൊടിച്ചു കുഞ്ഞേ. ദോഷം പറയരുതല്ലോ അതിയാനത് വേണം കെട്ടോ. മനുഷേനേ മെനക്കെടുത്താതെ മൂലയ്ക്ക് കെടന്നോളുവല്ലോ. തല്ല് കൊള്ളുമ്പോ അതിയാന്‍, എന്റെ മാനേ..നീയാ ഇതിനൊക്കെ കാരണംന്നാ പറഞ്ഞത്. ഇന്നാള് നീ ഇവിടെ വന്ന് ആ കമ്പൂട്ടറേക്കുത്തി എന്തൊക്കെയോ അതിയാനെ പടിപ്പിച്ചില്ലേ. അതിപ്പിന്നെത്തുടങ്ങിയ പുകിലാ.. കഴിഞ്ഞദിവസം ആ ഇനാമ്പേച്ചിയെ റേഷന്‍ കടയ്ക്കലിട്ട് മരപ്പട്ടി കുത്തിയെന്നും കേട്ടു കൊച്ചേ. മരപ്പട്ടീടെ അനുഫവം ഇനാമ്പേച്ചി മോട്ടിച്ചെന്ന്. നല്ലപ്പം കേക്കുവാ കുഞ്ഞേ, ഒരുത്തന്റെ അനുഫവം മറ്റൊരുത്തന് മോട്ടിക്കാനുമ്മറ്റും പറ്റുവോ, വാ.. ആര്‍ക്കറിയാം. കരേലെല്ലാത്തിങ്ങക്കും പ്ലേഗായതാ ഈ കൊഴപ്പത്തിനൊക്കെ കാരണം , ഏതായാലും ന്റെ കുഞ്ഞേ... മാനിങ്ങോട്ടൊന്നും വന്നേക്കല്ല്...ചേടത്തി ഫോണിട്ടേക്കുവാ...“
ത്രേസ്യച്ചേടത്തിയുടെ ഭര്‍ത്താവാണ് ഇട്ടൂപ്പ് ചേട്ടന്‍. അയാളുടെ കാല് നാട്ടുകാര്‍ തല്ലിയൊടിച്ചെത്ര. സമാധാനപ്രിയരും ശാന്തരുമായിരുന്ന തന്റെ നാട്ടുകാര്‍ ഒരാളുടെ കാല് തല്ലിയൊടിക്കുകയോ? അതും എപ്പോഴും കാണുന്ന ഇട്ടൂപ്പ് ചേട്ടന്റെ. ദൈവം പോലും പൊറുക്കാന്‍ മടിയ്ക്കുന്ന എത്രയോ അനീതികള്‍ അയല്‍ക്കാരോടും നാട്ടുകാരോടും ആ മനുഷ്യന്‍ ചെയ്തിരിക്കുന്നു. അന്നൊന്നും ചെയ്യാന്‍ തോന്നാതിരുന്ന ‘സത്കര്‍മ്മം’ ഇപ്പോള്‍ നാട്ടുകാര്‍ എന്തിനുചെയ്തു. അപ്പോള്‍ പ്രശ്നം സങ്കീര്‍ണ്ണമാണ്. എന്താവും താന്‍ ചെയ്ത തെറ്റ്. ഇട്ടൂപ്പ് ചേട്ടന്‍ തല്ലുകൊള്ളുമ്പോള്‍ എന്തിനായിരിക്കും തന്റെ പേരു പറഞ്ഞത്? ആരാണ് മരപ്പട്ടി. ആരാവും ഈനാമ്പേച്ചി. ഒരാളുടെ അനുഭവം മറ്റൊരാള്‍ക്ക് മോഷ്ടിക്കാനാവുമോ? ചേടത്തിയുടെ ഫോണ്‍ വിളി മനസ്സിലുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ സ്നേഹിതരെ ആരെയെങ്കിലും കാണണം. ആരാവും ഇപ്പോള്‍ തന്റെ സ്നേഹിതര്‍. നാടൊട്ടുക്ക് ശത്രുക്കളാണെന്നല്ലേ ചേടത്തി പറഞ്ഞത്. ആപ്പിയെ കണ്ടുകിട്ടിയാല്‍ ഭാഗ്യം. അയാളെ വിശ്വസിക്കാം. ചതിക്കില്ല. എട്ടുമണി വരെ അയാള്‍ പിള്ളേച്ചന്റെ ചായക്കടയിലുണ്ടാവും. അയാളുടെ കാലുകള്‍ വേഗത്തില്‍ ചലിച്ചു. ഒരു പാടു ചോദ്യങ്ങളുടെ ഭാരവും പേറിയാണ് അയാളുടെ നടത്തം. ഒക്കെത്തിനും ഉത്തരം വേണം. തന്നെ ആരും തിരിച്ചറിയില്ലെന്ന വിശ്വാസം അയാളില്‍ ആശ്വാസം നിറച്ചു. വീട്ടമ്മമാരുടെ കണ്ണീര്‍ ഗ്രന്ഥികള്‍ക്ക് ഓവര്‍ടൈം പണികൊടുക്കുന്ന മെഗാ സീരിയലിന്റെ മേക്കപ്പ് മാനും സ്നേഹിതനുമായ അന്‍വര്‍ പട്ടാമ്പിയ്ക്ക് നന്ദി. അവനാണാല്ലോ തനിക്കുപോലും തിരിച്ചറിയാനാവാത്ത വിധം ഈ രൂപമാറ്റം നടത്തി തന്നത്. ആശ്വാസം ഒരു പുഞ്ചിരിയായി അയാളില്‍ വിടര്‍ന്നു.
ഇരുവശവും റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ റോഡിലൂടെ അതിവേഗം നടക്കുമ്പോള്‍ അയാള്‍ക്ക് ക്ഷീണം തോന്നിയില്ല. പ്രഭാതത്തിലെ മഞ്ഞുകണങ്ങള്‍ ഉന്മേഷത്തിന് ഇന്ധനമാവുന്നു. വൈയ്ക്കോല്‍ പാടം ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒരു നിമിഷം നിന്നു. പിന്നെ പോക്കറ്റില്‍ നിന്നും ഒരു നാണയത്തുട്ടെടുത്ത് ഭണ്ടാരത്തിലിട്ട് നടത്തം തുടര്‍ന്നു.
അയാള്‍ ഓര്‍ത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ സനോണിയായി പടിഞ്ഞാറ്റിന്‍കരയിലേയ്ക്ക് പോയത്. അന്ന്, പതിവു നേരമ്പോക്കുകളും കള്ളുകുടിയും കൂട്ടുകാരൊത്തുള്ള കറക്കവും കഴിഞ്ഞ് രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ അയാളെ കാത്ത് ഇട്ടൂപ്പ് ചേട്ടന്‍ അവിടെയുണ്ട്. അയല്‍വാസി . പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ദരിദ്രവാസി. അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്തവന്‍.- ഇട്ടൂപ്പ് ചേട്ടന്‍. താന്‍ വന്നവിവരമറിഞ്ഞുള്ള വരവാണ്.
