അരണ്ടവെളിച്ചത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന എല്‍.സി.ഡി ടിവിയില്‍, മോഹന്‍ലാലും ഭാവനയും തലങ്ങും വിലങ്ങും നടക്കുന്നു. അഴീക്കോട് സുകുമാരന്റെ കാഴ്ചപ്പാടില്‍ ‘അശ്ലീലവും അരോചകവുമായ’ ആ കാഴ്ച കണ്ടുകൊണ്ട് ഞാന്‍ നാലാമത്തെ പെഗില്‍ രണ്ടാമത്തെ ബിയര്‍കുപ്പിയുടെ അവശേഷിപ്പൊഴിച്ച് രുചിച്ചു.
അപ്രതീക്ഷിതമായി കടന്നുവന്ന ‘സുകുമാരചിന്ത‘ മനസ്സിന്റെ ഭിത്തികളില്‍ ചൊറിച്ചിലായി. സൂര്യാഘാതത്തെ വെല്ലുന്ന ‘സുകുമാരാഘാതം’ ഏല്‍ക്കേണ്ടിവരുന്ന മലായാളികളുടെ ദുരവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ ചൊറിച്ചില്‍ കലശലായി.
ചൊറിച്ചില്‍ മാറ്റാന്‍ ‘ആന്റിക്വിറ്റി‘ നല്ലതാണ് ! ഒന്നുകൂടി ചെലുത്താം !!
മനസ്സുവായിച്ച് ‘വിളമ്പുകാരന്‍‘ മെഴുകുപ്രതിമകണക്ക് മുന്നില്‍ വന്ന് ചലനമറ്റ് നിന്നു. ഒരു പെഗും ബിയറും ബില്ലിനൊപ്പം പറഞ്ഞു. മെഴുകുപ്രതിമ മടങ്ങിപ്പോയി.
മോഹന്‍ലാലും ഭാവനയും നടത്തമവസാനിപ്പിച്ചിരിക്കുന്നു.
പെഗും ബിയറും വന്നു. ഇരുവരെയും ഇണചേര്‍ത്ത് ഇത്തിരി രുചിച്ചു. പായ്ക്കറ്റില്‍ കിടന്ന സിഗരറ്റുകളിലൊന്നിന് ശാപമോക്ഷം നല്‍കി.
അടുത്ത ടേബിളിലിരിക്കുന്ന കൂട്ടുകാര്‍ പാട്ടുപാടിയും ഉറക്കെ ചിരിച്ചും സൌഹൃദത്തിന്റെ ലഹരി നുണയുന്നു.
കൂട്ടുകൂടി കുടിച്ചാല്‍ കൂടുതല്‍ കുടിക്കും എന്നതുകൊണ്ടല്ല കൂട്ടുകാരെ ഒഴിവാക്കിയത്. രണ്ടാഴ്ച പനിക്കിടക്കയിലായിരുന്നു. തുള്ളി തൊട്ടിട്ടില്ല. ആന്റിബയോട്ടിക്സ് ഇപ്പോഴും കഴിക്കുന്നു. കുടിക്കാന്‍ കൂട്ടുകാര്‍ അനുവദിക്കില്ലെന്നതുകൊണ്ടാണ് തനിയെ സാഹസത്തിനു മുതിര്‍ന്നത്. ഉച്ചക്കുകഴിച്ച ആനിബയോട്ടിക്സിനുമേളിലേയ്ക്ക് ‘ആന്റിക്വിറ്റി’കൂടി ചേര്‍ന്നപ്പോള്‍ ലഹരി ഉച്ഛസ്ഥായിയിലായി.
ഇനിയൊന്ന് ഉറങ്ങണം. ഈ രൂപത്തില്‍ വീട്ടിലെത്തി ഭാര്യയുടെ ക്ഷമ പരിശോധന നടത്തേണ്ട. ഉറങ്ങുവാന്‍ നല്ലത് മലയാള സിനിമ കളിക്കുന്ന ഏതെങ്കിലും തീയേറ്ററില്‍ പോവുന്നതാണ്. സമയം 6.10 ആയിരിക്കുന്നു. 6.15-നു സിനിമ തുടങ്ങും. അല്ലെങ്കില്‍ തിരക്കിടുന്നതെന്തിന് ? ഉദ്ദേശം ഉറക്കമാവുമ്പോള്‍ സിനിമ തുടങ്ങിയെങ്കിലെന്ത്?! ബില്ലില്‍ കണ്ടതുകയും മെഴുകുപ്രതിമയ്ക്കുള്ളതും വച്ച് പുറത്തേയ്ക്ക് നടന്നു. കാലിനു വേദനയുണ്ട്. കാറില്‍ കയറി. കാലുകള്‍ പരിശോധിച്ചു. ഭാഗ്യം. പാദങ്ങളിലെ നീര് അവിടെത്തന്നെയുണ്ട്. നീര് കണ്ടപ്പോള്‍ വൃക്കയുടെ തകരാറാവാനുള്ള സാധ്യത ഒരു സ്നേഹിതന്‍ പ്രവചിച്ചതാണ്. ദ്രോഹിയുടെ പ്രവചനം ഫലിക്കുമോയെന്തോ?.
തീയേറ്ററില്‍ വണ്ടി പാര്‍ക്ക് ചെയ്ത് കൌണ്ടറിലേയ്ക്ക് നടന്നു. സിനിമ തുടങ്ങിയിരിക്കും. കൌണ്ടര്‍ ശുദ്ധശൂന്യം. ടിക്കറ്റൊന്നെടുത്ത് ബാക്കി ഉറപ്പുവരുത്തി തിരിഞ്ഞപ്പോള്‍ ആരുമായോ കൂട്ടിമുട്ടി. മുഖമുയര്‍ത്തി ഞാന്‍ ആ മാന്യദേഹത്തോട് ക്ഷമാപണം നടത്തി നടന്നു.
പത്ത് ചുവടു മുന്നോട്ട് വെച്ചില്ല. പിന്നില്‍ നിന്നും ഒരു ‘എക്സ്ക്യൂസ് മീ’ എന്റെ കാലുകള്‍ക്ക് കടിഞ്ഞാണിട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. തൊട്ടുമുന്‍പ് കൂട്ടിയിടിച്ച മനുഷ്യന്‍ എന്റെ സമീപത്തേയ്ക്ക് നടക്കുന്നു. കൂടെ അദ്ദേഹത്തിന്റെ വാമഭാഗമെന്ന് തോന്നുക്കുമാറ് ഒരു സ്ത്രീയും.
ഹല്ലോ, പോങ്ങുമ്മൂടനല്ലേ? ഓര്‍ക്കൂട്ടിലെ ലഹരി? - അയാള്‍ ചോദിച്ചു.
അതേ, പോങ്ങുമ്മൂടന്‍ തന്നെ. ഞാന്‍ ലഹരിയിലുമാണ്. എനിക്ക് മനസ്സിലായില്ലല്ലോ!!
ഞാന്‍ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്. പക്ഷേ, ഓഫീസില്‍ നിന്നും കമന്റുകളിടാന്‍ സാധിക്കാറില്ല.
അയാള്‍ ചിരിച്ചുകൊണ്ട് കൈനീട്ടി. എന്റെ പോസ്റ്റുകള്‍ വായിക്കേണ്ടി വരുന്ന ആ ഹതഭാഗ്യന്റെ കരം ഞാന്‍ കവര്‍ന്നു . അയാള്‍ പേര് പറഞ്ഞു. ടെക്നോപാര്‍ക്കിലാണ് ജോലിയെന്നും അറിയിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീയെ / പെണ്‍കുട്ടിയെ എനിക്ക് പരിചയപ്പെടുത്തി. ഭാര്യയാണ്.
ഞാന്‍ അവരെ നോക്കി നമസ്കാരം പറഞ്ഞു.
ഹരി എന്നെ ഓര്‍ക്കുന്നുണ്ടോ? - അവള്‍.
ഭര്‍ത്താവിന്റെ മുഖത്ത് ആശ്ചര്യം.
ക്ഷമിക്കണം. നല്ല പരിചയം തോന്നുന്നു. പേര് പിടികിട്ടുന്നില്ല. നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ടോ? - ഞാന്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ്.
ഓര്‍ത്തിരിക്കാന്‍ നല്ലതൊന്നും നല്‍കാത്ത ഇന്നലെകളെ മറക്കുന്നതാണ് ശീലം..വിരോധമില്ലെങ്കില്‍ തനിക്ക് ഒന്നുകൂടി വ്യക്തമാക്കാം സ്നേഹിതേ.
സംസാരത്തിലെ നാടകീയതയ്ക്ക് യാതൊരു മാറ്റവുമില്ലല്ലോ ഹരീ. നമുക്ക് ഫിലിം കഴിഞ്ഞ് സംസാരിക്കാം. മറവിയില്‍ നിന്ന് എന്നെ കണ്ടെത്താനാവുമോ എന്ന് ശ്രമിക്കൂ.
അവള്‍ കുസൃതി നിറഞ്ഞ ചിരിയോടെ നടന്നു. അയാള്‍ സ്നേഹപൂര്‍വ്വം എന്നെ ആശ്ലേഷിച്ച് അവളെ പിന്തുടര്‍ന്നു.
ആരാവും ഈ മഹിളാമണി? ഈ കരിക്കിന്‍ കഷണം? എവിടെ വെച്ചാണ് ഈ തങ്കമാനവളെ പരിചയപ്പെട്ടത്?