അദ്ദേഹത്തെ കണ്ടപ്പോഴേ വരവ് ക്ഷേമാന്വേഷണത്തിനല്ലെന്ന് അയാള്‍ ഉറപ്പിച്ചു. കാറില്‍ നിന്നിറങ്ങി ഒരു മുട്ടന്‍ നമസ്കാരം ആ മാന്യദേഹത്തെ ലക്ഷ്യമാക്കി തൊടുത്തു. യഥാസ്ഥാനത്തുകൊണ്ട നമസ്കാരം ഒന്നു പുളഞ്ഞ് അവശതയോടെ നിലം പറ്റി. ഇത്തിരി കുശലപ്രശ്നങ്ങളും പിന്നെ, സ്റ്റേറ്റ്സില്‍ നഴ്സായി ജോലി ചെയ്യുന്ന, കടപ്ലാമറ്റത്തുകാരി പെങ്കൊച്ചിനെ കെട്ടി അവളോടൊപ്പം അമേരിക്കായ്ക്ക് പറന്ന തന്റെ കടിഞ്ഞൂല്‍ പുത്രന്‍ തോമസുകുട്ടിയുടെ സ്റ്റേറ്റ്സ് സമാചാരങ്ങളും ഒബാമയെ പ്രസിഡന്റാക്കുന്നതിലേയ്ക്ക് തോമസുകുട്ടി വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങളെക്കുറിച്ചും തൊണ്ടയിലെ ജലാംശം വറ്റും വരെ വിസ്തിരിച്ചതിനു പിന്നാലെ തന്റെ കൈ പിടിച്ച് മുറ്റത്തെ ഇരുട്ടിലേയ്ക്ക് നീങ്ങി നിന്ന് തല ഇരവശത്തേയ്ക്ക് വെട്ടിച്ചും ഇടയ്ക്കൊന്ന് പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കിയും അതീവ രഹസ്യസ്വഭാവത്തോടെ ശബ്ദം താഴ്ത്തി ഇട്ടൂപ്പ് ചേട്ടന്‍ തന്നോട് ‘മാനേ, എന്നാ കിട്ടും ‘ !!! എന്ന് ചോദിച്ചതും അയാള്‍ ഓര്‍ത്തു.
“ ആര്‍ക്ക്; എവിടെ നിന്ന്;എന്തുകിട്ടുമോന്ന് ഇട്ടൂപ്പ് ചേട്ടാ ” - ശബ്ദത്തില്‍ ആശ്ചര്യം ആവശ്യത്തിന് കലര്‍ത്തി അയാള്‍ ചോദിച്ചു.
‘ അല്ല. ഈ മാതൃഫൂമീലൊക്കെ എഴുതിയാ എന്നാ കിട്ടും. ചിക്കിണി വല്ലോം തടയുവോ? ‘
സംഗതി അതാണ്. തോമസുകുട്ടിയുടെ അമേരിയ്ക്കന്‍ സമാചാരങ്ങള്‍ കേട്ട് തളര്‍ന്ന ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ തന്റെ മകന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന-യില്‍ എഴുതിയെന്ന വിവരം തെളിവു സഹിതം അയാളുടെ അമ്മയോ അച്ഛനോ ഇട്ടൂപ്പ് ചേട്ടന്‍ മുന്‍പാകെ നിരത്തിയിരിക്കണം. ഒരു കൌണ്ടര്‍ പൊങ്ങച്ചം.
മാതൃഭൂമിയില്‍ നിന്നും പ്രോത്സാഹനം മാത്രമേയുള്ളുവെന്ന് അദ്ദേഹത്തോട് അയാള്‍ പറഞ്ഞില്ല. പറഞ്ഞതിങ്ങനെയാണ്
“ അതായത് ഇട്ടൂപ്പ് ചേട്ടാ, 2 പേജ് കളര്‍ പരസ്യത്തിന് അവര്‍ വാങ്ങുന്നത് 1 ലക്ഷം രൂപയാണ്. എന്നാല്‍ നമ്മള്‍ കൊടുക്കുന്ന ആര്‍ട്ടിക്കിളിന് പേജൊന്നിന് 40,000 രൂപ വച്ച് 2 പേജിന് 80,000 രൂപ നമുക്ക് മാതൃഭൂമിയില്‍ നിന്ന് കിട്ടും. ഫിക്സഡ് റേറ്റാ. . ചൊവ്വാഴ്ച ആഴ്ചപ്പതിപ്പിറങ്ങും; കൃത്യം ബുധനാഴ്ച അങ്ങേയറ്റം വ്യാഴാഴ്ച നമ്മുടെ അക്കൌണ്ടില്‍ പണം വന്നിരിയ്ക്കും. “
നിലത്തേയ്ക്ക് കുന്തിച്ചിരുന്ന് താടിക്കൊരു കൈത്താങ്ങ് നല്‍കി ഇട്ടൂപ്പ് ചേട്ടന്‍ ചോദിച്ചു.
“ കൊച്ചേ, ഈ പറഞ്ഞ സാധനം എല്ലാര്‍ക്കും എഴുതികൊടുക്കാവോ? “
“ ഏത് പുല്ലനും”
“എനിക്കും?”
“സംശയമെന്ത്”
“എന്നാ നീ അതിന്റെ ഗുട്ടന്‍സ് എനിക്കൊന്നു പറഞ്ഞു താ“
“നാളെ ഞാന്‍ ചേട്ടന്റെ വീട്ടിലേയ്ക്ക് വരാം. കമ്പ്യൂട്ടറിനു മുന്നിലിരുന്നാവുമ്പോള്‍ ഗുട്ടന്‍സ് പെട്ടെന്ന് പിടികിട്ടും.“
പിറ്റേന്ന് അയാള്‍ ഇട്ടൂപ്പ് ചേട്ടന്റെ വീട്ടില്‍ പോയി. പടിഞ്ഞാറ്റിന്‍കരയില്‍ കമ്പ്യൂട്ടറുള്ള ഏക വീടാണ് ഇട്ടൂപ്പ് ചേട്ടന്റേത്. ഒരു മാസം 2000 ഡോളര്‍ തോമസുകുട്ടി ഇട്ടൂപ്പ് ചേട്ടന് അയച്ചുകൊടുക്കുമെത്ര. മകനും മരുമകളുമായി ‘കണ്ട് സംസാരിക്കാനാണ് ‘ കമ്പ്യൂട്ടര്‍ വാങ്ങിയത്. ബന്ധുവായ ദേവസ്യയുടെ മകന്‍ മനീഷാണ് ‘സുനാമണി’ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിച്ചുകൊടുത്തതെത്രെ!
ത്രേസ്യച്ചേടത്തി നല്‍കിയ പാല്‍ക്കാപ്പി കുടിച്ചും കാച്ചിലു പുഴുങ്ങിയത് മുളകുകറിയില്‍ മുക്കി തിന്നുകൊണ്ടും അയാള്‍ ഇട്ടൂപ്പുചേട്ടന് ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങളും മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകളും പഠിപ്പിച്ചുകൊടുത്തു. പിന്നെ, അവിടെ നിന്ന് മടങ്ങും മുന്‍പേ, അദ്ദേഹത്തിന്റെ സ്വാഭാവം കണക്കിലെടുത്ത് ‘പരമതെണ്ടി. ബ്ലോഗ്സ്പോട്ട്.കോം’ എന്ന പേരില്‍ ഒരു ബ്ലോഗും അയാള്‍ അദ്ദേഹത്തിനായി സൃഷ്ടിച്ചു കൊടുത്തു. ബ്ലോഗ് എന്നാല്‍ സാഹിത്യമെഴുതാനുള്ളതല്ലെന്നും ഒരു ഡയറിക്കുറിപ്പുപോലെയോ അല്ലെങ്കില്‍ രസം ജനിപ്പിക്കുന്ന, നര്‍മ്മരസം തുളുമ്പുന്ന ചില കഥയില്ലായ്മകളും നേരമ്പോക്കുകളും ആഴമില്ലാത്ത ചിന്തകളും മാത്രമെഴുതാനുള്ള ഒരു ക്ണാപ്പ് സംഗതി മാത്രമാണ് ബ്ലോഗെന്നുംകൂടി പറഞ്ഞുകേട്ടപ്പോള്‍ ഇട്ടൂപ്പ് ചേട്ടന്റെ മുഖത്തുവിരിഞ്ഞ ആത്മവിശ്വാസം അയാള്‍ ഓര്‍ത്തെടുത്തു. കൂടാതെ, കോക്കസ്സ് രൂപീകരണം, ആരാധകരെ സൃഷ്ടിക്കല്‍, കമന്റ് നേടല്‍, ഇഷ്ടമില്ലാത്തവനെ അനോണിയായി ചെന്ന് തെറിപറഞ്ഞ് ഒതുക്കല്‍, വിവാദവിഷയങ്ങളില്‍ നിന്നും മനോഹരമായി, മെയ്‌വഴക്കത്തോടെ വഴുതിമാറുന്ന വിധം തുടങ്ങി ഒരുശരാശരി ബ്ലോഗര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ അയാള്‍ ഇട്ടൂപ്പ് ചേട്ടന് ചൊല്ലിക്കൊടുത്തു.
മനസ്സില്‍ തോന്നുന്നത് ബ്ലോഗില്‍ എഴുതുക. എങ്ങനെയെങ്കിലും അത് ബ്ലോഗനയില്‍ വരുത്തുക. അതുവഴി 80,000 രൂപ തന്റെ കീശയിലാക്കുക. ഇട്ടൂപ്പ് ചേട്ടന്റെ ചിന്തകള്‍ ഈ വഴിയ്ക്ക് സഞ്ചരിയ്ക്കുന്നതായി അദ്ദേഹത്തിന്റെ മുഖഭാവങ്ങള്‍ അയാളോട് പറഞ്ഞു.
ഓര്‍മ്മകള്‍ ഇത്രത്തോളമെത്തിയപ്പോഴേയ്ക്കും അയാള്‍ പിള്ളേച്ചന്റെ ചായക്കടയില്‍ എത്തിയിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ ആപ്പി അവിടെയുണ്ട്.
(ആരും തച്ചുകൊന്നില്ലെങ്കില്‍..... തുടരും)
Thursday, November 26, 2009
Monday, November 23, 2009
പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി!

വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്.
കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.
ചിത്തഭ്രമം (സ്കിസോഫ്രേനിയ) പിടിപെട്ട് ധര്‍മ്മാശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍(ഇന്നസെന്റ്) എന്ന റെയില്‍വേ ഗാംഗ്‌മാന്‍ തന്റെ മകനായ രാമുവിന് (ജയസൂര്യ)അയയ്ക്കുന്ന കത്തുകളിലൂടെ വികസിയ്ക്കുന്നതാണ് ഈ സിനിമ. ഇന്നസെന്റ് എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുറ്റ കഥാപാത്രമായിരിയ്ക്കും ഇതിലെ ശങ്കരനാരായണന്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ് അഭിനയത്തിന്റെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നല്‍കുന്ന ദുരിതങ്ങളും ചിത്തഭ്രമത്താലുള്ള ഒരുവന്റെ അസ്വസ്ഥതയും ഒറ്റപ്പെടുന്നവന്റെ നിസ്സഹായതയുമൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇന്നസെന്റ് എന്ന നടന് സാധിച്ചിരിയ്ക്കുന്നു.
ജയസൂര്യ, അനൂപ് മേനോന്‍, വിജയരാഘവന്‍, ജഗന്നാഥന്‍, മീര നന്ദന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സംഗീതസംവിധാനവും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തോട് ആശ്ചര്യകരമാം വിധം ഇഴുകിച്ചേരുന്നുവെന്നും പറയാതെ പോവുന്നത് ശരിയല്ല.
അങ്ങനെ ഏത് രീതിയില്‍ നോക്കിയാലും ശരാശരി സിനിമയ്ക്കും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ കൊച്ചു സിനിമയ്ക്കുനേരേ; എന്തിന്, പണം മുടക്കി ചിത്രം കാണുന്ന ഏതു പ്രേക്ഷകനും ദൃശ്യഭാഷയുടെ വേറിട്ടൊരു അനുഭവം നല്‍കുന്ന ഈ സുന്ദരചിത്രത്തിനു നേരേ, പ്രേക്ഷകര്‍ മുഖം തിരിയ്ക്കുന്നുവെന്നത് നിരാശാജനകമാണ്.
കഥയില്ലായ്മകളും അമാനുഷിക കഥാപാത്രങ്ങളും അനാവശ്യ വിവാദങ്ങളും താരവാഴ്ചയും സംഘടനാ ബാഹുല്യവുമൊക്കെ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമാലോകത്തുനിന്നും മനുഷ്യബന്ധങ്ങളുടെ വൈകാരിക തീവ്രത അതിന്റെ പാരമ്യതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയ്ക്ക് മുടക്കുമുതലെങ്കിലും തിരിച്ച് ലഭ്യമാകും വിധം പ്രോത്സാഹിപ്പിയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഞാനിതു പറയാന്‍ കാരണം ഈ ചിത്രത്തിനു നേരേയുള്ള പ്രേക്ഷകരുടെ സമീപനം കണ്ടാണ്.