ഞാന്‍ കഴിച്ച അന്റിക്വിറ്റി , എന്റെ ഹേവാര്‍ഡ്സ് ഫൈവ് തൌസന്റേ, മറവിയുടെ ഇരുള്‍മുറിയില്‍ നിന്നും ഓര്‍മ്മയുടെ നടുമുറ്റത്തേയ്ക്ക് ഇവളെ നിര്‍ദ്ദയം നിങ്ങള്‍ വലിച്ചിടൂ. ശേഷം എനിക്കൊന്നുറങ്ങണം. തികച്ചും സമാധാനമായി.
* * *
ഒന്‍പതോ പത്തോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തിരുവനന്തപുരത്തെ ഒരു ഐ.ടി കമ്പനിയില്‍ വെബ് ഡിസൈനറായി ഞാന്‍ ജോയിന്‍ ചെയ്തു. പാലാക്കാരനും പിന്നീട് എന്റെ ആത്മമിത്രങ്ങളിലൊരുവനുമായി തീര്‍ന്ന സജീവേട്ടന്‍ എന്നെ സഹപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി. അനന്തരം അദ്ദേഹമെന്നെ എന്റെ ക്യുബിക്കിളിലേയ്ക്ക് ആനയിച്ചു. അബിന, അഞ്ജന എന്നീ നാരീമണികളുടെ ഇടയിലായാണ് എന്റെ സ്ഥാനം. ഇടത്തേയ്ക്ക് തിരിഞ്ഞാല്‍ കൈയ്യെത്തും ദൂരെ അബിന, വലതുവശത്തോ അഞ്ജന!! ആനന്ദലബ്ധിക്കിനി വേറെവേണോ എന്നതായിരുന്നില്ല എന്റെ ഭാവം. വഴിതെറ്റി, തിരക്കേറിയ ജനവാസപ്രദേശത്തകപ്പെട്ട കാട്ടുമൃഗത്തേപ്പോലെ ഞാന്‍ പരിഭ്രമിച്ചു. കൈവെള്ളകള്‍ വിയര്‍ത്തു. വലതുകൈയ്യിലൊളിപ്പിച്ച മൌസ് നനഞ്ഞ് കുതറി. അപരിചതത്വത്തെ പരിചിതമാക്കാനായി ഇരു മങ്കമാരും നല്‍കിയ പുഞ്ചിരികള്‍ക്ക് ഞാന്‍ മറുപടി നല്‍കിയില്ല. പെണ്‍കിടാങ്ങള്‍ മോണിറ്ററിലേയ്ക്ക് കണ്ണുകളെറിഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ഇരിപ്പിടം മാറ്റണമെന്ന ആവശ്യം സജീവേട്ടനെ അറിയിച്ചു. സ്ത്രീജനങ്ങളുടെ ഇടയിലുള്ള ഇരിപ്പ് നമുക്ക് ശരിയാവില്ലെന്നും അറിയിച്ചു.
സ്ഥലം മാറ്റം കിട്ടി. സുബോധിനും റെജിനുമിടയില്‍ ഞാന്‍ ‘’കര്‍ത്താവായി‘. ഇരുവശവും ഭേദപ്പെട്ട കള്ളന്മാര്‍. ജോലി സമയത്തിന്റെ 80 ശതമാനവും അവര്‍ ചാറ്റ് ചെയ്യുന്നു. ഊറി ചിരിക്കുന്നു. ഞെളിപിരി കൊള്ളുന്നു. വെള്ളമിറക്കൂന്നു. ഇടയ്ക്കിടെ കണ്ണുകള്‍ കൂമ്പുന്നു !
ഉച്ച സമയത്ത് ‘പെണ്ണ്പേടി’യുള്ള അപൂര്‍വ്വ ജന്മത്തെ കാണാനായി സഹപ്രവര്‍ത്തകര്‍ എനിക്കു ചുറ്റും കൂടി. ചിലര്‍ ആശ്വസിപ്പിച്ചു. മറ്റു ചിലര്‍ ആക്ഷേപിച്ചു. അബിനയും അഞ്ജനയും പരിഹാസത്തിന്റെ കറയുള്ള ചിരി ചുണ്ടുകളില്‍ പുരട്ടിയിരിക്കുന്നു. താടകമാര്‍. രക്തരക്ഷസ്സുകള്‍. എത്രയും വേഗം അരഡസന്‍ പെണ്‍കുട്ടികളുടെയെങ്കിലും ചങ്ങാതിയായി ഈ നശൂലങ്ങളെ നാം നാണം കെടുത്തിയിരിക്കുമെന്ന് ശപഥം ചെയ്ത് ഞാന്‍ സുബോധിന് മുന്നില്‍ വഴികള്‍ ആരാഞ്ഞു. ‘ചാറ്റ് ചെയ്ത് കൂട്ട് കൂടുക’ എന്ന പദ്ധതി ആവിഷ്കരിച്ചു തന്നത് സുബോധാണ്. ടിയാന് രാജ്യാന്തര തലത്തില്‍ വരെ ഗേള്‍ഫ്രണ്ട്സുണ്ട്. നമുക്ക് രാജ്യാന്തരം പിടിക്കാന്‍ ഭാഷ സമ്മതിക്കില്ല. അതിനാല്‍ മലയാളദേശത്തുള്ള മങ്കമാരില്‍ കസര്‍ത്തൊതുക്കാന്‍ തീരുമാനിച്ചു.
സുബോധ് യാഹൂ മെസ്സെഞ്ചറിലൂടെ കേരള റൂമില്‍ കയറുന്നതും അവിടെനിന്ന് പേരുകൊണ്ട് പെണ്ണെന്നു തോന്നിക്കുന്ന തങ്കമണികളെ തിരഞ്ഞ് വലയെറിയണമെന്നും പഠിപ്പിച്ചു. ചാറ്റില്‍ പലപ്പോഴും കുറുഭാഷയാണ് ഉപയോഗിക്കുന്നതെന്നും ഉദാ: brb, lol, tc തുടങ്ങിയ പ്രയോഗങ്ങളിലൂടെ എന്തൊക്കെയാണ് അര്‍ത്ഥമാക്കുന്നതെന്നും അവന്‍ പറഞ്ഞു തന്നു. അത്യാവശ്യം അടവുകള്‍ സ്വായത്തമാക്കി ഞാന്‍ കച്ച കെട്ടി അങ്കത്തിനിറങ്ങി.
അരമണിക്കൂറിന്റെ പയറ്റിയിട്ടും ഒന്നും തടയുന്നില്ല. അപ്പോഴാണ് അപ്രതീക്ഷിതമായി ഇങ്ങോട്ടൊരാക്രമണം വന്നത്.
kuttiyanadeeps : hi
കുട്ടിയാനദീപ്സ്’ എന്നാണ് ചാറ്റ് നെയിം. ലിംഗം ഏതോ എന്തോ? പെണ്ണെന്ന വിശ്വാസത്തില്‍ അവളുടെ ‘ഹായ്’-ക്ക് ഒരു മറുഹായ് ഞാനും നല്‍കി.
hari_pala: hi
kuttiyanadeeps : A/S/L
ASL-?? ഓ!! പെട്ടു മോനേ... പെട്ടു. എന്താവും ഇതിന്റെ അര്‍ത്ഥം? എന്റെ ബുദ്ധി പരമാവധി ഞാന്‍ കൂര്‍പ്പിച്ചു. ആദ്യമായി സംസാരിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഇത് ഏതോ അഭിവാദ്യത്തിന്റെ ഷോര്‍ട്ട് ഫോം ആവണം. ഏതായാലും ‘നമസ്കാരമോ നമസ്തേയോ ഒന്നുമല്ല പിന്നെന്താവും? ആലോചനയ്ക്ക് അറുതിവരുത്തിക്കൊണ്ട് സംഗതി എന്റെ മുന്നില്‍ തെളിഞ്ഞു.
'അസ്സ്ലാമു അലൈക്കും’ എന്നതിന്റെ ഷോര്‍ട്ട് ഫോമാണ് ശിന്നപ്പെണ്ണ് വിട്ടിരിക്കുന്നത്. ഒട്ടും അമാന്തം കൂടാതെ ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.
hari_pala: V/A/S/L
kuttiyanadeeps : V/A/S/L means???!!!!
മണ്ടി, അവള്‍ക്ക് മനസ്സിലായിട്ടില്ല. ചാറ്റില്‍ പുതുതാവും. പാവം. ഞാന്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ അവളുടെ സംശയം നിവര്‍ത്തിച്ചു. ‘വ അലൈക്കും അസ്ലാം’ എന്നതിന്റെ ഷോര്‍ട്ട് ഫോമാണതെന്നറിഞ്ഞതും അപ്പുറത്തുനിന്ന് മഞ്ഞ ചിരിയുണ്ടകള്‍ അവള്‍ എനിക്കു നേരേ എറിഞ്ഞു
kuttiyanadeeps : :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :)
മഞ്ഞ ചിരിയുണ്ടകള്‍ ! ചിരിബോംബുകള്‍ !! അവ അസംഖ്യമായി എനിക്കുനേരേ അവള്‍ വര്‍ഷിക്കുന്നു.
പാട്ടുപുരയ്ക്കലമ്മേ, എന്റെ ചുവട് പാളിയിട്ടുണ്ട്. ഗുരുനാഥനെ ആശ്രയിക്കുന്നതാണ് ബുദ്ധി. ഞാന്‍ സുബോധിനെ ചാറ്റ് കാണിച്ചു.. മുഴുവന്‍ വായിച്ച അവന്‍, മോണിറ്ററില്‍ അവള്‍ എറിഞ്ഞ ചിരിബോബുകള്‍ക്ക് ശബ്ദം നല്‍കി. ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു പട്ടി. കാര്യമറിഞ്ഞ റെജിന്‍ ചിരി ഏറ്റെടുത്തു. പിന്നെ അവന്‍ ചിരിയുടെ ബാറ്റണ്‍ സജീവേട്ടന് കൈമാറി. സജീവേട്ടന്‍ റോജിയ്ക്ക്, റോജി റോബിന്, അവിടെ നിന്ന് അബിനയ്ക്കും അഞ്ജനയ്ക്കും...അവരിലൂടെ ഓഫീസ് മുഴുവന്‍. അപമാനിതനായ എന്റെ ഹൃദയത്തിന്റെ ദീനരോധനം അവരുടെ ചിരിമുഴക്കത്തില്‍ മുങ്ങിപ്പോയി.