തിരുവനന്തപുരത്തെ കൈരളി / ശ്രീ തീയേറ്ററുകളിലെ ശ്രീയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. വ്യാഴാഴ്ച ഫസ്റ്റ് ഷോ കാണാനായി ഞാന്‍ തീയേറ്ററില്‍ എത്തി. അന്‍പതില്‍ താഴെ മാത്രം വരുന്ന ആളുകള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി നില്‍ക്കുന്നു. ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ ക്യൂ നിന്നുതുടങ്ങി. ഞാന്‍ ശ്രീ തീയ്യേറ്ററിന്റെ കൌണ്ടറില്‍ ഒറ്റയ്ക്കാണ്. എന്നുവച്ചാല്‍ എനിയ്ക്കു പിന്നില്‍ ആരുമില്ല എന്നുതന്നെ അര്‍ത്ഥം. ക്യൂ കൈരളി തീയേറ്ററിന്റെ കൌണ്ടറില്‍ മാത്രം. അവിടെ കളിക്കുന്ന പടം ‘സിംഹക്കുട്ടി’!! അല്ലു അര്‍ജ്ജുന്‍ എന്ന നടന്റെ ഒരു പഴയ തെലുങ്കു ചിത്രം. ഇപ്പോള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തുവന്നതാണിത്. അല്ലു അര്‍ജ്ജുന് ഇവിടെ തിരുവനന്തപുരത്തും ശക്തമായ ഫാന്‍സ് അസോസിയേഷനുണ്ടെന്ന് മുറ്റത്തു വച്ച ഫ്ലെക്സ് ബോര്‍ഡ് നമ്മോട് പറയുന്നുണ്ട്.
എനിയ്ക്ക് മാത്രമായി ടിക്കറ്റ് തരാന്‍ കഴിയില്ലെന്ന് ടിക്കറ്റ് വിതരണക്കാരന്‍. ഈ സിനിമ കാണാന്‍ ആളില്ലാതിരുന്നതുകൊണ്ട് അന്നേ ദിവസം മാറ്റിനി ഷോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തില്‍ നിന്നും അറിയാനും കഴിഞ്ഞു. കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാതെ എങ്ങനെ ഷോ തുടങ്ങും എന്ന ആ മനുഷ്യന്റെ ചോദ്യം ന്യായവുമാണ്. കുറച്ച് സമയം കൂടി ഞാനവിടെ നിന്നു. എന്റെ ഭാഗ്യമായി നടന്‍ ഇന്ദ്രന്‍സ് ഈ സിനിമ കാണാന്‍ വന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചു.
ഇപ്പോള്‍ തീയേറ്ററില്‍ ഞാനും ഇന്ദ്രന്‍സും മാത്രം. ‘ശുദ്ധരില്‍ ശുദ്ധന്‍‘ തന്നെയാണ് ഈ ചെറിയ,വലിയ മനുഷ്യനെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംസാരം. സിനിമ തുടങ്ങുമ്പോഴേയ്ക്ക് ഞങ്ങളുള്‍പ്പെടെ 8 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മാറ്റിനി ഷോയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 320 രൂപ. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇത്രയ്ക്ക് മോശം പ്രതികരണം നേരിടേണ്ട ഒരു സിനിമയല്ല സ്നേഹിതരേ ‘പത്താം നിലയിലെ തീവണ്ടി’.
50 ലക്ഷം രൂപ പോലും മുതല്‍മുടക്കില്ലാത്ത, നന്നായി ആസ്വദിയ്ക്കാനാവുന്ന ഒരു നല്ല മലയാള ചലച്ചിത്രത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത്. മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല. ചിലപ്പോള്‍ അവര്‍ സിംഹക്കുട്ടിയുടെ ‘മൊഴിമാറ്റിയുള്ള ഗര്‍ജ്ജനമാസ്വദിച്ച് ‘ ഇരിക്കുകയുമാവും. ഇനി അവര്‍ എഴുതും മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിക്കുന്നുവെന്ന്. കഥാദാരിദ്ര്യം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നുവെന്ന്. മൊഴിമാറ്റ ചിത്രങ്ങള്‍ പണം വാരുന്നതിനെതിരെ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ഇനിയും പത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്യും.
മലയാള സിനിമയെ രക്ഷിയ്ക്കാന്‍ മൊഴിമാറ്റ ചിത്രങ്ങളും മറ്റ് അന്യഭാഷാചിത്രങ്ങളും നിരോധിയ്ക്കണമെന്നു പറയുന്നത് പുതിയ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും മാറി നില്‍ക്കണമെന്ന് പറയും പോലെ ബാലിശമാണ്. അത്രതന്നെ വിവരക്കേടുമാണ്. എന്നാല്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും വാതോരാതെ ചര്‍ച്ച നടക്കുന്ന ഈ നാട്ടില്‍ ഇതുപോലൊരു നല്ല സിനിമ ഉണ്ടാവുകയും അത് കാണാന്‍ ആളില്ലാതെ പോവുകയും അതേസമയം മൊഴിമാറ്റ ചിത്രങ്ങള്‍ പ്രേക്ഷകരുടെ കീശയും മനവും കവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുഴപ്പം സിനിമയുടെ ജാതകത്തിനോ അതോ പ്രേക്ഷകരുടെ മനോഭാവത്തിനോ? ആരാണ് ഉത്തരം നല്‍കേണ്ടത്?
ഏതൊരു പ്രോഡക്ടും അത് സിനിമയാവട്ടെ, തുള്ളി നീലമാവട്ടെ വില്‍ക്കണമെങ്കില്‍ പരസ്യം വേണം. അപ്പോള്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയുടെ പരസ്യത്തിലേയ്ക്ക് വരാം. ‘പത്താം നിലയിലെ തീവണ്ടി‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരേപോലെ നമുക്ക് മനസ്സിലാവും ഈ ചിത്രത്തിന്റെ കലാപരമായ മൂല്യവും ഒപ്പം സാമ്പത്തികമായ ദാരിദ്ര്യവും. സോഡാ/മിനറല്‍ വാട്ടര്‍ കമ്പനിക്കാരന്റെ പണം വേണ്ടി വന്നു ഈ സിനിമയുടെ തുച്ഛമായ പോസ്റ്റര്‍ പോലും അച്ചടിപ്പിക്കാന്‍. സിനിമയുടെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന ഡിസൈനുകളാണ് ‘ഗായത്രി’യില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ആ പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍, നായകനടന്റെ വലിപ്പത്തില്‍ മിനറല്‍ വാട്ടറിന്റെ കുപ്പി തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ‘പത്താം നിലയിലെ തീവണ്ടി’ സോഡാക്കമ്പനിയുടെ പരസ്യപോസ്റ്ററായി മാറുന്ന ഗതികെട്ട അവസ്ഥയും സിനിമാപ്രേമികള്‍ കണ്ടു.
ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍ കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!
Friday, November 13, 2009
ആരോഗ്യശ്രീമതിയുടെ അനാരോഗ്യാംഗലേയം!!
പരസ്പരമുള്ള ആശയവിനിമയത്തെ സാധ്യമാക്കിത്തരുന്ന ഒരു മാധ്യമത്തെയാണ് ഭാഷ എന്നു വിളിയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. എനിയ്ക്കും. സകല ജീവജാലങ്ങള്‍ക്കും അവരവരുടേതായ ഒരു ഭാഷയുണ്ട്. അത് ശബ്ദത്തിലൂടെയോ, സ്പര്‍ശനത്തിലൂടെയോ ആംഗ്യത്തിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സൂചനകളിലൂടെയോ ആവാം. ഏത് രീതിയിലായാലും ഭാഷയുടെ ധര്‍മ്മം ആശയവിനിമയം തന്നെ.
പ്രാദേശികഭേദത്തിനനുസരിച്ച് ഭാഷയില്‍, പ്രത്യേകിച്ച് സംസാരഭാഷയില്‍ വ്യത്യാസം വരുന്നു. വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ ഭാഷകള്‍ അനേകം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മുന്തിയത് അല്ലെങ്കില്‍ ഏറ്റവും കേമന്‍ ഏതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കൂടുതല്‍ ജനങ്ങള്‍ സംസാരിയ്ക്കുന്ന ഭാഷയാണോ കൂടുതല്‍ മഹത്വമുള്ള ഭാഷ. കുറച്ചുപേര്‍ സംസാരിയ്ക്കുന്നതും സ്വന്തമായി ലിപികള്‍ ഇല്ലാത്തതുമായ ഭാഷകള്‍ ഭൂമുഖത്തുണ്ട്. അവയെ അധമമായി കണക്കാക്കാനുമാവുമോ?
ഏത് ഭാഷയിലായാലും മനുഷ്യര്‍ക്ക് പ്രകടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങളാണ്. സ്നേഹം, ബഹുമാനം, ഇഷ്ടം, കാമം, കരുണ, ദയ , പക, വിദ്വേഷം, വെറുപ്പ്, പുച്ഛം, പരിഹാസം, നിന്ദ, അസൂയ, കുശുമ്പ്, പൊങ്ങച്ചം, അഹങ്കാരം അങ്ങനെ അങ്ങനെയെല്ലാം പ്രാദേശികഭേദമെന്യേ എല്ലാ മനുഷ്യരിലും ഒരുപോലെയാണ്. അത് വ്യത്യസ്തമായ ഭാഷയില്‍, ശൈലിയില്‍ ഒരോരുത്തരും പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. സംസാരിയ്ക്കുന്ന ഭാഷയേക്കാള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളും ചെയ്യുന്ന പ്രവര്‍ത്തികളുമാണ് ഒരുവന്റെ മഹത്വം തീര്‍ച്ചയായും നിശ്ചയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സംസാരിക്കുന്ന ഭാഷയെ കണക്കാക്കി ബഹുമാനവും ആദരവും നല്‍കുന്ന പ്രവണത കൂടിക്കൂടി വരുന്നുവെന്ന് തര്‍ക്കബുദ്ധി കൂടാതെ ചിന്തിച്ചാല്‍ നമുക്ക് കാണാനാവും.
ഒരുകാലത്ത് നമ്മുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഷേധിച്ചവരുടെ ഭാഷയായ ഇംഗ്ലീഷ് ഇന്ന് നമുക്ക് അഭിമാനവും ആദരവും ചുളിവില്‍ ലഭ്യമാക്കുന്ന ഭാഷയായി മാറിയിരിക്കുന്നു. എന്നാല്‍ ആ ഭാഷയെ ആവശ്യങ്ങളുടെയും ചുരുക്കത്തില്‍ നിവൃത്തികേടിന്റെയും അടയാളമായേ ഞാന്‍ കാണുന്നുള്ളു. 53-ലേറെ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഇംഗ്ലീഷ് ഭാഷയെ നമുക്കൊരിക്കലും മാറ്റി നിര്‍ത്താനാവില്ല. അല്ലെങ്കില്‍ ഒരുഭാഷയെയും തൊട്ടുകൂടാത്തതായി പരിഗണിക്കേണ്ടതുമില്ല. കാരണം ആശയവിനിമയം മാത്രമാണല്ലോ ഭാഷയുടെ ധര്‍മ്മം. എന്നാല്‍ അതിലേറെ പ്രാധാന്യം ഒരു ഭാഷയ്ക്കും കല്പിച്ചു കൊടുക്കേണ്ടതില്ല. സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ അന്തസ്സിന്റെയും ആ അവ്യക്തിയുടെ മഹത്വത്തിന്റെയും അടയാളമല്ല. ഏത് ഭാഷയിലായാലും അയാള്‍ എന്ത് സംസാരിക്കുന്നു എന്നതാണ് ആ വ്യക്തിയെ ആദരണീയനോ അനാദരണീയനോ ആക്കേണ്ടത്.
ഇത്രയുമൊക്കെ ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രഭാഷണം കേള്‍ക്കാന്‍ ഇടയായതുകൊണ്ട് മാത്രമാണ്.
മനോരമ ചാനലിലെ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടിയിലാണ് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം ഞാന്‍ ആദ്യമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പിന്നീട്, ഒക്ടോബര്‍ 20-നോ മറ്റോ തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ അതൊരു ചര്‍ച്ചയായി വന്നതും കണ്ടു. ഈ വീഡിയോയുടെ യൂട്യൂബ് ലിങ്ക് പ്രശസ്ത ബ്ലോഗറായ ശ്രീ. നന്ദകുമാര്‍ (നന്ദപര്‍വ്വം) എനിക്കയച്ചു തന്നതുവഴി ഇന്നലെ വീണ്ടും ഇതെന്റെ ശ്രദ്ധയില്‍ വന്നു.
“പണിക്കന്റെ പണി ബോധിച്ചു, പക്ഷേ നാളെ മുതലിനി പണിയ്ക്ക് വരേണ്ടതില്ല“ എന്ന് അധികാരികള്‍ പറയുന്നതും കാത്തിരിയ്ക്കയാല്‍ ഇതൊരു പോസ്റ്റാക്കാനുള്ള ധാരാളം സമയം എനിയ്ക്ക് ലഭിയ്ക്കുന്നു എന്നതുകൊണ്ടും കുമ്പസാരത്തിനുശേഷം സംഭവിച്ച ഇടവേളയെ മുറിയ്ക്കുന്നതിനു വേണ്ടിയും ഞാനിതൊരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു.
എന്തുകൊണ്ടായിരിക്കാം ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ഇത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയത്. അല്ലെങ്കില്‍ ഇത്രയേറെ ചിരിയുണര്‍ത്തുന്നതും പരിഹസിയ്ക്കപ്പെടുന്നതും.
തീര്‍ച്ചയായും സംസാരിച്ച സമയമത്രയും ആംഗലേയഭാഷയെ ഇഞ്ചിഞ്ചായി അവര്‍ കൊല്ലുകയായിരുന്നു. ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാത്ത എനിയ്ക്കുപോലും അവര്‍ പറയുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഏത് ഭാഷയാണെങ്കിലും അത് അര്‍ഹിക്കുന്ന ബഹുമാനവും ആദരവും ആ ഭാഷ ഉപയോഗിക്കുന്നവര്‍ അതിന് നല്‍കണം. അല്ലെങ്കില്‍ അതറിയാത്തത് പിള്ളയോ ടീച്ചറോ ആവട്ടെ ചൊറിയുമ്പോള്‍ അറിയും. ടീച്ചര്‍ക്കിപ്പോള്‍ നല്ല ചൊറിച്ചിലുണ്ടാവും. അതെ. അറിയാത്ത ടീച്ചറും ചൊറിയുമ്പോള്‍ അറിയും.