* * *
ഒരു വിവരദോഷിയെ പച്ച ജീവനോടെ കാണാനുള്ള പൂതികൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണം കൊണ്ടേ എന്തോ രണ്ടാഴ്ചകള്‍ക്ക് ശേഷം നേരില്‍ കാണണമെന്ന ആഗ്രഹം കുട്ടിയാനദീപ്സ് പ്രകടിപ്പിച്ചു. കുശലപ്രശ്നത്തിനുള്ള വേദിയും സമയവും ആ മഹിളാമണിതന്നെ തന്നെ ഫിക്സ് ചെയ്തു. അനന്തപുരിയിലെ സാമാന്യം മുന്തിയൊരു ഹോട്ടല്‍! സമയം രാവിലെ 11 മണി!!
ജീവിതത്തിലന്നുവരെ അവിടെ കയറിയിട്ടില്ല. അവിടെയെന്നല്ല അത്തരം മുന്തിയിടത്തൊന്നും തന്നെ. മേപ്പടിയിടങ്ങളുടെ രീതികളോ ചിട്ടവട്ടങ്ങളോ പെരുമാറ്റമര്യാദകളോ നാട്ടുകലുങ്കിലിരുന്ന് വെടി പറഞ്ഞും കൂട്ടുകൂടി പിള്ളച്ചേട്ടന്റെ ചായക്കടയില്‍ പോയി ഉള്ളിവടയും തിന്ന് ചായയും കുടിച്ച് ശീലിച്ച എനിക്ക് ദഹിക്കുന്നതായിരുന്നില്ല. ഇന്നും അതങ്ങനെ തന്നെ.
പറഞ്ഞുറപ്പിച്ച പ്രകാരം കൃത്യം 11 മണിക്കുതന്നെ ഞാന്‍ ഹോട്ടലിനു മുന്നിലെത്തി. കുട്ടിയാനയോ അതിന്റെ പിണ്ടമോ എന്തിന് ചിന്നം വിളി പോലുമോ പരിസരത്തെങ്ങുമില്ല. കാപ്പിപ്പൊടികളര്‍ ജുബ്ബയിലും അതേ നിറത്തില്‍ വീതിക്കരയുള്ള മുണ്ടിലുമായി ഞാനവിടെ കാത്തു നിന്നു. കാലുകഴച്ചപ്പോള്‍ ആ പടിക്കെട്ടിലിരുന്നു. പരിഷ്കാരികളായ കാമുകീകാമുകന്മാര്‍ മുട്ടിയുരുമ്മി, ചിരിച്ചുല്ലസിച്ച്, വായില്‍ നിന്ന് ആംഗലേയം തെറുപ്പിച്ച് എന്നെ കടന്നുപോയി. വിവാഹദല്ലാളിന്റെ പരമ്പരാഗത വേഷത്തില്‍ വന്നതിന് ഞാന്‍ എന്നെ കാര്യമായൊന്ന് ശാസിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ ആത്മവിശ്വാസം സൂചിക്കുത്തേറ്റ ബലൂണ്‍ പോലെ ചുരുങ്ങി ചുളുങ്ങി. അവശേഷിക്കുന്ന മാനവുമായി വേദിയൊഴിയാന്‍ തീരുമാനിച്ച് , എഴുന്നേറ്റ് പടിയിറങ്ങിയപ്പോള്‍ കറുത്ത കൈനറ്റിക് ഹോണ്ട കവിഞ്ഞൊഴുകി കുട്ടിയാന മുന്നിലെത്തി. തുമ്പിയുയര്‍ത്തി ചിന്നം വിളിച്ചു. രൂപഗുണത്തില്‍ സംപ്രീതനായ എന്റെ വായ അനുവാദം കൂടാതെ അരയിഞ്ച് വിടര്‍ന്നു.
വണ്ടിയില്‍ നിന്നും അവള്‍ കാലു നിലത്തുകുത്തിയപ്പോള്‍ ഭൂകമ്പ മാപിനിയുടെ സൂചികള്‍ ഒരുവേള പ്രവര്‍ത്തനനിരതമായിരിക്കണം. ആസകലം കുലുക്കി അവള്‍ എനിക്കുനേരേ നടന്നു. അന്നനടയോ ആനനടയോ എന്നു സംശയം അവശേഷിപ്പിക്കുന്ന നടപ്പ്. നല്ല നടപ്പ്. അബദ്ധവശാലെങ്ങാനും ഇവളെന്റെ മേല്‍ വീണുപോയാല്‍ ഒരു കായകല്പചികിത്സ കൊണ്ടും ശരീരം പൂര്‍വ്വസ്ഥിതിയിലാക്കാനാവില്ല.
പാകത്തിന് സംശയത്തോടെ അവള്‍ ചോദിച്ചു : ഹരിയല്ലേ?
ഞാന്‍ പറഞ്ഞു: വളരെ ശരിയാണ്. ഒന്നര മാര്‍ക്ക് തന്നിരിക്കുന്നു.
ചിരിച്ചുകൊണ്ട് ‘ഞാന്‍ ദീപ്തി മേരി വര്‍ഗ്ഗീസ് എന്ന കുട്ടിയാന ദീപ്സ് ‘ എന്നു പറഞ്ഞവള്‍ കൈനീട്ടി. അവളുടെ കൈകളുടെ നൈര്‍മ്മല്യം അറിഞ്ഞ ശരീരം വസന്തകാലമായി. സ്വീകരിച്ച കൈ തിരിച്ചു കൊടുക്കും മുന്‍പായി ഞാന്‍ പറഞ്ഞു : കുട്ടിയാന എന്നു പേരിട്ടതില്‍ ദീപ്തിയോട് ഒരിക്കലും ഒരാനക്കുട്ടിയും പരിഭവിക്കില്ല. നല്ല യോജിപ്പുണ്ട്.
ഞങ്ങള്‍ അകത്തുകടന്ന് തിരക്കു കുറഞ്ഞ ഒരു മൂലയില്‍ ഉപവിഷ്ടരായി.
ചോക്ക്ലേറ്റ് കളര്‍ ഗാന്ധിത്തൊപ്പി വച്ച ഒരുവന്‍ സമീപത്തുവന്ന് ‘ഗ്രന്ഥം’ കൈമാറി. അവളുടെ തടിച്ചുനീണ്ട വിരലുകള്‍ പ്രിന്റ് ചെയ്ത വിഭവങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് പേജുകളില്‍ നിന്ന് പേജുകളിലേയ്ക്ക് നീങ്ങി. പിന്നെ, ആവശ്യാനുസരണം എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. എല്ലാം കുറിച്ചെടുത്ത ഗാന്ധിയന്‍, അപമാനിക്കും വിധമുള്ള ബഹുമാനത്തോടെ എനിക്കുനേരേ തിരിഞ്ഞു. ഇവന്‍ കുറേയേറെ ‘ടിപ്സു’ന്ന ലക്ഷണമുണ്ട്.
അവിടുത്തെപ്പോലെ ഇവിടെയും - ഗാന്ധിയനെ നോക്കി ഞാന്‍ പറഞ്ഞു. അയാള്‍ പോയി.
ഞാന്‍ പോക്കറ്റ് പരതി തുക ഉണ്ടെന്ന് ഉറപ്പുവരുത്തി. മറ്റ് ഇരിപ്പിടങ്ങളില്‍ നിന്നും യുവമിഥുനങ്ങള്‍ ശ്രദ്ധിക്കുന്നതിനു കാരണം എന്റെ വേഷമോ കുട്ടിയാനയുടെ കായബലമോ ആവാം. ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. തങ്കമാനാവള്‍ വായ നിറയെ എന്തോക്കെയോ പറയുന്നുണ്ട്. കൃത്യമായ ഭാവങ്ങള്‍ യഥാസമയത്ത് നല്‍കി ഞാനവളെ കേള്‍ക്കുന്നുണ്ടെന്ന് വരുത്തി. ഭവതി പകല്‍ സമയം മേയുന്നത് വിമന്‍സ് കോളേജിലാണെന്നും സംസാരത്തില്‍ നിന്നും മനസ്സിലായി.
ഏതാണ്ട് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ലഘു, ഖര, ദ്രവ രൂപത്തില്‍ വ്യത്യസ്ഥമായ വിഭവങ്ങള്‍ മേശമേല്‍ നിരന്നു. പെണ്ണിന്റെ കണ്ണുകളില്‍ തിളക്കം. എന്റെ കൈ വീണ്ടും കീശയിലേയ്ക്ക് പോയി. പണം തികയുമോ എന്തോ. പെണ്ണ് ഈ രീതിയില്‍ ‘ഓര്‍ഡറി’ടുമെന്ന് കരുതിയില്ല. മുന്നിലിരിക്കുന്ന ഒരു വിഭവത്തെയും മുന്‍പരിചയമില്ല. പേരും നാളുമറിയില്ല. കഴിക്കാതെ തന്നെ വയര്‍ നിറഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ലെന്ന് പിന്നെയും തോന്നി.
പെണ്ണ് വൃത്തിയായി കൃത്യം നിര്‍വ്വഹിക്കുന്നു. വിഭവങ്ങളെ നിമിഷാര്‍ദ്ധം കൊണ്ട് നിലം പരിശാക്കുന്നു. ക്ഷീണിതയാവുമ്പോള്‍ പാകത്തിന് വെള്ളം കുടിച്ച് ആവേശം നേടുന്നു. ഇടയ്ക്ക് തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അവളെന്നെ തലോടി. പുഞ്ചിരിയുടെ ഒരു ദലം എനിക്കുനേരെ എറിഞ്ഞു.
വിഭവങ്ങള്‍ നഷ്ടപ്പെട്ട പ്ലേറ്റുകള്‍ ‘മൃതപാത്ര‘ങ്ങാളായി അവള്‍ക്കു മുന്നില്‍ നിരന്നു. തൊട്ടശുദ്ധമാക്കാതിരുന്ന എന്റെ വിഭവങ്ങളിലേയ്ക്ക് ചോദ്യരൂപത്തില്‍ അവള്‍ നോക്കി.
“വിരോധമില്ലെങ്കില്‍ ഇതുകൂടി....“ എന്നു പറഞ്ഞ് എന്റെ പങ്കും അവള്‍ക്കായി നേദിച്ചു.
എന്തു വിരോധമെന്ന് ഒരു പുഞ്ചിരിയിലൂടെ പറഞ്ഞ് അവള്‍ മേപ്പടി ക്രിയ ആവര്‍ത്തിച്ചു.
കുറച്ച് പനമ്പട്ട വെട്ടിക്കൊടുത്തിട്ട് ഈ കുട്ടിയാനയെ ഇവിടേയ്ക്ക് ക്ഷണിക്കാന്‍ തോന്നിയില്ലല്ലോ എന്ന് വിചാരിച്ചിരുന്നപ്പോള്‍ എന്റെ മൊബൈല്‍ പാടി. സുബോധാണ്. ഞാന്‍ ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു : എന്റെ ബോധം മങ്ങിത്തുടങ്ങിയെടാ. ഏതു നിമിഷവും ഞാനിവിടെ തളര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നീ എന്നെ വന്ന് എടുക്കണം. കുറച്ചു നേരം കാത്തിട്ട് ബോധം വരികയാണെങ്കില്‍ എന്നെ വീട്ടില്‍ കൊടുത്തേക്ക്. ഇല്ലെങ്കില്‍ തൈക്കാട് വൈദ്യുതശ്മശാനത്തില്‍ കൊണ്ടെ എറിയണം. പിന്നെ അളിയാ.. നീ കുറച്ചു കാശുകൂടി കരുതിയേക്ക്...ഇല്ലെങ്കില്‍ നിനക്ക് ഇവിടെനിന്ന് എന്നെയുമെടുത്ത് ഇറങ്ങാന്‍ കഴിയില്ല. ഗാന്ധിയന്മാര്‍ ഏത് നിമിഷവും നക്സലൈറ്റുകളാവും.“
സംസാരമവസാനിപ്പിച്ച് ഞാന്‍ ഫോണ്‍ മേശപ്പുറത്ത് വച്ചു. കുട്ടിയാന കൃത്യനിര്‍വ്വഹണത്തിനുശേഷം നാപ്കിനില്‍ കൈകള്‍ തുടച്ച് വൃത്തിയാക്കിക്കൊണ്ട് എന്റെ മൊബൈല്‍ ഫോണില്‍ നോക്കി ചോദിച്ചു:
എന്തായിത് ?
‘നിന്റെ അച്ഛന്റെ തേങ്ങ‘ എന്ന മറുപടി മനസ്സില്‍ തന്നെ സൂക്ഷിച്ച് ഞാന്‍ ചോദിച്ചു.
മൊബൈല്‍ ഫോണ്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലേ?
ഇത് മൊബൈലായിരുന്നോ. കണ്ടിട്ട് വാക്കി ടോക്കി പോലെയുണ്ട്. - ചിരി
തിന്നത് ആമാശയത്തിലെത്തിയിട്ടില്ല അതിനുമുന്‍പേ താടക തനിനിറം കാണിച്ചു തുടങ്ങി. ഞാന്‍ തെല്ല് വൈക്ലബ്യത്തോടെ മൊബൈലിലേയ്ക്ക് നോക്കി. പറമ്പില്‍ നിന്നും പറിച്ചെടുത്ത ഒരു സര്‍വ്വേക്കല്ല് മാതിരി അതവിടെ വിശ്രമിക്കുന്നു. അല്‍ക്കാടെല്ലേ..നീയും!!!!
ഞാന്‍ അതെടുത്ത് ജുബ്ബയുടെ പോക്കറ്റിലേയ്ക്കിട്ടു. ലക്ഷ്യം തെറ്റിയ മൊബൈല്‍ ഭേദപ്പെട്ട ശബ്ദത്തോടെ നിലത്തുവീണ് നാലായി ചിതറി. അത് വാരിക്കൂട്ടാന്‍ കുനിഞ്ഞതും പോക്കറ്റില്‍ നിന്നും കുറേ ചില്ലറകള്‍ നിലത്തുവീണ് ഉരുണ്ടു. എന്റെ കഥ കഴിഞ്ഞിരിക്കുന്നു. ഞാന്‍ മേശക്കടിയില്‍ നാലുകാലില്‍ ആനകളിച്ച് സിം കാര്‍ഡും കവറും ബാറ്ററിയും ബോഡിയും നാണയങ്ങളും വാരിക്കൂട്ടി. നാണയത്തുട്ടുകള്‍ കിലുങ്ങും പോലെ ചിരികള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഞാന്‍ ഉയര്‍ത്തെഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ട് ഒന്നുകൂടി മുറുക്കികുത്തി. അകന്നപോയ ഒരു നാണയത്തുട്ടെടുത്ത് എടുത്തുകൊണ്ടുവന്ന് ഗാന്ധിയന്‍ എനിക്കു നേരേ നീട്ടി. ഹിംസിക്കുന്ന ചിരി ഗാന്ധിയന്റെ മുഖത്ത്. അയാള്‍ നല്‍കിയ നാണയം വാങ്ങി പോക്കറ്റിലിട്ട് പക പുകയുന്ന സ്വരത്തില്‍ ഞാന്‍ പറഞ്ഞു : നന്ദിയുണ്ടേ...
തിരിഞ്ഞു നോക്കിയപ്പോള്‍ തങ്കമാനവളെ കാണുന്നില്ല. പാവം. കൈകഴുകാന്‍ പോയിരിക്കും. എങ്കിലും ദുഷ്ട..തുട്ടുകള്‍ പെറുക്കാന്‍ ഒന്നു സഹായിക്കുക കൂടി ചെയ്തില്ലല്ലോ ഭാരതസ്ത്രീ.
ഗാന്ധിയന്‍ ബില്ലുമായി വന്നു. ഭാഗ്യം. തുക തികയും. ഞാന്‍ പേ ചെയ്ത് അവളെ കാത്തിരുന്നു. 5 മിനിറ്റ് കഴിഞ്ഞും ആളെത്തിയിട്ടില്ല. ഗാന്ധിയന്‍ വിനയരഹിതമായ മുഖത്ത് ചിരി നിറച്ച് മുന്നില്‍ നിറഞ്ഞു പറഞ്ഞു : സാറിവിടെ കുനിഞ്ഞു നിന്ന സമയത്ത് കൂടെ വന്ന ആള്‍ പോയി കെട്ടോ.
ഉവ്വ !!!!
കുനിഞ്ഞുനിന്നതാണ് കുഴപ്പമായത്.
ഞാന്‍ പുറത്തേയ്ക്ക് നടന്നു. അപമാന ഭാരം കണ്ണുകളില്‍ ഇരുള്‍ വീഴ്ത്തുന്നു.
* * *
ആരോ ഒരാള്‍ തോളില്‍ തട്ടിയപ്പോഴാണ് കണ്ണുകള്‍ തുറന്നത്. സിനിമ കഴിഞ്ഞിരിക്കുന്നു. തട്ടിയുണര്‍ത്തിയ സഹൃദയനോട് ഞാന്‍ ചോദിച്ചു.
കഴിഞ്ഞോ?
കഴിഞ്ഞു.
ഏതായിരുന്നു പടം?
ദ്രോണ.
എങ്ങനെയുണ്ടായിരുന്നു?
ദ്രോഹാ...
അപ്പോള്‍ ഉറങ്ങിയതു ബുദ്ധിയായി.
ഞങ്ങള്‍ ചിരിച്ചു പിരിഞ്ഞു.
മുറ്റത്ത് ദീപ്തിയും ഭര്‍ത്താവും കാത്തു നില്‍ക്കുന്നു. ദീപ്തി നന്നായി മെലിഞ്ഞിരിക്കുന്നു. ഞങ്ങള്‍ സംസാരിച്ചു. മൊബൈല്‍ നമ്പറുകള്‍ കൈമാറി. അന്ന് ചിരി സഹിക്കാനാവാത്തതുകൊണ്ടാണ് ഇറങ്ങിയോടിയതെന്ന് അവള്‍ ക്ഷമാപണരൂപത്തില്‍ പറഞ്ഞു. പിന്നെ വിളിച്ചാല്‍ ഹരി എങ്ങനെ പെരുമാറുമെന്ന സംശയവുമുണ്ടായിരുന്നുവെന്നും. ഈ നുണകള്‍ ഞാന്‍ വിശ്വസിക്കുന്നതായി നടിക്കുന്നുവെന്ന് കളിയായി പറഞ്ഞ്, ആസ്വദിക്കാനാവുന്ന ഒരു തമാശയായി മാത്രമേ ഞാനതിനെ കണ്ടിരുന്നുള്ളുവെന്നും ജന്മസിദ്ധമായ അപകര്‍ഷതകൊണ്ടാണ് പിന്നീട് കുട്ടിയാനയെ കോണ്ടാക്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും അറിയിച്ച് ഞാന്‍ അവളെ ആശ്വസിപ്പിച്ചു.