എന്തുകൊണ്ടാവും കേരളത്തില്‍ വച്ചു നടന്ന ഡോക്ടര്‍മാരുടെ ഒരു ചടങ്ങില്‍ ശ്രീമതി ടീച്ചര്‍ക്ക് ഇംഗ്ലീഷില്‍ ഒരു പ്രസംഗം നടത്തേണ്ടി വന്നത്. സദസ്സിലുള്ളവര്‍ മലയാളികളായിരുന്നില്ലേ? ആയിരുന്നു. എന്നിട്ടും അവര്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. ഒപ്പം കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും. എന്നിട്ടും ശ്രീമതി ടീച്ചറിന് തനിക്കൊട്ടും വഴങ്ങില്ലെന്ന് ഉറപ്പുണ്ടായിരുന്ന ആംഗലേയം തന്നെ ഉരുവിടേണ്ടിവന്നു. ഇതിന്റെ കാരണമാണ് നമുക്കന്വേഷിക്കേണ്ടത്. ഗൂഗിള്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ ബഹുഭൂരിപക്ഷം അഭിപ്രായം ടീച്ചറായിരുന്നിട്ടും അവര്‍ക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനായില്ലല്ലോ എന്ന നിലയിലായിരുന്നു. അതല്ല പ്രശ്നം. കേരളത്തില്‍ ജനിച്ച് , ഭരിച്ച് ജീവിക്കുന്ന അവര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലെന്നത് എന്നെ അലട്ടുന്നുമില്ല. അതില്‍ ഞാനവരെ ആക്ഷേപിക്കുന്നുമില്ല. പക്ഷേ, ഒരുത്തരം അവര്‍ തരേണ്ടതാണ്. എന്തിന് ശ്രീമതി ടീച്ചര്‍ മലയാളം ആ വേദിയില്‍ ഉപയോഗിച്ചില്ലാ എന്ന ചോദ്യത്തിന്.
ഇനി, മേല്‍ സൂചിപ്പിച്ചതുപോലെ, ഡോക്ടര്‍മാരുടെയൊക്കെ മുന്നിലാവുമ്പോള്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍മാത്രമേ ആദരവും ബഹുമാനവും മറ്റംഗീകാരങ്ങളും കിട്ടൂ എന്ന ധാരണയിലാണ് ടീച്ചര്‍ ഈ സാഹസത്തിനു മുതിര്‍ന്നതെങ്കില്‍ ഭവതി തീര്‍ത്തും തെറ്റായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ക്കൂടി പറയുന്നു , ഒരുവന്റെ മഹത്വം ഏത് ഭാഷയില്‍ സംസാരിയ്ക്കുന്നു എന്നതിലല്ല എന്ത് സംസാരിയ്ക്കുന്നു എന്നതിലാണിരിയ്ക്കുന്നത്. അല്ലെങ്കില്‍ എന്തു ചെയ്യുന്നു എന്നതിലും. (പ്രവര്‍ത്തിയില്‍ ഭാഷയുടെ ആവശ്യമേ വരുന്നില്ലല്ലോ അല്ലേ?!!!)
ഞാന്‍ ഒരു മലയാള ഭാഷാ സ്നേഹിയൊന്നുമല്ല. ഭാഷയെ ഉദ്ധരിക്കേണ്ടതും വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വത്തില്‍ വരുന്നതുമല്ല. എനിക്ക് സംസാരിയ്ക്കാനാവുന്ന ഏക ഭാഷ മലയാളം മാത്രമാണെന്നതാണ് ഈ ഭാഷയോട് എനിക്കുള്ള കൂറ്. കാവ്യാ മാധവന്‍ വഴങ്ങാത്തതുകൊണ്ടുമാത്രം കൊച്ചു റാണിയില്‍ ഒതുങ്ങിക്കുടുന്നവന്റെ ഗതികേട്. ഇംഗ്ലീഷ് എനിക്ക് കീഴ്പ്പെടാത്തതിനാല്‍ (കീഴ്പ്പെടുത്താന്‍ ശ്രമിച്ചിട്ടുമില്ല) മലയാളം പറഞ്ഞും കേട്ടും മനസ്സിലാക്കിയും കേരളത്തിലൊതുങ്ങിക്കൂടി കുക്ഷി നിറയ്ക്കേണ്ടി വരുന്നവന്റെ നിവൃത്തികേട്. അങ്ങനെയൊരുവന് മലയാള ഭാഷയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടാവില്ലല്ലോ. അതുകൊണ്ടുതന്നെ മലയാളം മറക്കുന്ന ശ്രീമതി ടീച്ചറിനെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായി എനിക്കവകാശമില്ല. എങ്കിലും ശ്രീമതി ടീച്ചറിനേപ്പൊലാരാള്‍ ഇംഗ്ലീഷിനെ അപമാനിയ്ക്കാനും മലയാളത്തെ അവഗണിയ്ക്കാനും മേലിലെങ്കിലും ശ്രമിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.
എല്ലാ ഭാഷയ്ക്കും അതിന്റേതായ മാഹത്മ്യമുണ്ട്. ഏതൊരുവനും അവനവന്റെ മാതൃഭാഷയെ സ്നേഹിച്ചുകൊണ്ട് ഇതരഭാഷയെ സ്വീകരിയ്ക്കുന്നതാണ് നല്ലത്. ഒരു ഭാഷയ്ക്കും നമ്മളിലില്ലാത്ത മഹത്വം നമുക്ക് കല്പിച്ചു തരുവാനാവില്ല.
ശ്രീമതി ടീച്ചര്‍ക്ക് ഒരു സ്നേഹോപദേശം (തീര്‍ത്തും സൌജന്യമായി):
തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവിലിനിന്റെ അടുത്തായി ഒരു ‘ഇറാനിയന്‍ ടീച്ചര്‍’ ഇംഗ്ഗ്ലീഷ് സംസാരിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നുണ്ട്. 2 മാസം കൊണ്ട് അവര്‍ നമ്മെ ആംഗലേയത്തില്‍ മനോഹരമായി സംസാരിയ്ക്കാറാക്കും. ഞാന്‍ ആ ടീച്ചറിന്റെ അടുത്ത് ഇംഗ്ലീഷ് പഠിയ്ക്കാന്‍ പോയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവര്‍ മലയാളത്തില്‍ നല്ല ഫ്ലൂവന്റായി. അതില്പിന്നെ ഞാനങ്ങോട്ട് പോയിട്ടില്ല. പക്ഷേ, ടീച്ചര്‍ക്ക് കുറെയൊക്കെ സംസാരിയ്ക്കാനാവുന്നതുകൊണ്ടും തൊലിക്കട്ടി ഉള്ളതുകൊണ്ടും അവിടുത്തെ പഠനം ഉപകരിച്ചേക്കും. ലാല്‍ സലാം. സാറി... റെഡ് സല്യൂട്ട്..