ഒന്നാലോചിച്ചാല്‍ എന്റെ ആദ്യ പെണ്‍ സുഹൃത്താവുന്നു ഈ രസികത്തി. കുസൃതിക്കാരി. എന്നോപ്പോലൊരു അരിസകന് പിന്നെയും നാലഞ്ച് സ്നേഹിതമാര്‍ കൂടി ഉണ്ടായി എന്നതും അതിശയത്തോടെ ഞാന്‍ ഓര്‍ത്തു.
പിരിയാന്‍ നേരം അവള്‍ ഓഫര്‍ ചെയ്ത ട്രീറ്റ് സ്നേഹപൂര്‍വ്വം നിരസിച്ചും വണ്ണം കുറയ്ക്കാനുള്ള ടിപ്സ് ആഹ്ലാദപൂര്‍വ്വം സ്വീകരിച്ചും ഞാന്‍ ഇരുവര്‍ക്കും കൈ നല്‍കി.
കാറിലേയ്ക്ക് കയറുമ്പോള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു : ASL ദീപ്തി.
VASL ഹരീ... എന്നു മറുപടി തന്നവള്‍ പൊട്ടിച്ചിരിച്ചു.
അവളുടെ ചിരി എന്നിലേയ്ക്ക് പടര്‍ന്നു. ജോണ്‍ എന്ന അവളുടെ ഭര്‍ത്താവിന്റെ മുഖത്തും ആഹ്ലാദം. തിയേറ്ററില്‍ നിന്നിറങ്ങി ഞങ്ങളുടെ കാര്‍ ഇരുവശങ്ങളിലേയ്ക്കും പോയി. എനിക്കുറപ്പുണ്ട് ദീപ്തി എന്ന എന്റെ കുട്ടിയാനയുടെയും അവളുടെ പാപ്പാന്‍ ജോണിന്റെയും സൌഹൃദവലയത്തില്‍ എനിക്കുമുണ്ടൊരു സ്ഥാനം. അതെന്നും നിലനില്‍ക്കട്ടെ.
‘വന്ന വഴി മറക്കാത്ത എന്റെ കാര്‍‘ ബാര്‍ ലക്ഷ്യമാക്കി നീങ്ങി.
ലഹരീശ്വര സന്നിധിയിലേയ്ക്കൊരു മടങ്ങിപ്പോക്ക്....
Tuesday, April 6, 2010
Subscribe to:
Post Comments (Atom)


98 comments:
വീണ്ടും ബൂലോഗത്ത് സജീവമാകണമെന്ന ആഗ്രഹത്തോടെ...
എല്ലാ സ്നേഹിതരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്...
:)
asl..
അങ്ങനെ പോങ്ങുമ്മൂട് വീണ്ടും വസന്തം വിരിയുന്നു... വളരെ സന്തോഷം, മാഷേ. :)
"കഴിഞ്ഞോ?
കഴിഞ്ഞു.
ഏതായിരുന്നു പടം?
ദ്രോണ.
എങ്ങനെയുണ്ടായിരുന്നു?
ദ്രോഹാ...
അപ്പോള്‍ ഉറങ്ങിയതു ബുദ്ധിയായി."
വായന തുടങ്ങി പലയിടത്തും ചിരിച്ചെങ്കിലും ഈ ഭാഗത്തെത്തിയപ്പോള്‍ ചിരി പിടിച്ചു നിര്‍ത്താന്‍ പാടു പെട്ടു. :)
ഇനി പൂര്‍വാധികം ശക്തമായി അങ്ങ് തകര്‍ത്തോളൂ... ഞങ്ങളെല്ലാവരും കൂടെയുണ്ട്.
kuttiyanadeeps : A/S/L
ASL-?? ഓ!! പെട്ടു മോനേ... പെട്ടു. എന്താവും ഇതിന്റെ അര്‍ത്ഥം? എന്റെ ബുദ്ധി പരമാവധി ഞാന്‍ കൂര്‍പ്പിച്ചു. ആദ്യമായി സംസാരിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഇത് ഏതോ അഭിവാദ്യത്തിന്റെ ഷോര്‍ട്ട് ഫോം ആവണം. ഏതായാലും ‘നമസ്കാരമോ നമസ്തേയോ ഒന്നുമല്ല പിന്നെന്താവും? ആലോചനയ്ക്ക് അറുതിവരുത്തിക്കൊണ്ട് സംഗതി എന്റെ മുന്നില്‍ തെളിഞ്ഞു.
'അസ്സ്ലാമു അലൈക്കും’ എന്നതിന്റെ ഷോര്‍ട്ട് ഫോമാണ് ശിന്നപ്പെണ്ണ് വിട്ടിരിക്കുന്നത്. ഒട്ടും അമാന്തം കൂടാതെ ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.
hari_pala: V/A/S/L
kuttiyanadeeps : V/A/S/L means???!!!!
മണ്ടി, അവള്‍ക്ക് മനസ്സിലായിട്ടില്ല. ചാറ്റില്‍ പുതുതാവും. പാവം. ഞാന്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ അവളുടെ സംശയം നിവര്‍ത്തിച്ചു. ‘വ അലൈക്കും അസ്ലാം’ എന്നതിന്റെ ഷോര്‍ട്ട് ഫോമാണതെന്നറിഞ്ഞതും അപ്പുറത്തുനിന്ന് മഞ്ഞ ചിരിയുണ്ടകള്‍ അവള്‍ എനിക്കു നേരേ എറിഞ്ഞു
HURRAY........PONGU ROCKS AGAIN..
മച്ചു ASL.. അസ്സലാമു അലൈക്കും തന്നെ..ഹഹഹ
ഹരീ,
"ഡാ എന്റെ ASL അവൾ ചോദിക്കുന്നു, കൊടുക്കണോ?"
"വേണ്ടാട്ടോ, അതോക്കെ കല്യാണം കഴിഞ്ഞിട്ട് മതി"
ഹഹഹ
എനിക്ക് വയ്യ.
ചിരിപ്പിച്ച്, കാര്യം പറഞ്ഞ, ഹരിയണ്ണാ, വരവ് ഒരു ഒന്ന് ഒന്നര വരാട്ടാ.
എന്തായാലും വെൽക്കം ബാക്ക് റ്റു ബൂലോകം.
(((((((((((((((ഠോ))))))))))))))))
എന്താത്, ബോബാണോ?.
അല്ല, ഗുണ്ടാണ്, ശവപ്പറമ്പീന്ന്.
Sulthan | സുൽത്താൻ
""ഉവ്വ !!!!
കുനിഞ്ഞുനിന്നതാണ് കുഴപ്പമായത്.""
ശരിയാ കുഴപ്പമാകും... എനിക്ക് അനുഭവം ഉണ്ടന്നേ...
ബൂലോകത്തിലേക്ക് വീണ്ടും സ്വാഗതം
പോങ്ങു, തിരിച്ചു വരവ് ഗംഭീരം!!
ഇനിയും ഒരുപാടു മഞ്ഞ ഉണ്ടകള്‍ പോങ്ങുവിനു നേരെ വരട്ടെ എന്ന് ആശംസിക്കുന്നു
അപ്പൊ V /A /S /L :)
വീണ്ടും പോങ്ങുമൂട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...ആസ്വതിച്ചു വായ്ച്ചു സായൂജ്യം പൂണ്ടു..:)
സര്‍ A/S/L,
മടങ്ങിവരവ് ഉഷാറായി! ധാ കുറച്ചു മഞ്ഞ ഉണ്ടകള്‍
:-) :-) :-) :-) :-) :-) :-) :-)
നന്ദി ഇ പോസ്റ്റിന്നു!
പോങ്ങൂ....
വാക്കു പാലിച്ചതില്‍ സന്തോഷം.
ബാക്കി വായിച്ചിട്ട് കമന്റാം
സ്നേഹപൂര്‍വം
കാര്‍ന്നോര്
ദ്രോണാ പോലെ പ്രതീക്ഷകള്‍ അമിതമായതുകൊണ്ടോ എന്തോ പ്രതീക്ഷക്കൊത്തു ഉയര്‍ന്നില്ല പിന്നെ ഒരു കാര്യം പറയാം നീരൊക്കെ ഉള്ളപ്പോള്‍ ലിക്കര്‍ കഴിക്കരുത് ലിവര്‍ കിഡ്നി ഫങ്ക്ഷന്‍ പ്രോബ്ബ്ളംസ് ആയിരിക്കാം നീരിനു കാരണം ഈ ചൂടില്‍ ഉള്ള നീരു കൂടി വലിയുന്ന സമയം ആണു അപ്പോള്‍ ശരീരം കൂടി സൂക്ഷിക്കണം ഹിന്ദി ദ്രോണാ കണ്ടവറ്‍ പറഞ്ഞു രോനാ എന്നായിരുന്നു പേരിടേണ്ടതെന്നു ഇവിടെ രണ്ടായിരത്തി പത്തു എന്നും കൂടി ചേറ്‍ത്തു എവിടെ കഥ എന്തെങ്കിലും ഉണ്ടേലല്ലേ പടം ഓടു
മനോഹരമീ എഴുത്തു.കൊതി തോന്നുന്നു.
എഴുത്ത് രസകരമായി, ആശംസകള്‍.
സത്യത്തില്‍ എന്താണീ ASL?
പോങ്ങൂ..
വായിച്ചു..
ആത്മാര്‍ത്ഥമായി പറയട്ടെ.. നല്ല ഒരു സദ്യയ്ക്കു മുമ്പുള്ള സ്റ്റാര്‍ട്ടര്‍ ആയി ഇതു സ്വീകരിക്കുന്നു. അടുത്തപോസ്റ്റില്‍ രണ്ടു സ്പൂണ്‍ ഗുമ്ം കൂടുതല്‍ ചേര്‍ത്തോളൂ ..
ആയുരാരോഗ്യ ആശംസകള്‍
കാര്‍ന്നോര്
ഹരി ഭായ് തിരിച്ചു വരവ് ഉഷാറായി ആശംസകള്‍ :)
എനിക്ക് വയ്യ , ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി .
വീണ്ടും സ്വാഗതം :)
വായന രസിച്ചു :)
VASL :) :)
തിരിച്ചുവരവെന്നാല്‍ ഇങ്ങനെ വേണം....കിടിലന്‍ വരവ്...കിടിലന്‍ പോസ്റ്റ്...അറിഞ്ഞു ചിരിച്ചു.....സസ്നേഹം
തിരിച്ചു വരവു നന്നായി.......
പൂര്‍വാധികം ശക്തമായി ബ്ലോഗിംഗില്‍ തുടരാന്‍ സാധിക്കട്ടെ..
എന്നാലും എന്റെ കുട്ടിയാനേ?
ആശംസകള്‍
ഓ.ടോ: ടെലി ലൈനുകള്‍ തുറന്നു എന്നു കരുതുന്നു
ആദ്യമായി ചാറ്റ് ചെയ്യുന്നവന്‍റെ കഷ്ടപ്പാടുകളും പഞ്ചാരയടിയും എല്ലാം കൊള്ളാം. തിരിച്ചു വരവ് തകര്‍ത്തു.
എടാ ലഹരി പോങ്ങാ.. :) കലക്കന്‍ സ്റ്റൈല്‍ !
‘വന്ന വഴി മറക്കാത്ത എന്റെ കാര്‍‘ ബാര്‍ ലക്ഷ്യമാക്കി നീങ്ങി.
ലഹരീശ്വര സന്നിധിയിലേയ്ക്കൊരു മടങ്ങിപ്പോക്ക്.... '
പൊങ്ങുമ്മൂടാ..
ഭയങ്കരം..
വാഹനയിലും ലഹരി...
ASL
VASL
നന്നായിരിക്കുന്നു, വീണ്ടും സന്ധിക്കും വരേയ്ക്കും VASL..!
‘വന്ന വഴി മറക്കാത്ത എന്റെ കാര്‍‘ ബാര്‍ ലക്ഷ്യമാക്കി നീങ്ങി.
ലഹരീശ്വര സന്നിധിയിലേയ്ക്കൊരു മടങ്ങിപ്പോക്ക്....
ഞാനും വന്നേക്കാം....
ഉഷാറായിട്ടുണ്ട് പോസ്റ്റ്.ഏതായാലും,തിരിച്ച് വരവ് കലക്കി
എല്ലാരും വന്ന വഴി മറക്കുന്ന ഈ കാലത്ത് വന്ന വഴിയിലേക്ക് തന്നെ മടങ്ങുന്ന പോങ്ങേട്ടാ, ഞാനും അങ്ങയുടെ കാലടികള്‍ സോറി കാറിന്റെ ടയര്‍ പിന്തുടരുന്നു........:)
‘അബിന, അഞ്ജന എന്നീ നാരീമണികളുടെ ഇടയിലായാണ് എന്റെ സ്ഥാനം. ഇടത്തേയ്ക്ക് തിരിഞ്ഞാല്‍ കൈയ്യെത്തും ദൂരെ അബിന, വലതുവശത്തോ അഞ്ജന.‘..ഈ
ചെകുത്താനും കടലിനും ഇടയിൽപ്പെട്ട ല ഹരിയുടെ നുരഞ്ഞ്പൊന്തിയ ആവേശം ഒട്ടും നിർവീര്യമാകാതെ ഞങ്ങൾക്കും കൂടി പകർന്നുതന്നതിൽ ബഹുസന്തോഷം...കേട്ടൊ പോങ്ങു.
തിരിച്ച് വരവ് നന്നായി
പോസ്റ്റും
:)
കുട്ടിയാന ഇതു വായിക്കാന്‍ സാധ്യതയില്ലെ..?
പോങ്ങ്സ്
പുതിയ പോസ്റ്റ് നന്നായിട്ടുണ്ട്. നല്ല പ്രയോഗങ്ങള്‍, ശൈലി, അവതരണം.
ഇത്രയൊക്കെ ‘മൊതല്‍’ കയ്യിലുള്ള ഒരു ബ്ലോഗര്‍ വെറുതെയിരിക്കുന്നൊ? ആഴ്ചയില്‍ ഓരോ ‘ആന്റിക്വിറ്റി‘ മുഴുവനോടെ തിരുവനന്തപുരത്തേക്ക് അയക്കാന്‍ ബ്ലോഗ് വായനക്കാര്‍ തീരുമാനിക്കട്ടേ?!
ജീവനോടെ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം .നല്ല പോസ്റ്റ് മാഷെ...
വെല്‍ക്കം ബാക്ക് പോങ്ങേട്ടാ, വെല്‍ക്കം ബാക്ക്.
വാ അലൈക്കും അസ്ലാം...
ആനപ്രയോഗങ്ങളുള്ള ആനചന്തമുള്ള ഒരു പോസ്റ്റ്...
വീണ്ടും സ്വാഗതം.
ലഹരീശ്വര സന്നിധാനം.. ഗലക്കി.!
ആദ്യമായി ചാറ്റ് ചെയ്തപ്പോൾ ഈ ASL ൽ തട്ടി ഞാനും വീണിട്ടുണ്ട്.. പിന്നെ അപ്പുറത്ത് വേറെ ആളെ തേടി പിടിച്ച് ഈ ASL എറിഞ്ഞ് അതിന്റെ മറുപടിയിൽ കടിച്ചുതൂങ്ങിയാണ് രക്ഷപ്പെട്ടിട്ടുള്ളത്.. ഏതായാലും തിരിച്ച് വന്നതിനു നന്ദി..
ഹരി ചേട്ടാ.. തിരിച്ചു വരവു കലക്കി...
പോങ്ങ്സ്,
എനിക്കിപ്പോഴും മനസിലാകാത്ത ചാറ്റ് വാക്കുകളുണ്ട്. ഇപ്പോഴും ചില എസ്‌എംഎസ് എന്ന കുരിശുകൾ കണ്ടാൽ ഇന്നച്ചന്റെ ഭാഷയിൽ "എന്ധാദ്" ന്ന് ചോയ്ക്കാൻ തോന്നും. ആയകാലത്ത് ചാറ്റാതിരുന്നതിന്റെ കുഴപ്പം.
ഇനി ഒരു കലക്ക് കലക്കാൻ പുതിയതായി ഞാനും ഉണ്ട്. കേട്ടോ,,, ASL ?
ഹ ഹ ഹാ... നന്നായി ചിരിച്ചു, നല്ല രസായി എഴുതിയിരിക്കുന്നു.. vasl കലക്കി.. :)
നല്ല ഉഷാറായി തിരിച്ചു വന്നതില്‍ സന്തോഷം
"കഴിഞ്ഞോ?
കഴിഞ്ഞു.
ഏതായിരുന്നു പടം?
ദ്രോണ.
എങ്ങനെയുണ്ടായിരുന്നു?
ദ്രോഹാ...
അപ്പോള്‍ ഉറങ്ങിയതു ബുദ്ധിയായി."
ഇങ്ങനൊരു ദ്രോഹം ഞാനും ചെയ്തിരുന്നു .
VASL അസ്സലായി .ആദ്യമായി ചീറ്റു ചെയ്യപ്പെട്ടപ്പോള്‍ ഞാനും ഈ ASL കണ്ട് പരുങ്ങലിലായി പോയിരുന്നു .
ഈ തിരിച്ചുവരവ് വളരെ നന്നായി .
ആദ്യം ഞാനൊരു കഥ വായിച്ചിരുന്നു.
പിന്നീട് ഇപ്പോഴാണ് ഇവിടെ എത്തുന്നത്.
നല്ല ശൈലി.
ശരിക്കും ചിരിച്ചുപോയി.
അത്രയും വഴക്കത്തോടെയുള്ള എഴുത്ത്.
വീണ്ടും കാണാം.
പൊങ്ങും ഭായി , നല്ല മടങ്ങി വരവ് . നന്നായി എഴുതി .ആശംസകള്‍ ..........
പിന്നെ ഒരുപദേശം ഉണ്ട് ... ഒള്ള കള്ളുമുഴുവന്‍ കുടിച്ചു ഫ്യൂസ് കളയരുത് .ഞാന്‍ വരുന്നത് വരെ ഉയിരോടെ ഇരിക്കണേ .. ഹും ...
ASL ..VASL ...എന്തായാലും ഇനി ചാറ്റ് ബോക്സില്‍ ഈ അഭിവാദനം എന്നും ഉണ്ടാവും.. ഹിറ്റ് ആയി ....ചില സൌഹൃതങ്ങള്‍ അങ്ങനാ എത്രനാള്‍ കഴിഞ്ഞാലും അതു നിത്യഹരിതമായി നിലകൊള്ളും ..ഇതാ ഇതു പോലെ ...ചെറിയ ‘ഇടവേലയ്ക്ക്’ ശേഷമുള്ള വരവ് ഗംഭീരമായി! നല്ല ലഹരിയുള്ള പോസ്റ്റ്!