പ്രാദേശികഭേദത്തിനനുസരിച്ച് ഭാഷയില്‍, പ്രത്യേകിച്ച് സംസാരഭാഷയില്‍ വ്യത്യാസം വരുന്നു. വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ ഭാഷകള്‍ അനേകം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മുന്തിയത് അല്ലെങ്കില്‍ ഏറ്റവും കേമന്‍ ഏതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കൂടുതല്‍ ജനങ്ങള്‍ സംസാരിയ്ക്കുന്ന ഭാഷയാണോ കൂടുതല്‍ മഹത്വമുള്ള ഭാഷ. കുറച്ചുപേര്‍ സംസാരിയ്ക്കുന്നതും സ്വന്തമായി ലിപികള്‍ ഇല്ലാത്തതുമായ ഭാഷകള്‍ ഭൂമുഖത്തുണ്ട്. അവയെ അധമമായി കണക്കാക്കാനുമാവുമോ?
ഏത് ഭാഷയിലായാലും മനുഷ്യര്‍ക്ക് പ്രകടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങളാണ്. സ്നേഹം, ബഹുമാനം, ഇഷ്ടം, കാമം, കരുണ, ദയ , പക, വിദ്വേഷം, വെറുപ്പ്, പുച്ഛം, പരിഹാസം, നിന്ദ, അസൂയ, കുശുമ്പ്, പൊങ്ങച്ചം, അഹങ്കാരം അങ്ങനെ അങ്ങനെയെല്ലാം പ്രാദേശികഭേദമെന്യേ എല്ലാ മനുഷ്യരിലും ഒരുപോലെയാണ്. അത് വ്യത്യസ്തമായ ഭാഷയില്‍, ശൈലിയില്‍ ഒരോരുത്തരും പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. സംസാരിയ്ക്കുന്ന ഭാഷയേക്കാള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളും ചെയ്യുന്ന പ്രവര്‍ത്തികളുമാണ് ഒരുവന്റെ മഹത്വം തീര്‍ച്ചയായും നിശ്ചയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സംസാരിക്കുന്ന ഭാഷയെ കണക്കാക്കി ബഹുമാനവും ആദരവും നല്‍കുന്ന പ്രവണത കൂടിക്കൂടി വരുന്നുവെന്ന് തര്‍ക്കബുദ്ധി കൂടാതെ ചിന്തിച്ചാല്‍ നമുക്ക് കാണാനാവും.
ഒരുകാലത്ത് നമ്മുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഷേധിച്ചവരുടെ ഭാഷയായ ഇംഗ്ലീഷ് ഇന്ന് നമുക്ക് അഭിമാനവും ആദരവും ചുളിവില്‍ ലഭ്യമാക്കുന്ന ഭാഷയായി മാറിയിരിക്കുന്നു. എന്നാല്‍ ആ ഭാഷയെ ആവശ്യങ്ങളുടെയും ചുരുക്കത്തില്‍ നിവൃത്തികേടിന്റെയും അടയാളമായേ ഞാന്‍ കാണുന്നുള്ളു. 53-ലേറെ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഇംഗ്ലീഷ് ഭാഷയെ നമുക്കൊരിക്കലും മാറ്റി നിര്‍ത്താനാവില്ല. അല്ലെങ്കില്‍ ഒരുഭാഷയെയും തൊട്ടുകൂടാത്തതായി പരിഗണിക്കേണ്ടതുമില്ല. കാരണം ആശയവിനിമയം മാത്രമാണല്ലോ ഭാഷയുടെ ധര്‍മ്മം. എന്നാല്‍ അതിലേറെ പ്രാധാന്യം ഒരു ഭാഷയ്ക്കും കല്പിച്ചു കൊടുക്കേണ്ടതില്ല. സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ അന്തസ്സിന്റെയും ആ അവ്യക്തിയുടെ മഹത്വത്തിന്റെയും അടയാളമല്ല. ഏത് ഭാഷയിലായാലും അയാള്‍ എന്ത് സംസാരിക്കുന്നു എന്നതാണ് ആ വ്യക്തിയെ ആദരണീയനോ അനാദരണീയനോ ആക്കേണ്ടത്.
ഇത്രയുമൊക്കെ ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രഭാഷണം കേള്‍ക്കാന്‍ ഇടയായതുകൊണ്ട് മാത്രമാണ്.
മനോരമ ചാനലിലെ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടിയിലാണ് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം ഞാന്‍ ആദ്യമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പിന്നീട്, ഒക്ടോബര്‍ 20-നോ മറ്റോ തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ അതൊരു ചര്‍ച്ചയായി വന്നതും കണ്ടു. ഈ വീഡിയോയുടെ യൂട്യൂബ് ലിങ്ക് പ്രശസ്ത ബ്ലോഗറായ ശ്രീ. നന്ദകുമാര്‍ (നന്ദപര്‍വ്വം) എനിക്കയച്ചു തന്നതുവഴി ഇന്നലെ വീണ്ടും ഇതെന്റെ ശ്രദ്ധയില്‍ വന്നു.
“പണിക്കന്റെ പണി ബോധിച്ചു, പക്ഷേ നാളെ മുതലിനി പണിയ്ക്ക് വരേണ്ടതില്ല“ എന്ന് അധികാരികള്‍ പറയുന്നതും കാത്തിരിയ്ക്കയാല്‍ ഇതൊരു പോസ്റ്റാക്കാനുള്ള ധാരാളം സമയം എനിയ്ക്ക് ലഭിയ്ക്കുന്നു എന്നതുകൊണ്ടും കുമ്പസാരത്തിനുശേഷം സംഭവിച്ച ഇടവേളയെ മുറിയ്ക്കുന്നതിനു വേണ്ടിയും ഞാനിതൊരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു.
എന്തുകൊണ്ടായിരിക്കാം ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ഇത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയത്. അല്ലെങ്കില്‍ ഇത്രയേറെ ചിരിയുണര്‍ത്തുന്നതും പരിഹസിയ്ക്കപ്പെടുന്നതും.
തീര്‍ച്ചയായും സംസാരിച്ച സമയമത്രയും ആംഗലേയഭാഷയെ ഇഞ്ചിഞ്ചായി അവര്‍ കൊല്ലുകയായിരുന്നു. ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാത്ത എനിയ്ക്കുപോലും അവര്‍ പറയുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഏത് ഭാഷയാണെങ്കിലും അത് അര്‍ഹിക്കുന്ന ബഹുമാനവും ആദരവും ആ ഭാഷ ഉപയോഗിക്കുന്നവര്‍ അതിന് നല്‍കണം. അല്ലെങ്കില്‍ അതറിയാത്തത് പിള്ളയോ ടീച്ചറോ ആവട്ടെ ചൊറിയുമ്പോള്‍ അറിയും. ടീച്ചര്‍ക്കിപ്പോള്‍ നല്ല ചൊറിച്ചിലുണ്ടാവും. അതെ. അറിയാത്ത ടീച്ചറും ചൊറിയുമ്പോള്‍ അറിയും.