തിരിച്ചു വരവു നന്നായി.
നല്ല പോസ്റ്റ് മാഷെ.
പോങ്ങ്സ്!!
കലക്കി!
അപ്പോ എപ്പഴാ വീട്ടീപ്പോയേ, ലഹര്രെശ്വരസന്നിധാനത്തൂന്ന്?
Harichetta...sasthamangalam visheshangal kalarthi oru post venam please...njan ippozum orkkunnu..ASL... :)
പോങ്ങു മാഷെ..
രസകരമായ അവതരണം, തണുത്ത രണ്ട് ബിയർ കഴിച്ചതുപോലെ...
പിന്നെ രണ്ടുമങ്കനമാർക്കിടയിൽ ഇരിക്കാൻ പേടിയുണ്ടെന്നെഴുതിയത് ഞാൻ ശരിക്കും വിശ്വസിച്ചൂട്ടൊ, ഞാൻ മാത്രമല്ല മറ്റു വായനക്കാരും..!
50 കമന്റ് എന്റെ വക..
പോങ്ങുന്റെ ശക്തമായ തിരിച്ചു വരവ് !!
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ...
ഈ പോസ്റ്റ് വായിക്കുകയും അഭിപ്രായം അറിയിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും നന്ദി. സന്തോഷം.
ഛെ...വിസ്കി, വിസ്കിആയി വേണ്ടേ കഴിയ്കാന്‍ ? ബിയര്‍ കൂടി ബലാല്‍സംഗം ചെയ്തല്ലോ...
പൊങുമ്മൂടന്‍ വസന്തം...
നാളുകള്‍ക്ക് ശേഷമുള്ള വരവ് അസ്സലായി !
കുട്ടിയാന വണ്ണം കുറച്ചത് എങ്ങനെ എന്ന് പറഞ്ഞില്ല എന്ന് തോന്നുന്നു !
"ഇരുവരെയും ഇണചേര്‍ത്ത് ഇത്തിരി രുചിച്ചു. |ആനിബയോട്ടിക്സിനുമേളിലേയ്ക്ക് ‘ആന്റിക്വിറ്റി’കൂടി ചേര്‍ന്നപ്പോള്‍ |ഉറങ്ങുവാന്‍ നല്ലത് മലയാള സിനിമ കളിക്കുന്ന ഏതെങ്കിലും തീയേറ്ററില്‍ പോവുന്നതാണ്|ഞാന്‍ കഴിച്ച അന്റിക്വിറ്റി , എന്റെ ഹേവാര്‍ഡ്സ് ഫൈവ് തൌസന്റേ, മറവിയുടെ ഇരുള്‍മുറിയില്‍ നിന്നും ഓര്‍മ്മയുടെ നടുമുറ്റത്തേയ്ക്ക് ഇവളെ നിര്‍ദ്ദയം നിങ്ങള്‍ വലിച്ചിടൂ.|
ഇങ്ങനെ എത്ര പകര്‍ത്തിയാലും തീരാത്ത ഒരുപാട് നല്ല പ്രയോഗങ്ങള്‍ ഈ പോസ്റ്റിലുണ്ട്. നല്ല ഒഴുക്കും. ഇതുപോലെ അബദ്ധം പിണയുന്ന കഥകള്‍ ഒക്കെ ബ്ലോഗില്‍ ചര്‍വ്വിത ചര്‍വ്വണമായിരിക്കുമ്പോള്‍ തികച്ചും വ്യത്യസ്ഥമായ ഒരു ആഖ്യാനത്തിലൂടെ പോങ്ങുമ്മൂടന്‍ വായനകാരുടെ മനം കവര്‍ന്നിരിക്കുന്നു, പ്രണയത്തെക്കുറിച്ച് എഴുതിയ പോസ്റ്റിനു ശേഷമുള്ള ഒരു നല്ല പോസ്റ്റ്. ഇതുപോലുള്ള തെളിഞ്ഞ കുറിപ്പുകള്‍ വായിക്കാനാണ് എനിക്കിഷ്ടം.
ആശംസകളോടെ
വിസ്കിയിൽ ഇട്ട് വെച്ചിരുന്ന ചിക്കൻ പുറത്തെടുത്ത് ബ്രാൻഡിയിൽ കഴുകി ബിയറിൽ പൊരിച്ചെടുത്ത് വൈനിൽ മുക്കി കഴിച്ചതുപോലുണ്ട്!
:-)
"വിസ്കിയിൽ ഇട്ട് വെച്ചിരുന്ന ചിക്കൽ പുറത്തെടുത്ത് ബ്രാൻഡിയിൽ കഴുകി ബിയറിൽ പൊരിച്ചെടുത്ത് വൈനിൽ മുക്കി കഴിച്ചതുപോലുണ്ട്!"
എന്റെ ഭായീ, കൊതിപ്പിക്കല്ലേ.... :)
പ്രിയ ജയശ്രീ,
അഭിപ്രായത്തിന് നന്ദി. സന്തോഷം. ആ പ്രണയ പോസ്റ്റിനെക്കുറിച്ച് ദയവായി ഓര്‍മ്മിപ്പിക്കരുതേ.. :)
വില്ലേജ്മാന്‍,
പറഞ്ഞിരുന്നു. വിധം ഞാന്‍ അറിയിക്കാം.
:)
എല്ലാവര്‍ക്കും നന്ദി.
ഹരി,
കഥ എന്ന ലേബല്‍ കണ്ട് സീരിയസായി വായിക്കാന്‍ വന്നതാ. ഇടയ്ക്ക് ഹരി എഴുതിയ ഒരു കഥ വായിച്ചിരുന്നു. പക്ഷെ ഇത് ചിരിച്ച് ചിരിച്ച് മരിച്ചു. ഹരി എഴുതണം, ആഴ്ചയില്‍ ഒന്നു വീതം. ദിവസം ഒന്ന് വീതം എന്നു പറയാത്തത് വായിക്കാന്‍ എനിക്കു സമയം കിട്ടാത്തതു കൊണ്ടാ :) ഇത്രയും ആള്‍ക്കാരെ ചിരിപ്പിക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ സംഭവാ?
പോങ്ങുമൂടന്റെ "A S L" നിസാരമായൊരു തലക്കെട്ടാണെങ്കിലും, അതിനകത്ത് നിറച്ചുവച്ചിരിക്കുന്ന രസാനുഭൂതിക്ക് പിശുക്കില്ല !
സത്യത്തില്‍ പോങ്ങുമ്മൂടനൊരു അനുഭവങ്ങളുടെ അഗ്നിപര്‍വ്വതം തന്നെ:)
ഈ അടിപൊളീ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ സുഹൃത്തേ !!!
പൊങ്ങ്സ്... മടങ്ങി വരവ് ഘംഫീരമായി... ആ ആനക്കുട്ടി ഈ ബ്ലോഗുലകത്തില്‍ എവിടെയെങ്കിലും മേയുന്നുണ്ടാകുമോ....??
പോങ്ങുമൂടന്‍, പോസ്റ്റ് ഓഫീസില്‍ വെച്ച് വായിച്ചു അവിടെ വെച്ച് കമന്റ് ഇടാന്‍ കഴിയില്ല. സത്യം പറഞ്ഞാന്‍ ഓഫീസില്‍ ഇരുന്നു വായിക്കാന്‍ പറ്റിയ കേസല്ല ഭായി ഇത് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ലഞ്ച് ടൈം ആയതിനാല്‍ ജോലി പോയില്ല. സംഭവം ആണ് ഭായി ഇത്.ആ ASL ഉം ദ്രോണ യും കലക്കി, കലക്കി എന്ന് പറഞ്ഞാല്‍ അടിച്ചുപൊളിച്ചു. അഭിനന്ദനങ്ങള്‍.
പോങ്ങൂസ്... വെല്‍ക്കം ബാക്ക്... വെല്‍ക്കം ബാക്ക്...
"ഞാന്‍ മേശക്കടിയില്‍ നാലുകാലില്‍ ആനകളിച്ച് സിം കാര്‍ഡും കവറും ബാറ്ററിയും ബോഡിയും നാണയങ്ങളും വാരിക്കൂട്ടി. നാണയത്തുട്ടുകള്‍ കിലുങ്ങും പോലെ ചിരികള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഞാന്‍ ഉയര്‍ത്തെഴുന്നേറ്റു."
എങ്ങനെ ചിരിക്കാതിരിക്കും..? കൊട് കൈ...
മാഷെ വെല്‍ക്കം ബാക്ക്... രസികന്‍ പോസ്റ്റ് ആട്ടോ... വാസ്ല്‍
:-)
Welcome back.
ആദ്യമായി ചാറ്റിയപ്പോള്‍ നമുക്കും ഉണ്ടായി ഇതേ അനുഭവം.
കണ്ടുപിടിക്കാന്‍ വേറെ ഒരാളുടെ അടുത്ത് ASL എന്ന് ചോദിച്ചു...
അപ്പോള്‍ കിട്ടിയ മറുപടി വച്ച് ഊഹിച്ചു..
അനുമോദനങ്ങള്‍ ഫോര്‍ നൈസ് പോസ്റ്റ്!!!