എന്തുകൊണ്ടാവും കേരളത്തില്‍ വച്ചു നടന്ന ഡോക്ടര്‍മാരുടെ ഒരു ചടങ്ങില്‍ ശ്രീമതി ടീച്ചര്‍ക്ക് ഇംഗ്ലീഷില്‍ ഒരു പ്രസംഗം നടത്തേണ്ടി വന്നത്. സദസ്സിലുള്ളവര്‍ മലയാളികളായിരുന്നില്ലേ? ആയിരുന്നു. എന്നിട്ടും അവര്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. ഒപ്പം കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും. എന്നിട്ടും ശ്രീമതി ടീച്ചറിന് തനിക്കൊട്ടും വഴങ്ങില്ലെന്ന് ഉറപ്പുണ്ടായിരുന്ന ആംഗലേയം തന്നെ ഉരുവിടേണ്ടിവന്നു. ഇതിന്റെ കാരണമാണ് നമുക്കന്വേഷിക്കേണ്ടത്. ഗൂഗിള്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ ബഹുഭൂരിപക്ഷം അഭിപ്രായം ടീച്ചറായിരുന്നിട്ടും അവര്‍ക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനായില്ലല്ലോ എന്ന നിലയിലായിരുന്നു. അതല്ല പ്രശ്നം. കേരളത്തില്‍ ജനിച്ച് , ഭരിച്ച് ജീവിക്കുന്ന അവര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലെന്നത് എന്നെ അലട്ടുന്നുമില്ല. അതില്‍ ഞാനവരെ ആക്ഷേപിക്കുന്നുമില്ല. പക്ഷേ, ഒരുത്തരം അവര്‍ തരേണ്ടതാണ്. എന്തിന് ശ്രീമതി ടീച്ചര്‍ മലയാളം ആ വേദിയില്‍ ഉപയോഗിച്ചില്ലാ എന്ന ചോദ്യത്തിന്.
ഇനി, മേല്‍ സൂചിപ്പിച്ചതുപോലെ, ഡോക്ടര്‍മാരുടെയൊക്കെ മുന്നിലാവുമ്പോള്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍മാത്രമേ ആദരവും ബഹുമാനവും മറ്റംഗീകാരങ്ങളും കിട്ടൂ എന്ന ധാരണയിലാണ് ടീച്ചര്‍ ഈ സാഹസത്തിനു മുതിര്‍ന്നതെങ്കില്‍ ഭവതി തീര്‍ത്തും തെറ്റായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ക്കൂടി പറയുന്നു , ഒരുവന്റെ മഹത്വം ഏത് ഭാഷയില്‍ സംസാരിയ്ക്കുന്നു എന്നതിലല്ല എന്ത് സംസാരിയ്ക്കുന്നു എന്നതിലാണിരിയ്ക്കുന്നത്. അല്ലെങ്കില്‍ എന്തു ചെയ്യുന്നു എന്നതിലും. (പ്രവര്‍ത്തിയില്‍ ഭാഷയുടെ ആവശ്യമേ വരുന്നില്ലല്ലോ അല്ലേ?!!!)
ഞാന്‍ ഒരു മലയാള ഭാഷാ സ്നേഹിയൊന്നുമല്ല. ഭാഷയെ ഉദ്ധരിക്കേണ്ടതും വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വത്തില്‍ വരുന്നതുമല്ല. എനിക്ക് സംസാരിയ്ക്കാനാവുന്ന ഏക ഭാഷ മലയാളം മാത്രമാണെന്നതാണ് ഈ ഭാഷയോട് എനിക്കുള്ള കൂറ്. കാവ്യാ മാധവന്‍ വഴങ്ങാത്തതുകൊണ്ടുമാത്രം കൊച്ചു റാണിയില്‍ ഒതുങ്ങിക്കുടുന്നവന്റെ ഗതികേട്. ഇംഗ്ലീഷ് എനിക്ക് കീഴ്പ്പെടാത്തതിനാല്‍ (കീഴ്പ്പെടുത്താന്‍ ശ്രമിച്ചിട്ടുമില്ല) മലയാളം പറഞ്ഞും കേട്ടും മനസ്സിലാക്കിയും കേരളത്തിലൊതുങ്ങിക്കൂടി കുക്ഷി നിറയ്ക്കേണ്ടി വരുന്നവന്റെ നിവൃത്തികേട്. അങ്ങനെയൊരുവന് മലയാള ഭാഷയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടാവില്ലല്ലോ. അതുകൊണ്ടുതന്നെ മലയാളം മറക്കുന്ന ശ്രീമതി ടീച്ചറിനെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായി എനിക്കവകാശമില്ല. എങ്കിലും ശ്രീമതി ടീച്ചറിനേപ്പൊലാരാള്‍ ഇംഗ്ലീഷിനെ അപമാനിയ്ക്കാനും മലയാളത്തെ അവഗണിയ്ക്കാനും മേലിലെങ്കിലും ശ്രമിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.
എല്ലാ ഭാഷയ്ക്കും അതിന്റേതായ മാഹത്മ്യമുണ്ട്. ഏതൊരുവനും അവനവന്റെ മാതൃഭാഷയെ സ്നേഹിച്ചുകൊണ്ട് ഇതരഭാഷയെ സ്വീകരിയ്ക്കുന്നതാണ് നല്ലത്. ഒരു ഭാഷയ്ക്കും നമ്മളിലില്ലാത്ത മഹത്വം നമുക്ക് കല്പിച്ചു തരുവാനാവില്ല.
ശ്രീമതി ടീച്ചര്‍ക്ക് ഒരു സ്നേഹോപദേശം (തീര്‍ത്തും സൌജന്യമായി):
തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവിലിനിന്റെ അടുത്തായി ഒരു ‘ഇറാനിയന്‍ ടീച്ചര്‍’ ഇംഗ്ഗ്ലീഷ് സംസാരിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നുണ്ട്. 2 മാസം കൊണ്ട് അവര്‍ നമ്മെ ആംഗലേയത്തില്‍ മനോഹരമായി സംസാരിയ്ക്കാറാക്കും. ഞാന്‍ ആ ടീച്ചറിന്റെ അടുത്ത് ഇംഗ്ലീഷ് പഠിയ്ക്കാന്‍ പോയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവര്‍ മലയാളത്തില്‍ നല്ല ഫ്ലൂവന്റായി. അതില്പിന്നെ ഞാനങ്ങോട്ട് പോയിട്ടില്ല. പക്ഷേ, ടീച്ചര്‍ക്ക് കുറെയൊക്കെ സംസാരിയ്ക്കാനാവുന്നതുകൊണ്ടും തൊലിക്കട്ടി ഉള്ളതുകൊണ്ടും അവിടുത്തെ പഠനം ഉപകരിച്ചേക്കും. ലാല്‍ സലാം. സാറി... റെഡ് സല്യൂട്ട്..
Subscribe to:
Posts (Atom)