ഹരീ,
തിരിച്ച് വരവ് ഉഗ്രനായിരിക്കുന്നു
വായിച്ച് തുടങ്ങിയപ്പോൾ തറ തണ്ണിയടി കാര്യങ്ങളും മറ്റുമാണെന്നാ കരുതിയത്. പക്ഷെ ഇത് ഏറെ ചിരിപ്പിച്ചു. പിന്നെ ഒരു സാധാരണക്കാരന്റെ ദയനീയ ചിത്രങ്ങൾ ..അൽകാടലും ചില്ലറത്തുട്ടുകളും എല്ലാം കൂടി ഗംഭീരമായി. ..
ASL ന് ഒരു പുതിയ അർത്ഥം രചിച്ച താങ്കൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും
VASL :)
പോങ്ങൂ..
കലക്കിട്ടോ..
ഞങ്ങളുടേയും ആഗ്രഹം അതു തന്നെയാണ് ബൂലോഗത്ത് പോങ്ങു സജീവമാകണമെന്നു്.
ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞ നല്ലൊരു പോസ്റ്റ്...
വളരെ നന്നായിട്ടുണ്ട്
നല്ല ഒരു ഒഴുക്കുണ്ടായിരുന്നു ട്ടോ വായിക്കാന്‍ ....ഞാനും ഇനി ഉണ്ടാവും ട്ടോ പോങ്ങുമൂടന്റെ കൂടെ ......പെട്ടന്ന് അടുത്ത പോസ്റ്റ് ഇങ്ങട് പോരട്ടെ .....
nannaayi...
ASL,VASL enthannu oru pidiyum kittiyillaa..athu mattoru post aakki adutha thavana idooo...kurachu GK koodi ayikkotte..
enthu parayunnu???
പഴയ നര്‍മ്മ രസത്തില്‍ പൊതിഞ്ഞുള്ള തരം ഒരു പോസ്റ്റ് കണ്ടതില്‍ വളരെ സന്തോഷം ചേട്ടാ.നേരത്തെ വായിച്ചെങ്കിലും കമന്‍റിടാന്‍ സാധിച്ചില്ല.ഇന്ന് ഒരിക്കല്‍ കൂടി വായിച്ചു(ചിരിച്ചു), കമന്‍റി
:)
പഴയ രീതിയില്‍, നര്‍മ്മ രസത്തില്‍ പൊതിഞ്ഞുള്ള തരം ഒരു പോസ്റ്റ് കണ്ടതില്‍ വളരെ സന്തോഷം ചേട്ടാ.നേരത്തെ വായിച്ചെങ്കിലും കമന്‍റിടാന്‍ സാധിച്ചില്ല.ഇന്ന് ഒരിക്കല്‍ കൂടി വായിച്ചു(ചിരിച്ചു), കമന്‍റി
:)
(ആദ്യത്തെ കമന്‍റ് ഒന്നൂടെ വായിച്ചപ്പോള്‍ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ)
ചേട്ടായീ ... ഒന്നും മിണ്ടാനില്ല
പൊളപ്പന്‍ ഐറ്റം
ഇന്നു മുഖ്താര്‍ ഉദയംപൊരിയുമായി ചാറ്റ് ചെയ്ത്കൊണ്ടിരിക്കെ അവന്‍ അവസാനം ASL പറഞ്ഞു എന്നെ കുറിച്ച് എല്ലാം അറിയുന്നവന്‍ എന്നോട് ASL ചോദിക്കുകയോ? പിന്നെ സലാം പറഞ്ഞതാവും എന്നു തന്നെ കരുതി “ വ. സലാം “ എന്ന് മറുപടി പറഞ്ഞു.. പിന്നെ ചിരിച്ചു കൊണ്ട് ഞാന്‍ “ 34/M/ jeddah” എന്നുകൂടി എഴുതി അവനും ചിരിച്ചു എന്നോട് ചോദിച്ചു പോങ്ങുമ്മൂടന്‍റെ ASL വായിച്ചില്ലെ എന്ന് .. ഞാന്‍ ഇല്ല എന്നു പറഞ്ഞതില്‍ അവന്‍ എന്നോട് പറഞ്ഞത് ജീവിതത്തിന്‍റെ പകുതി നഷ്ടമായി എന്നാണ് .. ആ ഹാ അങ്ങനയോ എന്നാ പ്ലീസ് ആ ലിങ്ക് ഒന്നു പറ യൂ എന്നു ഞാന്‍ … ഉടന്‍ അവന്‍ ലിങ്ക് തന്നു.. വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോനി ജീവിതത്തിന്‍റെ പകുതിയല്ല .. അതില്‍ കൂടുതല്‍ നഷ്ടം തന്നെയാവും ഇതു വായിക്കാന്‍ പറ്റിയില്ലായിരുന്നു എങ്കില്‍ എന്ന്… !! .
അശംസകള്‍.:)
പോങ്ങൂ...
ഇന്ന് ഒന്നൂടെ വായിച്ചു..
ഇപ്പം കൊറേക്കൂടെ രുചി തോന്നി.
ആദ്യം തിരക്കിനിടയില്‍ വായിച്ചതുകൊണ്ടോ ശരിയായി ആസ്വദിക്കാന്‍ പറ്റാഞ്ഞതോ , അതോ ഇരുന്ന് മസാല പിടിച്ചതിനാല്‍ രുചി കൂടിയോ...
അടുത്തത് പോരട്ടെ..
കാര്‍ന്നോര്
(കാലിലെ നീര്കുറഞ്ഞോ? സുഖമായോ?)
ന്റെ പൊങ്ങൂ...ജ്ജ് എബടെ പോയെന്നാ ... ഈ തിരിച്ച് വരവ് ന്നും പറഞ്ഞ് എല്ലാരും മുറവിളി കൂട്ടണത്? സിനിമാ നടികളല്ലേ കല്യാണം കഴിഞ്ഞതുനുശേഷം തിരിച്ചുവരുന്നത്. ബ്ലോഗേഴ്സിന് എന്തോന്ന് തിരിച്ച് വരവ് :) :)
എന്തായാലും സംഭവം ഒന്നൊന്നര VASL :)
:):):)
പോങ്ങൂ... തകര്‍പ്പന്‍... ഒരുമാതിരി എല്ലാ പാലാക്കാര്‍ക്കും ചാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചപ്പോള്‍ ഈ ASL പണി തന്നിട്ടുണ്ടല്ലേ..? എങ്ങനെയോക്കെയോ തപ്പിപ്പിടിച്ച് യാഹൂ ചാറ്റ് റൂമില്‍ കയറി ഏതോ ഒരുത്തിയോട് ഹായ് പറഞ്ഞതാണ്. അവള്‍ തിരിച്ചൊരു ASL തന്നപ്പോള്‍ ഇംഗ്ലീഷില്‍ എന്തോ വല്യ ചീത്തയാണെന്ന് വിചാരിച്ച് ചാറ്റ് റൂം മണിചിത്രത്താഴിട്ടു പൂട്ടി സ്റ്റാന്‍റ് വിട്ട കാര്യം ഓര്‍ത്തു ഈ പോസ്റ്റ് കണ്ടപ്പോള്‍...
എന്തായാലും മടങ്ങിവരവ് തകര്‍ത്തു ട്ടോ...
രസകരമായ അവതരണം,നല്ല പോസ്റ്റ് മാഷെ
ഉഗ്രൻ ശൈലി! ഇത്രയും നന്നായ മലയാളഭാഷാഗദ്യം വായിച്ചു കാലം കുറേയായി. എന്നാൽ ഇത്രയും ലഹരി പാടില്ലെന്നെന്റെ എളിയ അഭ്യർത്ഥന.
V.K.N ute pirakkathe poya makane, V/A/S/L
വ, അലൈക്കും അസ്ലാം
`ല`ഹരി കലക്കി ..............വീണ്ടും കുടുതല്‍ എഴുതും എന്നാ വിശ്വാസത്തോടെ "ഹബി'
കുനിഞ്ഞുനിന്നതാണ് കുഴപ്പമായത്.
he he he...
കൊള്ളാം മാഷെ. സൂപ്പെര്‍
അസ്സലായി...(ഓ..അല്ലെങ്കിൽ തന്റെ ഒരു കമന്റിന്റെ കുറവേ ഉണ്ടായിരുന്നുള്ളു.)
പോങ്ങുന്റെ ഭാഷയെ കുറിച്ച് ഞാന്‍ എന്താ പറയുക? അതിമനോഹരം.. ഇങ്ങനെ എഴുതാന്‍ കഴിയുന്നത് ഒരു സിദ്ധി ആണ്.ഇനി ഇടക്ക് നിറുത്താന്‍ ഇടവരാതിരിക്കട്ടെ..ആശംസകള്‍..രാജേഷ് ..
പോങ്ങുന്റെ ഭാഷയെ കുറിച്ച് ഞാന്‍ എന്താ പറയുക? അതിമനോഹരം.. ഇങ്ങനെ എഴുതാന്‍ കഴിയുന്നത് ഒരു സിദ്ധി ആണ്.ഇനി ഇടക്ക് നിറുത്താന്‍ ഇടവരാതിരിക്കട്ടെ..ആശംസകള്‍..രാജേഷ് ..
പോങ്ങുമ്മൂടന്‍...A S L
നന്ദപര്‍വ്വം വഴിയാണിവിടെ എത്തിയത്.
നന്നായി ചിരിച്ചുട്ടോ...
ഞാന്‍ ആദ്യമായി ഈ പോസ്റ്റ് വായിച്ചത് കൃതി പബ്ലിക്കെഷന്റെ ബുക്കില്‍ നിന്നാണ്..അടിപൊളി എന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍ പോര മാഷെ...ശരിക്കും അടിപൊളി...കുട്ടിയാന ദീപ്സിനെ ഇനിയും എവിടെയെങ്കിലുമൊക്കെ വച്ച് കാണാന്‍ സാധിക്കട്ടെ...
Post a Comment